ETV Bharat / state

ബിൽക്കിസ് ബാനു കേസ്; പ്രതികളെ തിരിച്ച്‌ ജയിലിൽ അടക്കുമോ എന്ന് കണ്ടറിയണമെന്ന് എം വി ഗോവിന്ദൻ

author img

By ETV Bharat Kerala Team

Published : Jan 11, 2024, 9:58 AM IST

MV Govindan on bilkis bano case : സ്‌ത്രീകളെ ക്രിമിനലുകളിൽ നിന്ന് മാത്രമല്ല, ക്രിമിനലുകളെ സംരക്ഷിക്കുന്ന ബിജെപിയിൽ നിന്നും സംരക്ഷിക്കേണ്ടത് പുരോഗമന ജനാധിപത്യ മതനിരപേക്ഷ സമൂഹത്തിന്‍റെ കടമയാണെന്നും എം വി ഗോവിന്ദൻ.

bilkis bano case  M V Govindan against BJP  ബിൽക്കിസ് ബാനു കേസ്  എം വി ഗോവിന്ദൻ
M V Govindan

തിരുവനന്തപുരം : സ്‌ത്രീപീഡകരും ബിജെപി സർക്കാരുകളും തമ്മിലുള്ള ബന്ധമാണ് ബിൽക്കിസ് ബാനു കേസിൽ സുപ്രീം കോടതി വിധിന്യായത്തിലൂടെ തുറന്നു കാണിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (MV Govindan on bilkis bano case Supreme court verdict). സുപ്രീം കോടതിയിൽ നിന്ന്‌ ഇത്രയും വലിയ കുറ്റപ്പെടുത്തൽ ഉണ്ടായിട്ടും മോദിയും അമിത് ഷായും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഒരക്ഷരം പ്രതികരിച്ചിട്ടില്ല. പ്രതികളെ തിരിച്ച്‌ ജയിലിൽ അടക്കണമെന്ന സുപ്രീം കോടതി വിധി പാലിക്കപ്പെടുമോയെന്ന് കണ്ടറിയണമെന്നും എം വി ഗോവിന്ദൻ സിപിഎം മുഖപത്രത്തിൽ എഴുതിയ പ്രതിവാര പംക്തിയിൽ പറഞ്ഞു.

നാരീശക്തിയെന്തെന്ന് കേന്ദ്ര ഭരണനേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതാണ് സുപ്രീം കോടതിയുടെ വിധി. സ്‌ത്രീകളെ ക്രിമിനലുകളിൽ നിന്ന് മാത്രമല്ല, ക്രിമിനലുകളെ സംരക്ഷിക്കുന്ന ബിജെപിയിൽ നിന്നും സംരക്ഷിക്കേണ്ട ബാധ്യത പുരോഗമന ജനാധിപത്യ മതനിരപേക്ഷ സമൂഹത്തിന്‍റെ കടമയാണ്. വിചാരണ കോടതി ബിൽക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു.

തുക നൽകാത്ത സാഹചര്യത്തിൽ അധിക ശിക്ഷ അനുഭവിക്കാൻ പ്രതികൾ ബാധ്യസ്ഥരായിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെയാണ് പ്രതികൾ 14 വർഷം ശിക്ഷ അനുഭവിച്ചുവെന്ന ന്യായത്തിൽ ശിക്ഷ ഇളവ് നൽകിയത്. ഇളവ് ലഭിച്ചു പുറത്തുവന്ന പ്രതികളെ വീര യോദ്ധാക്കളെ പോലെ സ്വീകരിച്ച നടപടിയിൽ എന്താണ് തെറ്റ് എന്ന് വാദിക്കുന്നിടം വരെയെത്തി ഗുജറാത്ത് സർക്കാരിന്‍റെ ക്രിമിനലുകളോടുള്ള കൂറെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

ഗുജറാത്തിൽ നിയമവാഴ്‌ച തകർന്നു എന്നാണ് കോടതി നിരീക്ഷിച്ചത്. സർക്കാർ തന്നെയാണ് അത് അട്ടിമറിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ പ്രധാനമന്ത്രി തയ്യാറാകുമോ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ, ഇരകളെ വേട്ടക്കാരനൊപ്പം നിന്ന് വേട്ടയാടുന്ന ഒരു കേന്ദ്ര ഭരണത്തിൽ നിന്നും നന്മകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സിബിഐ അന്വേഷിച്ച കേസായതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതിയും ശിക്ഷ ഇളവിന് ആവശ്യമായിരുന്നു. അമിത് ഷാ നേതൃത്വം നൽകുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്‌ചയ്‌ക്കകം അനുമതി നൽകി. നിയമവിരുദ്ധമാണ് എന്നറിഞ്ഞിട്ടും ബിജെപി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊലപാതകികൾക്കും ബലാത്സംഗം ചെയ്‌തവർക്കും ജയിൽ മോചനം സാധ്യമാക്കാൻ ശരവേഗത്തിൽ കാര്യങ്ങൾ നീക്കുകയായിരുന്നുവെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

ALSO READ: 'ഒന്നര വര്‍ഷത്തിനുശേഷം പുഞ്ചിരിക്കാനായി, ശ്വാസം വിടാനായി' ; വിധിക്കുപിന്നാലെ ബില്‍ക്കിസ് ബാനു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.