ETV Bharat / state

Thiruvananthapuram Zoo | ശൗര്യം മാറ്റി ഒന്നായി നൈലയും ലിയോയും ; പുതുതായി എത്തിച്ച സിംഹങ്ങളെ ഒരു കൂട്ടിലേക്ക് മാറ്റി

author img

By

Published : Jun 29, 2023, 10:39 PM IST

ഏറെ നാളുകള്‍ക്ക് ശേഷമുള്ള നിരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് സിംഹങ്ങളെ ഒരേ കൂട്ടിലേക്ക് മാറ്റിയത്

Etv Bharat
Etv Bharat

നൈലയുടേയും ലിയോയുടേയും ദൃശ്യങ്ങള്‍

തിരുവനന്തപുരം : മൃഗശാലയിൽ പുതുതായി എത്തിച്ച സിംഹങ്ങളായ നൈലയേയും ലിയോയേയും ഒരു കൂട്ടിലേക്ക് മാറ്റി. 22 ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സിംഹങ്ങളെ ഒരേ കൂട്ടിലേക്ക് മാറ്റിയത്. സിംഹങ്ങളെ നിരീക്ഷിക്കാൻ കൂടിനുള്ളിൽ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

നേരത്തെ ഇരുകൂടുകളിലായി പാർപ്പിച്ചിരുന്നപ്പോൾ നേർക്കുനേർ കാണുമ്പോൾ നൈലയും ലിയോയും ശൗര്യത്തോടെ പാഞ്ഞടുക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ സിംഹങ്ങൾ ഇണചേരുന്നതായി മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്‌ടർ അബു എസ് ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു. തിരുപ്പതി ശ്രീ വെങ്കടേശ്വര മൃഗശാലയിൽ നിന്നെത്തിച്ച ഹൈബ്രിഡ് ഇനത്തിൽപ്പെട്ട സിംഹങ്ങളെ ജൂൺ 15നാണ് മന്ത്രി ജെ ചിഞ്ചു റാണി സന്ദർശക കൂട്ടിലേക്ക് മാറ്റിയത്.

മന്ത്രി തന്നെയാണ് സിംഹങ്ങൾക്ക് നൈല, ലിയോ എന്നീ പേരുകൾ നൽകിയത്. കടുവകളുടെ കൂടിന് സമീപത്തെ വലിയ കൂട്ടിൽ കമ്പിവലകൊണ്ട് മറച്ച് ഇരുവരെയും പ്രത്യേകമായാണ് പാർപ്പിച്ചിരുന്നത്. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് സിംഹങ്ങളെ ഒരുമിച്ചാക്കിയത്. ഒരു കൂട്ടിൽ കഴിയുന്ന സിംഹങ്ങൾ തമ്മിൽ ആക്രമണം ഉണ്ടായാൽ ഇവയെ മാറ്റുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് വെറ്ററിനറി സർജൻ ഡോ. അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു.

നൈലയ്ക്ക് പ്രായം നാല് ലിയോയ്ക്ക് അഞ്ചര : സിംഹങ്ങളുടെ പരസ്‌പരമുള്ള പെരുമാറ്റമടക്കം ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. നിലവിൽ ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നൈലയ്ക്ക് നാല് വയസും ലിയോയ്ക്ക് അഞ്ചര വയസുമാണ് പ്രായം. ചൊവ്വാഴ്‌ച മുതലാണ് ഇരുവരെയും ഒരു കൂട്ടിലേക്ക് മാറ്റിയത്. അതേസമയം സിംഹങ്ങൾക്കൊപ്പം തിരുപ്പതി മൃഗശാലയിൽ നിന്നെത്തിച്ച പെൺ ഹനുമാൻ കുരങ്ങിനെ വീണ്ടും കാണാനില്ല. കഴിഞ്ഞ ദിവസം സെൻട്രൽ ലൈബ്രറി വളപ്പിലെ ആൽമരത്തിൽ തമ്പടിച്ചിരുന്ന കുരങ്ങ് വീണ്ടും രക്ഷപ്പെട്ടു. നിലവിൽ കുരങ്ങ് എവിടെയാണെന്ന് കണ്ടെത്താൻ ജീവനക്കാർക്ക് കഴിഞ്ഞിട്ടില്ല.

വഴുതക്കാട് ഫോറസ്റ്റ് ഓഫിസിന് സമീപത്തായി ഉണ്ടെന്ന് സൂചന ലഭിച്ചെങ്കിലും ഇത് ജീവനക്കാർ സ്ഥിരീകരിച്ചിട്ടില്ല. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതാണ് തിരിച്ചടിയായത്. ആൽമരത്തിന് മുകളിൽ തമ്പടിച്ചിരുന്ന കുരങ്ങിന് കയറിൽ കെട്ടിയാണ് ഭക്ഷണം നൽകിയിരുന്നത്. പഴവും ആപ്പിളും മുന്തിരിയുമൊക്കെയാണ് കൊടുത്തത്. പെൺകുരങ്ങ് രക്ഷപ്പെട്ട സാഹചര്യത്തിൽ ആൺ ഹനുമാൻ കുരങ്ങ് ഉടനൊന്നും സന്ദർശക കൂട്ടിലേക്ക് മാറാൻ സാധ്യത ഇല്ല.

അതേസമയം, കുരങ്ങിനെ മയക്കുവെടിവച്ചോ ബലപ്രയോഗത്തിലൂടെയോ പിടിച്ച് കൂട്ടിലാക്കേണ്ടെന്ന നിലപാടിലാണ് അധികൃതർ. ചൊവ്വാഴ്‌ച (ജൂണ്‍ 13) വൈകിട്ട് നാല് മണിയോടെയാണ് തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് എത്തിച്ച ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. ട്രയൽ റൺ നടത്തുന്നതിനിടെ കുരങ്ങ് കൂടുവിട്ട് പുറത്ത് ചാടുകയായിരുന്നു.

മൂന്ന്, നാല് വയസ് പ്രായമുള്ള പെൺ ഹനുമാൻ കുരങ്ങാണ് ഇത്. നന്ദൻകോട് പരിസരത്ത് ആയിരുന്നു കുരങ്ങിന്‍റെ സാന്നിധ്യം പിന്നീട് മനസിലാക്കിയത്. ഈ പ്രദേശം കേന്ദ്രീകരിച്ച് ജീവനക്കാർ ബൈനോക്കുലർ ഉപയോഗിച്ച് നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് മൃഗശാലയ്ക്കുള്ളിലെ മരത്തിൽ ജീവനക്കാർ കുരങ്ങിനെ കണ്ടെത്തിയത്. അതിനിടെ, ഹനുമാൻ കുരങ്ങ് മൃഗശാല അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുന്ന ദൃശ്യം പുറത്തുവന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.