ETV Bharat / state

Uniform Civil Code | 'ഏക സിവിൽ കോഡ് ഭരണഘടന ലംഘനം, നടപ്പിലാക്കിയാൽ രാജ്യത്തിന്‍റെ വൈവിധ്യം തകരും'; പാളയം ഇമാം വി പി സുഹൈബ് മൗലവി

author img

By

Published : Jun 29, 2023, 10:10 AM IST

Updated : Jun 29, 2023, 10:45 AM IST

ഏക സിവിൽ കോഡ് മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്നും ഭരണഘടന ലംഘനമാണെന്നും പാളയം ഇമാം.

palayalam imam vp suhaib moulavi  palayalam imam against uniform civil code  uniform civil code  uniform civil code modi  ഏക സിവിൽ കോഡ്  ഏക സിവിൽ കോഡ് പാളയം ഇമാം  പാളയം ഇമാം  പാളയം ഇമാം വി പി സുഹൈബ് മൗലവി  പാളയം ഇമാം വി പി സുഹൈബ് മൗലവി ഏക സിവിൽ കോഡ്  ഏക സിവിൽ കോഡ് മോദി
ഏക സിവിൽ കോഡ്

പാളയം ഇമാം വി പി സുഹൈബ് മൗലവി സംസാരിക്കുന്നു

തിരുവനന്തപുരം: ഏക സിവിൽ കോഡ് നടപ്പിലാക്കിയാൽ രാജ്യത്തിന്‍റെ വൈവിധ്യം തകരുമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. ഏക സിവിൽ കോഡ് ഭരണഘടന ലംഘനമാണ്. ഇത് രാജ്യത്ത് ഉചിതമല്ലെന്നും ബലിപെരുന്നാളിനോടനുബന്ധിച്ച് നടന്ന ഈദ് ഗാഹിൽ അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട് വൈവിധ്യവും ബഹുസ്വരതയും നിറഞ്ഞതാണ്. ഏക സിവിൽ കോഡ് രാജ്യത്തിന്‍റെ ബഹുസ്വരതയ്ക്ക് വെല്ലുവിളിയാകും. ഇതിനെ ഒരുമിച്ച് നിന്ന് ഗൗരവത്തിൽ എതിർക്കണം. വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെ ഇത് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏക സിവിൽ കോഡ് മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്നും പാളയം ഇമാം പറഞ്ഞു. ധ്രുവീകരണ രാഷ്ട്രീയം നാടിന്‍റെ സമാധാനം തകർക്കുമെന്ന് മണിപ്പൂർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ വി പി സുഹൈബ് മൗലവി വ്യക്തമാക്കി.

കേരള സ്റ്റോറിക്കെതിരെ പാളയം ഇമാം : ധ്രുവീകരണ രാഷ്ട്രീയത്തിൽ നിന്നും ഭരണകൂടം പിൻമാറണം. കേരള സ്റ്റോറി എന്ന സിനിമ തെറ്റിദ്ധരിപ്പിക്കുന്നതാണ്. സാഹോദര്യം തകർക്കുന്നതാണ് സിനിമ. ഐഎസ്ഐഎസ് ഇസ്ലാമിന്‍റെ ഭാഗമല്ല. പ്രശ്‌നങ്ങളെ പർവതീകരിക്കാനുള്ള ശ്രമമാണ് സിനിമയിലുണ്ടായതെന്ന് ഇമാം പറഞ്ഞു.

ഒരു മതത്തെയും സംസ്ഥാനത്തെയും അപമാനിക്കാൻ മാത്രമേ ഇത് ഉപകരിക്കൂ. നമുക്കിടയിലെ സ്നേഹ ബന്ധത്തെ തകർക്കാൻ ഒരു കഴുകൻമാരെയും അനുവദിക്കരുത്. സമൂഹമാധ്യമങ്ങളിൽ അശ്ലീല ഉള്ളടക്കം പങ്കുവച്ച യൂട്യൂബർ തൊപ്പിക്കെതിരെയും ഇമാം വിമർശനം ഉന്നയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെയും ഭക്ഷണത്തെയും അവഹേളിക്കുകയാണ്. പുതുതലമുറ ആരെ പിന്തുടരുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല. തെറ്റിലേക്ക് പോകുന്നവരെ തിരുത്തണം. നല്ല കാര്യങ്ങൾ പ്രചരിപ്പിക്കാൻ ഇത്തരക്കാരെ ഉപയോഗിക്കണമെന്നും പാളയം ഇമാം വി പി സുഹൈബ് മൗലവി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവന : ഇന്ത്യൻ ഭരണഘടന എല്ലാവരുടേയും തുല്യതയെക്കുറിച്ച് സംസാരിക്കുമ്പോൾ രണ്ട് നിയമങ്ങൾ ഉപയോഗിച്ച് രാജ്യത്തെ നയിക്കാനാവില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ബിജെപിയുടെ 'മേരാ ബൂത്ത് സബ്സെ മസ്‌ബൂത്' ക്യാമ്പയിന്‍റെ ഭാഗമായി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്‌താവന.

'ഒരു കുടുംബത്തിന് വ്യത്യസ്‌ത നിയമങ്ങൾ എങ്ങനെയാണ് ബാധകമാവുക? ആളുകൾക്ക് രണ്ട് വ്യത്യസ്‌ത നിയമങ്ങൾ ഉണ്ടെങ്കിൽ ഒരു കുടുംബമായി മുന്നോട്ട് പോകാനാകുമോ?. പിന്നെ എങ്ങനെയാണ് ഒരു രാജ്യം മുന്നോട്ട് നീങ്ങുക. നമ്മുടെ ഭരണഘടന എല്ലാ ജനങ്ങൾക്കും തുല്യ അവകാശങ്ങൾ ഉറപ്പ് നൽകുന്നു. സുപ്രീം കോടതിയും ഏക സിവിൽ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നത്' -എന്നായിരുന്നു പ്രധാനമന്ത്രി മോദി പറഞ്ഞത്.

അതേസമയം ചിലർ യൂണിഫോം സിവിൽ കോഡിന്‍റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രീണന രാഷ്‌ട്രീയം പസ്‌മാണ്ട മുസ്ലിങ്ങൾ (Pasmanda Muslims) അടക്കം പലരെയും പിന്നിലാക്കി. പസ്‌മാണ്ട മുസ്ലിങ്ങൾ രാഷ്ട്രീയത്തിന്‍റെ ഇരകളായെന്നും രാജ്യത്തെ തകർക്കാൻ ചിലർ പ്രീണന രാഷ്‌ട്രീയം ഉപയോഗിക്കുന്നുവെന്നും മോദി പറഞ്ഞു. ഏക സിവിൽ കോഡിനെ എതിർക്കുന്നവർ യഥാർഥത്തിൽ മുസ്ലിങ്ങളെ പിന്തുണയ്ക്കുന്നവരായിരുന്നെങ്കിൽ മുസ്ലിം സഹോദരങ്ങൾ ദരിദ്രരോ അശരണരോ ആകില്ലായിരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്തെ പ്രതിപക്ഷം പ്രീണനത്തിന്‍റെ വോട്ട് ബാങ്ക് രാഷ്‌ട്രീയം പ്രയോഗിക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

മുത്തലാഖിനെയും (Triple Talaq) പ്രധാനമന്ത്രി മോദി വിമർശിച്ചു. മുത്തലാഖ് സമ്പ്രദായം ഇസ്‌ലാമിൽ അവസാനിപ്പിച്ചില്ലെങ്കിൽ എന്തുകൊണ്ടാണ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ഇത് നടപ്പാക്കാത്തതെന്നും പ്രധാനമന്ത്രി ചോദിച്ചു. മുത്തലാഖിനെ പിന്തുണയ്‌ക്കുന്നവർ വോട്ട് ബാങ്ക് രാഷ്‌ട്രീയ പ്രീണനം നടത്തുകയാണെന്നും അവർ നമ്മുടെ മുസ്ലിം സഹോദരിമാരോട് വോട്ടുകൾക്ക് വേണ്ടി വലിയ അനീതിയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

More read : 'രണ്ട് നിയമങ്ങളുമായി രാജ്യത്തിന് എങ്ങനെ പ്രവർത്തിക്കാനാകും'; മുത്തലാഖിനെ വിമർശിച്ച് ഏക സിവിൽ കോഡ് ഉയർത്തി പ്രധാനമന്ത്രി

Last Updated :Jun 29, 2023, 10:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.