ETV Bharat / state

'SFI നേതാവിന് വയസ്‌ 24, പിന്‍വാതില്‍ ശ്രമം മത്സരിക്കാൻ യോഗ്യതയില്ലാത്തതിനാല്‍' ; ആള്‍മാറാട്ട കേസില്‍ സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി

author img

By

Published : May 22, 2023, 8:47 PM IST

കാട്ടാക്കട ക്രിസ്ത്യൻ കോളജില്‍ വിജയിച്ച എസ്‌എഫ്‌ഐ സ്ഥാനാര്‍ഥിയെ മാറ്റി പകരം മറ്റൊരു പ്രവര്‍ത്തകനെ തിരുകി കയറ്റിയാണ് തട്ടിപ്പ് നടത്തിയത്

sfi impersonation case  save university campaign committee  save university campaign committee sfi case  ആള്‍മാറാട്ട കേസില്‍ സേവ് യൂണിവേഴ്‌സിറ്റി
സേവ് യൂണിവേഴ്‌സിറ്റി

തിരുവനന്തപുരം : ആൾമാറാട്ട കേസിലെ പ്രതിക്ക് 24 വയസുണ്ടെന്നും കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രാഥമിക യോഗ്യത പോലും ഇല്ലെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയി‍ൻ കമ്മിറ്റി. ഇതുകൊണ്ടാണ് പിൻവാതിലിലൂടെ യൂണിവേഴ്‌സിറ്റി യൂണിയൻ ഭാരവാഹിയാകാന്‍ എസ്‌എഫ്‌ഐ നേതാവ് ശ്രമിച്ചതെന്നും സംഘടന ആരോപിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളജില്‍, യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച യുയുസിയെ മാറ്റി പകരം എസ്‌എഫ്‌ഐ ഏരിയ നേതാവിനെ തിരുകി കയറ്റിയ സംഭവത്തിലാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി രംഗത്തെത്തിയത്.

എസ്‌എഫ്‌ഐയുടെ ആള്‍മാറാട്ടം പുറത്തായതോടെ പ്രിൻസിപ്പാളിന്‍റെ സ്ഥാനം തെറിച്ചിരുന്നു. തുടര്‍ന്ന്, പ്രിൻസിപ്പാളിനേയും വിദ്യാർഥിയേയും ക്രിമിനൽ കേസിൽ പ്രതി ചേര്‍ത്തു. സുപ്രീം കോടതി അംഗീകരിച്ച ലിംഗ്‌ദോ കമ്മിഷൻ വ്യവസ്ഥയനുസരിച്ച് 22 വയസ് പൂർത്തിയായവരെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. വിവാദത്തിൽപ്പെട്ട എ വിശാഖ് എന്ന വിദ്യാർഥി തിരുവനന്തപുരത്തെ മറ്റൊരു വിദ്യാലയത്തിൽ മൂന്നുവർഷത്തെ പഠനം പൂര്‍ത്തിയാക്കിയതാണ്. ശേഷമാണ് കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ വീണ്ടും ഒന്നാംവർഷ ഫിസിക്‌സ് ഡിഗ്രി കോഴ്‌സിന് പ്രവേശനം നേടിയതെന്നും സേവ്‌ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 24 വയസ് പൂർത്തിയായിട്ടുണ്ട് വിശാഖിന്. ഈ സാഹചര്യത്തില്‍ യുയുസി സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രിക നിയമപ്രകാരം കോളജിലെ റിട്ടേണിങ് ഓഫിസർ സ്വീകരിക്കില്ലെന്ന് ഉറപ്പായിരുന്നു. ഇക്കാരണം കൊണ്ടാണ് മറ്റൊരു വിദ്യാർഥിനിയെ മത്സരിപ്പിച്ചതും പ്രസ്‌തുത വിദ്യാർഥിനി തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞ ഉടൻ രാജിവച്ചതും. തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്‍റെ പേര് പ്രിൻസിപ്പാളിനെ സ്വാധീനത്തിലാക്കി സർവകലാശാല രജിസ്ട്രാറെ രേഖാമൂലം അറിയിക്കുകയായിരുന്നു.

'രജിസ്ട്രാറുടെ ഭാഗത്ത് ഗുരുതര വീഴ്‌ച': പ്രിൻസിപ്പാളിന്‍റെ അറിവോടെ നടന്ന ഈ തട്ടിപ്പ് പുറത്തായതോടെ അദ്ദേഹം തന്നെ പ്രതിക്കൂട്ടിലാവുകയായിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിന് കൗൺസിലർമാരുടെ വോട്ടർപട്ടിക തയ്യാറാക്കുന്നതിന് മുൻപ് നടത്തേണ്ട ചില നടപടികളുണ്ട്. കൗൺസിലർമാരായ വിദ്യാർഥികളുടെ വയസ്, അവർ യൂണിവേഴ്‌സിറ്റി പരീക്ഷകൾ പാസായത് കാണിക്കുന്ന രേഖകൾ എന്നിവ പരിശോധിക്കുകയോ, വോട്ടർ പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയോ ചെയ്‌തിരുന്നില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

ALSO READ | എസ്‌എഫ്‌ഐ ആൾമാറാട്ടം: അന്വേഷിക്കാൻ കമ്മിഷനെ നിയമിച്ച് സിപിഎം

ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാതിരുന്നത്, യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ വരണാധികാരി കൂടിയായ രജിസ്ട്രാറുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്‌ചയാണെന്നും ആക്ഷേപമുണ്ട്. ഈ വീഴ്‌ച വരുത്തിയ രജിസ്ട്രാർ തന്നെയാണ് ഇപ്പോൾ പ്രിൻസിപ്പാളിനും വിദ്യാർഥിക്കുമെതിരെ വ്യാജരേഖ സമർപ്പിച്ചതിന് പൊലീസിൽ പരാതി കൊടുത്തതും. ആൾമാറാട്ടത്തിലൂടെയുള്ള കൗൺസിലറുടെ പേര് യൂണിവേഴ്‌സിറ്റിയിൽ റിപ്പോർട്ട് ചെയ്‌തത് പ്രിൻസിപ്പാളാണ്. ഇക്കാരണം കൊണ്ട് യൂണിവേഴ്‌സിറ്റിയുടെ നിർദേശപ്രകാരം മാനേജ്മെന്‍റ് പ്രിന്‍സിപ്പാളിനെ സസ്പെൻഡ് ചെയ്‌തിരുന്നു. തുടര്‍ന്ന്, മറ്റൊരു അധ്യാപകന് പ്രിൻസിപ്പാളിന്‍റെ ചുമതല നൽകി.

ALSO READ | എസ്‌എഫ്‌ഐ ആൾമാറാട്ടം: പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്‌തു

ഒരു കോളജിൽ ഡിഗ്രി കാലയളവ് പൂർത്തിയാക്കിയ ശേഷം യൂണിവേഴ്‌സിറ്റിയുടെ അനുമതിയോടെ വീണ്ടും മറ്റൊരു കോളജിൽ ഡിഗ്രി കോഴ്‌സിന് ചേരുന്നത് ഈ അടുത്തകാലത്ത് വ്യാപകമായിരിക്കുകയാണ്. ഇത്തരത്തില്‍, സംഘടനാപ്രവർത്തനത്തിനും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വേണ്ടി മാത്രമായാണ് ഡിഗ്രി കോഴ്‌സിന് പ്രവേശനം നേടുന്നതും. കൂടുതൽ പേരും മാനേജ്മെന്‍റ് സീറ്റിലാണ് പ്രവേശനം നേടുന്നതെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി പ്രസ്‌താവനയിലൂടെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.