ETV Bharat / state

Ramesh Chennithala About Shashi Tharoor: 'കോണ്‍ഗ്രസ് പൊരുതുന്ന പലസ്‌തീനിനൊപ്പം, ശശി തരൂരിനെ ഒറ്റപ്പെടുത്തേണ്ടതില്ല': രമേശ്‌ ചെന്നിത്തല

author img

By ETV Bharat Kerala Team

Published : Oct 28, 2023, 1:43 PM IST

Kozhikode IUML Rally: ഹമാസിനെ കുറിച്ചുള്ള ശശി തരൂര്‍ എംപിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് രമേശ്‌ ചെന്നിത്തല. നിലപാട് തരൂര്‍ വ്യക്തമാക്കി. ഇസ്രയേലിന്‍റേത് ക്രൂര നടപടിയെന്നും പ്രതികരണം. സര്‍ക്കാരിന്‍റെ കേരളീയം പരിപാടിക്ക് രൂക്ഷ വിമര്‍ശനം.

Ramesh Chennithala About Shashi Tharoor  കോണ്‍ഗ്രസ് പൊരുതുന്ന പലസ്‌തീനിനൊപ്പം  ശശി തരൂരിനെ ഒറ്റപ്പെടുത്തേണ്ടതില്ല  രമേശ്‌ ചെന്നിത്തല  ശശി തരൂര്‍ എംപി  രമേശ്‌ ചെന്നിത്തല  പലസ്‌തീൻ ഐക്യദാ‍ഢ്യ റാലി  IUML Speech  കേരളീയത്തിന് രൂക്ഷ വിമര്‍ശനം
Ramesh Chennithala About Shashi Tharoor Remarks In IUML Speech

മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മുസ്‌ലിം ലീ​ഗിന്‍റെ പലസ്‌തീൻ ഐക്യദാ‍ഢ്യ റാലിയിൽ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച ശശി തരൂര്‍ എംപിയുടെ പ്രസ്‌താവന വിവാദമായിരിക്കെ നിലപാട് വ്യക്തമാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. നിലപാട് ശശി തരൂർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

കോഴിക്കോട് ലീഗ് നടത്തിയ പരിപാടി ഉജ്ജ്വല വിജയമായിരുന്നു. കോൺഗ്രസിന്‍റെ എന്നത്തേയും നിലപാട് പൊരുതുന്ന പലസ്‌തീനൊപ്പമാണെന്നും ചെന്നിത്തല പറഞ്ഞു. ഹമാസ് നടത്തുന്നത് ഭീകരവാദ പ്രവർത്തനമാണെന്ന് തങ്ങൾ എവിടെയും പറഞ്ഞിട്ടില്ല. ശശി തരൂരിനെ ആരും ഒറ്റപ്പെടുത്തേണ്ട. ഇസ്രയേൽ നടത്തുന്നത് ക്രൂരമായ നടപടിയാണ്. വർക്കിങ് കമ്മിറ്റി പ്രമേയത്തിന് വിരുദ്ധമായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Also Read: Palestine solidarity Muslim League Rally:'രണ്ട് ഭാഗത്തു നിന്നും ആക്രമണം ഉണ്ടായിട്ടുണ്ട്', പലസ്തീൻ ഐക്യദാർഢ്യ റാലിയില്‍ നിലപാട് പറഞ്ഞ് ശശി തരൂർ

തെരഞ്ഞടുപ്പ് ഒരുക്കങ്ങളെ കുറിച്ച്: തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കോൺഗ്രസ് തുടങ്ങി കഴിഞ്ഞു എന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. പാർട്ടിയും യുഡിഎഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. പ്രശ്‌നങ്ങൾ ഒറ്റക്കെട്ടായി ചർച്ച ചെയ്‌ത്‌ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളീയത്തിന് രൂക്ഷ വിമര്‍ശനം: സംസ്ഥാന സര്‍ക്കാരിന്‍റെ കേരളീയം പരിപാടികൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ചെന്നിത്തല. കേരളീയം പരിപാടിയും ജനസദസും പൂർണമായും അഴിമതിക്കുള്ള പരിപാടിയായി മാറി. കൂപ്പണും രസീതും ഇല്ലാതെ പണം പിരിക്കണം എന്നുള്ള മട്ടിലാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരിപാടിയിലൂടെ ബക്കറ്റ് പിരിവ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ തീരുമാനം അഴിമതിക്ക് വേണ്ടിയാണ്. നാട്ടിലെ പാർട്ടി സഖാക്കൾ പണം പിരിക്കുകയും അവർക്ക് ധൂർത്തടിക്കാനുള്ള ലൈസൻസ് സംസ്ഥാന സർക്കാർ ഇതിലൂടെ നേടി കൊടുക്കുകയുമാണ്. സ്പോൺസർമാരെ കണ്ടെത്താൻ ജില്ല ഭരണകൂടത്തോട് ആവശ്യപ്പെടുകയാണ്. സംസ്ഥാനത്തെ വൻകിടക്കാർക്ക് ആനുകൂല്യങ്ങൾ കൊടുത്തുകൊണ്ട് അവരെ സ്പോൺസർമാർ ആക്കുന്ന നടപടി ഭരണത്തിൽ ഇരിക്കുന്നവർക്ക് ചേർന്നതാണോ എന്ന് ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കേരളീയം പരിപാടിക്ക് വേണ്ടി സ്പെഷ്യൽ പൊലീസ് ഓഫിസർമാരെ നിയമിക്കുമെന്ന് ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു. പാർട്ടിക്കാരെ പൊലീസുകാരാക്കി മാറ്റുന്ന ഒരു നടപടിക്കാണ് ഇന്നലെ തുടക്കം കുറിച്ചിരിക്കുന്നത്. പാർട്ടിക്കാരെയും ഡിവൈഎഫ്ഐക്കാരെയും പൊലീസുകാരാക്കി മാറ്റുന്ന ഒരു പ്രവർത്തനമാണിത്.

സമ്പൂർണമായും പാർലമെന്‍റ് തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് പാർട്ടി പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രചരണമാണ് കേരളീയം. അതുകൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല. അഴിമതിയും കൊള്ളയുമാണ് സംസ്ഥാനത്ത് നടക്കാൻ പോകുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണം മാത്രമാണ്.

ഏഴുമാസമായി ജനങ്ങളെ കാണാത്ത ഒരു മുഖ്യമന്ത്രി ഇപ്പോൾ ഇറങ്ങി തിരിച്ചിരിക്കുന്നത് പാർലമെന്‍റ് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി മാത്രമാണ്. അതുകൊണ്ടാണ് യുഡിഎഫ് അതിനെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. തങ്ങൾ സർക്കാരിനെ കുറ്റവിചാരണ നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സുരേഷ്‌ ഗോപിക്കെതിരെയുള്ള ആരോപണത്തിലും പ്രതികരണം: ബിജെപി നേതാവും നടനുമായ സുരേഷ്‌ ഗോപിക്കെതിരെ മോശം പെരുമാറ്റമുണ്ടായതായി മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയ സംഭവത്തിലും ചെന്നിത്തല പ്രതികരിച്ചു. സംഭവത്തില്‍ സുരേഷ്‌ ഗോപി മാപ്പ് പറഞ്ഞതോടു കൂടി വിഷയം അവസാനിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകർ പൊതുവേദിയിലും മാധ്യമങ്ങളോടും സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണം. സുരേഷ് ഗോപി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ അല്ലാത്തത് കൊണ്ട് സംഭവിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Suresh Gopi Apologized: 'ക്ഷമ ചോദിക്കുന്നു, ആ കുട്ടിയോട് പെരുമാറിയത് വാത്സല്യത്തോടെ'; മാധ്യമപ്രവര്‍ത്തകയോട് മാപ്പു പറഞ്ഞ് സുരേഷ് ഗോപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.