ETV Bharat / state

'അയോഗ്യനാക്കിയ നടപടിയിൽ തീരുമാനമെടുക്കേണ്ടത് രാഷ്‌ട്രപതി, എന്നാൽ ആ പേര് പോലും കാണുന്നില്ല'; ശശി തരൂർ

author img

By

Published : Mar 25, 2023, 3:28 PM IST

രാഹുൽ ഗാന്ധിക്ക് നേരെ ഉണ്ടായ സാഹചര്യത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുന്നുണ്ടെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്നും ശരി തരൂർ

ശശി തരൂർ  രാഹുൽ ഗാന്ധി  Rahul Gandhi  Shashi Tharoor  രാഷ്‌ട്രപതി ദ്രൗപതി മുർമു  ശശി തരൂർ എം പി  ടി പത്മനാഭൻ  തലേക്കുന്നിൽ ബഷീർ  രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ശശി തരൂർ  രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി  Rahul Gandhi disqualification
ശശി തരൂർ

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ ശശി തരൂർ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി തിടുക്കപ്പെട്ടാണെന്നും രാഷ്‌ട്രപതി ദ്രൗപതി മുർമു ആയിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നതെന്നും ശശി തരൂർ എംപി. പ്രഥമ തലേക്കുന്നിൽ ബഷീർ പുരസ്‌കാരം എഴുത്തുകാരൻ ടി പത്മനാഭന് സമ്മാനിച്ച ശേഷം നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിക്ക് നേരെ ഉണ്ടായ സാഹചര്യം നമുക്ക് അറിയാം. നിയമപരമായി മുന്നോട്ട് പോകുന്നുണ്ട്. വിഷയത്തിൽ രാഷ്ട്രപതിയായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാൽ രാഷ്ട്രപതിയുടെ പേര് പോലും കാണുന്നില്ല. രാഹുൽ ഗാന്ധിയോടൊപ്പം എല്ലാവരും നിൽക്കും. കേരളത്തിന്‍റെ മുഖ്യമന്ത്രി അടക്കം രാഹുൽ ഗാന്ധിയെ പിന്തുണച്ച് സംസാരിച്ചു. രാജ്യത്ത് കാണുന്ന ചില രീതികളെ തടുക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്നും ശശി തരൂർ പറഞ്ഞു.

അതേസമയം തലേക്കുന്നിൽ ബഷീർ അനുസ്‌മരണ പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടി അനുമതി നൽകിയെന്നും കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെയാണ് എത്തിയതെന്നും, കോൺഗ്രസ് നേതൃത്വത്തോട് അനുവാദം ചോദിച്ച ശേഷമാണ് താനടക്കമുള്ള എംപിമാർ ഡൽഹിയിൽ നിന്ന് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത്‌ നിന്നും അയോഗ്യനാക്കിയ കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകരെ പൊലീസ് ആക്രമിച്ചത് വലിയ അനീതിയാണെന്നും ശശി തരൂർ പറഞ്ഞു. പ്രവർത്തകരുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായില്ല. പക്ഷെ പൊലീസുകാർ ആക്രമിച്ചു. മുഖ്യമന്ത്രി അടക്കം രാഹുൽ ഗാന്ധിക്ക് വേണ്ടി സംസാരിച്ചു. പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ രീതിയാണ്. അക്രമം കാണിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

അതേസമയം എഴുത്തുകാരൻ ടി പത്മനാഭനും രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ചും രാഹുൽ ഗാന്ധിയെ പിന്തുണച്ചും രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ വായടച്ചത് കൊണ്ട് മതിയാകില്ല, ഈ ഇരുട്ടിനപ്പുറം ഒരു പ്രകാശ നാളം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യം ഭരിക്കുന്നവരുടെ കളി കണ്ടാൽ നമുക്ക് തോന്നും അവർ ഡൽഹിയിൽ ശാശ്വതമായി വാഴും എന്ന്. എന്നാൽ അത് വെറും തെറ്റിദ്ധാരണയാണ്. രാജ്യം ദുരന്തത്തെ നേരിടുകയാണ്. ചരിത്രം ആവർത്തിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ALSO READ: 'ആരെയും ഭയക്കില്ല, ചോദ്യം ചോദിക്കുന്നത് തുടരും', അയോഗ്യതയ്ക്ക് ശേഷമുള്ള ആദ്യ വാർത്ത സമ്മേളനത്തില്‍ രാഹുല്‍

ഇന്നലെയാണ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത്. 'മോദി' പരാമർശത്തിലെ അപകീർത്തിക്കേസിനെ തുടര്‍ന്നാണ് നടപടി. കോടതി ഉത്തരവ് പുറത്തുവന്ന വ്യാഴാഴ്‌ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലാണെന്ന് നടപടിയില്‍ പറയുന്നു.

2019 ഏപ്രിൽ 13ന് കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രസംഗത്തിലാണ് നടപടിയ്‌ക്ക് ആധാരമായ പരാമർശം. ബിജെപി സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദി നൽകിയ പരാതിയിലാണ് സൂറത്ത് സിജെഎം കോടതിയുടെ വിധി വന്നത്.

'നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആവട്ടെ. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്ന പേരുവന്നത്..? ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും' എന്നായിരുന്നു രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.