ETV Bharat / state

ബ്രഹ്മപുരം ഉയർത്താനുള്ള നീക്കം തടഞ്ഞ് സ്‌പീക്കർ ; ഒന്നര മണിക്കൂര്‍ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തില്‍, ശേഷം ബഹിഷ്‌കരണം

author img

By

Published : Mar 14, 2023, 11:22 AM IST

Updated : Mar 14, 2023, 3:54 PM IST

ബ്രഹ്മപുരം പ്രശ്‌നത്തില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമെന്നതിനാലാണ് സർക്കാർ അടിയന്തര പ്രമേയത്തിൽ നിന്ന് ഒളിച്ചോടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Opposition protest in kerala assembly  kerala assembly  Opposition protest over brahmapuram controversy  brahmapuram fire controversy in kerala assembly  AN shamseer  VD Satheesan  ബ്രഹ്മപുരം ഉയർത്താനുള്ള നീക്കം തടഞ്ഞ് സ്‌പീക്കർ  നിയമ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം  എഎൻ ഷംസീർ  വിഡി സതീശന്‍  ബ്രഹ്മപുരം വിവാദം
ബ്രഹ്മപുരം ഉയർത്താനുള്ള നീക്കം തടഞ്ഞ് സ്‌പീക്കർ

സഭ ബഹിഷ്‌കരിച്ചതിന് ശേഷം പ്രതിപക്ഷ നേതാവ് സംസാരിക്കുന്നു.

തിരുവനന്തപുരം : കൊച്ചി കോർപറേഷനിൽ സമരം നടത്തിയ യുഡിഎഫ് കൗൺസിലർമാരെ പൊലീസ് മർദിച്ച സംഭവം ശൂന്യവേളയിലുയർത്തി ബ്രഹ്മപുരം പ്രശ്‌നം തുടർച്ചയായ രണ്ടാം ദിനവും നിയമസഭയിൽ സജീവമാക്കാനുള്ള പ്രതിപക്ഷ നീക്കം സ്പീക്കർ എഎൻ ഷംസീർ തടഞ്ഞു. ബ്രഹ്മപുരം പ്രശ്നം കഴിഞ്ഞ ദിവസം അടിയന്തര പ്രമേയ നോട്ടിസായി പരിഗണിച്ചതാണെന്നും കേരളത്തിലെ ആയിരത്തോളം തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയല്ല നിയമസഭയെന്നും ചൂണ്ടിക്കാട്ടി സ്പീക്കർ നോട്ടിസ് തള്ളി.

റോജി എം ജോണാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നത്. പ്രകോപിതരായ പ്രതിപക്ഷം സ്പീക്കറുടെ നടപടിക്കെതിരെ ഇരിപ്പിടത്തിൽ നിന്നെണീറ്റു. ഒന്നര മണിക്കൂറോളം നടുത്തളത്തില്‍ പ്രതിഷേധിച്ചശേഷം പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാൻ്റുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാലാണ് സർക്കാർ അടിയന്തര പ്രമേയത്തിൽ നിന്ന് ഒളിച്ചോടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു.

ഇത് മനപ്പൂര്‍വമാണ്. കൊച്ചി നഗരസഭയിലെ സീനിയർ കൗൺസിലർമാർ ഉൾപ്പടെ പൊലീസിൻ്റെ ക്രൂരമായ മർദനത്തിനിരയായ സംഭവം ഗൗരവതരമാണ്. സ്പീക്കറുടെ നടപടി അംഗീകരിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു. പ്രകോപിതരായ പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി.

സ്പീക്കർ നീതി പാലിക്കുക എന്ന ബാനർ ഉയർത്തി എ എന്‍ ഷംസീറിന്‍റെ മുഖം മറച്ചു. സീറ്റിലേക്ക് മടങ്ങണമെന്ന സ്പീക്കറുടെ അഭ്യർഥന തള്ളിയ പ്രതിപക്ഷം നടുത്തളത്തിൽ തുടരുകയാണ്. പ്രതിപക്ഷ ബഹളം അവഗണിച്ച് സഭ നടപടികളുമായി സ്പീക്കറും മുന്നോട്ടുപോവുകയാണ്.

യുദ്ധക്കളമായി കൊച്ചി കോർപറേഷൻ : കൊച്ചി കോർപറേഷൻ ഓഫിസിൽ ഇന്നലെയാണ് സംഘര്‍ഷമുണ്ടായത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസില്‍ യോഗത്തിനായെത്തിയ മേയർ എം. അനിൽ കുമാറിനെ പ്രതിപക്ഷ കൗൺസിലർമാർ തടയുകയായിരുന്നു. പൊലീസ് ഇടപെട്ട് ബലപ്രയോഗത്തിലൂടെയാണ് മേയറെ അകത്തേക്ക് കടത്തിവിട്ടത്.

ഇതിനിടെയാണ് പ്രതിപക്ഷ കൗൺസിലർമാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. മേയർക്ക് പിന്തുണയുമായി സിപിഎം പ്രവർത്തകരും സംഘടിച്ചെത്തിയതോടെ സാഹചര്യം കൂടുതൽ സംഘർഷഭരിതമാവുകയും ചെയ്‌തു. പരിക്കേറ്റ യുഡിഎഫ് കൗൺസിലർമാരെ ആശുപത്രിയിലേക്കെത്തിക്കാന്‍ പോലും പ്രയാസമായ സാഹചര്യമായിരുന്നു ഉണ്ടായത്.

പ്രതിപക്ഷ കൗൺസിലർമാര്‍ പങ്കെടുക്കാതിരുന്നതോടെ അജണ്ടകൾ പാസാക്കി കോർപറേഷൻ കൗൺസിൽ അരമണിക്കൂറിനകം പിരിയുകയും ചെയ്‌തു. കൗൺസിൽ ഹാൾ ഒഴിവാക്കി മേയറുടെ ഓഫിസിലായിരുന്നു യോഗം നടന്നത്. ഇതിനിടെ പ്രതിപക്ഷ കൗൺസിലർമാർ മേയറുടെ ഓഫിസിന്‍റെ വാതിൽ ചില്ല് അടിച്ച് തകർത്തിരുന്നു.

ആസൂത്രിതമായ ആക്രമണമെന്ന് മേയര്‍: പ്രതിപക്ഷ കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ആസൂത്രിത ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് മേയർ എം. അനിൽകുമാർ പിന്നീട് പ്രതികരിച്ചു. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം കോർപറേഷൻ ഓഫിസിലേക്ക് കടക്കാൻ പോലും അനുവദിക്കാത്ത രീതിയിലായിരുന്നു. ഇതു വഴി തന്‍റെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുകയാണ് ചെയ്‌തത്.

ALSO READ: ബ്രഹ്മപുരം : ആ'ശ്വാസം' നേടി കൊച്ചി ; തീയും പുകയും കെട്ടടങ്ങിയെന്ന് ജില്ല ഭരണകൂടം

സമാധാനപരമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സമവായ ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എന്നാല്‍ മേയറുടെ സമവായ ചർച്ചയെന്ന ആവശ്യം പ്രതിപക്ഷം തള്ളിയിരുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ രാജിവയ്ക്ക‌ണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചു.

Last Updated : Mar 14, 2023, 3:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.