തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിനായി വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തരുമായ അഭി വിക്രം, ബിനിൽ ബിനു, ഫെന്നി നൈനാൻ, വികാസ് കൃഷ്ണ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിട്ടുമുണ്ട്.
അഭി വിക്രമിനെയും വികാസ് കൃഷ്ണയെയും പത്തനംതിട്ടയിൽവച്ചും ബിനിൽ ബിനുവിനെയും ഫെന്നി നൈനാനേയും തിരുവനന്തപുരത്തുവച്ചുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്. തിരുവനന്തപുരം ഡിസിപി നിധിൻ രാജിനാണ് അന്വേഷണ ചുമതല.
'തെറ്റ് ചെയ്‌തവരെ സംരക്ഷിക്കില്ല': അന്വേഷണത്തിനെ ഒരു തരത്തിലും പ്രതിരോധിക്കില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ നിലവിൽ കസ്റ്റഡിയിൽ ഉള്ളവർ അടൂരുകാരായതിനാൽ അവരെ അടുത്ത് അറിയാം. കേരളത്തിലെ യൂത്ത് കോൺഗ്രസുകാരുമായി ബന്ധം ഉള്ളതുകൊണ്ടാണല്ലോ താൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ആയതെന്നും രാഹുൽ പറഞ്ഞു.
അന്വേഷണം തന്നിലേക്ക് നീളുന്നു എന്ന ഭയം ഇല്ല. നിലവിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട 4 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരിൽ നിന്നും 24 വ്യാജ കാർഡുകൾ കണ്ടെത്തി.
അഭി വിക്രമിന്‍റെ ഫോൺ, ബിനിലിന്‍റെ ലാപ്ടോപ്പ് എന്നിവയിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് ഇത് ലഭിച്ചത്.
കസ്റ്റഡിയിലെടുത്ത വരെ ചോദ്യം ചെയ്യുന്ന മുറയ്ക്ക് കൂടുതൽ പേരേ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.