തിരുവനന്തപുരം: മാനവ നവീകരണവും സമൂഹ പുരോഗതിയും ലക്ഷ്യമാക്കി ശ്രീനാരായണ ഗുരുദേവൻ അടിത്തറ പാകിയ ശിവഗിരിയിൽ 90 ആം മഹാതീർഥാടനത്തിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ 7.30ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ ധര്‍മ്മ പതാക ഉയര്‍ത്തി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു.
മഹാ തീർഥാടനത്തിന്‍റെ നവതിയും, ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്‍റെ കനക ജൂബിലിയും, വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ ശിവഗിരി സന്ദർശനത്തിന്‍റെ ശതാബ്‌ദിയും ഇന്നാണെന്നതാണ് ഇത്തവണത്തെ തീര്‍ഥാടനത്തിന്‍റെ പ്രത്യേകത. വിദേശ പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥിയായി.
പരിപാടിയുടെ ഭാഗമായി നടക്കുന്ന വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക സമ്മേളനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള പദയാത്രകൾ ഇന്നലെ വൈകിട്ടോടെ തന്നെ ശിവഗിരി മഠത്തിൽ എത്തിയിരുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ശിവഗിരി തീര്‍ഥാടനം ഇത്തവണ ആഘോഷമാക്കുന്നത്.