ETV Bharat / state

Monthly Quota| 'രാഷ്‌ട്രീയ വൈരാഗ്യം കാരണം മക്കളെ വ്യക്തിഹത്യ ചെയ്യുകയാണ്': മാസപ്പടി വിവാദത്തില്‍ പ്രതികരിച്ച് ഇപി ജയരാജന്‍

author img

By

Published : Aug 10, 2023, 5:27 PM IST

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉടന്‍ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഭയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Monthly Quota Controversy  Monthly Quota  Monthly Quota Controversy EP Jayarajan response  EP Jayarajan  LDF Convener  Political rivalry  രാഷ്‌ട്രീയ വൈരാഗ്യം  മക്കളെ വ്യക്തിഹത്യ ചെയ്യുകയാണ്  മാസപ്പടി വിവാദത്തില്‍  ജയരാജന്‍  മാസപ്പടി  പുതുപ്പള്ളി  കോണ്‍ഗ്രസ്  സ്ഥാനാര്‍ഥി  എൽഡിഎഫ് കൺവീനർ  എൽഡിഎഫ്
'രാഷ്‌ട്രീയ വൈരാഗ്യം കാരണം മക്കളെ വ്യക്തിഹത്യ ചെയ്യുകയാണ്': മാസപ്പടി വിവാദത്തില്‍ പ്രതികരിച്ച് ഇ.പി ജയരാജന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കൺസള്‍ട്ടന്‍റ് എന്ന നിലയിലാണ് വീണ പണം വാങ്ങിയതെന്നും എന്ത് സർവീസാണ് നൽകിയതെന്ന് കമ്പനിയാണ് പറയേണ്ടതെന്നും ഇപി ജയരാജൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി നടത്തുന്നുണ്ടെന്നും ഇപി ജയരാജന്‍ ചോദ്യമെറിഞ്ഞു.

ശത്രുത വച്ച് അടിസ്ഥാനരഹിത ആരോപണമാണ് ഉന്നയിക്കുന്നത്. ജനങ്ങളിൽ സംശയം ഉണ്ടാക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. രാഷ്ട്രീയ വൈരാഗ്യം കാരണം മക്കളെ വ്യക്തിഹത്യ ചെയ്യുകയാണെന്നും ഇത് നല്ല ശീലമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്നും മാധ്യമങ്ങൾ പിന്മാറണം. രാഷ്ട്രീയ വിരോധം തീർക്കാൻ കുടുംബത്തെ ഉപയോഗിക്കരുതെന്നും മറ്റുള്ളവർ പണം വാങ്ങിയോ എന്നത് വേറെ കാര്യമാണെന്നും അത് പറയേണ്ടത് അവരാണെന്നും ഇ.പി ജയരാജന്‍ അഭിപ്രായപ്പെട്ടു.

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് പേടി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. കോൺഗ്രസിന്‍റെ ഭയവും ഉത്‌ക്കണ്‌ഠയുമാണ് അത് കാണിക്കുന്നത്. ധൃതിയും വേവലാതിയും എൽഡിഎഫിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പുകൾ തമ്മിൽ അടി നടക്കും എന്ന ഭയം കോൺഗ്രസിലുണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ കോണ്‍ഗ്രസ് സ്ഥാനാർഥിയെ തീരുമാനിച്ചതെന്നും ഇ.പി ജയരാജന്‍ അറിയിച്ചു.

വെപ്രാളവും പരാജയഭീതിയും കാരണമാണ് കോൺഗ്രസ് നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഭരണത്തിന്‍റെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ഞങ്ങൾ ഭരിക്കുകയല്ലേ എന്നായിരുന്നു ഇ.പിയുടെ മറുപടി. എൽഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ യുഡിഎഫ് പിരിച്ചുവിടുമോയെന്നും ഇ.പി മറുചോദ്യം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷനാണ് ആ ആവശ്യം പരിഗണിക്കേണ്ടതെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

യാഥാര്‍ഥ്യമല്ലെന്ന് സിപിഎം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി വിവാദങ്ങൾക്ക് യാഥാര്‍ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നറിയിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്പനികള്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണെന്നും കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ്‌ പണം നല്‍കിയതെന്നും സിപിഎം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണെന്നും ഇതിന്‌ വിശ്വാസ്യത ലഭിക്കുന്നതിനാണ്‌ മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നും സിപിഎം വ്യക്തമാക്കി. മാത്രമല്ല നിന്ദ്യമായ ഈ നടപടി കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ച്‌ മരിക്കുമെന്ന്‌ പ്രഖ്യാപിച്ച പത്രാധിപരുടെ മാധ്യമത്തിൽ വന്നതില്‍ അദ്‌ഭുതപ്പെടേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ വ്യക്തമാക്കിയിരുന്നു.

രണ്ട്‌ കമ്പനികള്‍ തമ്മിലുണ്ടാക്കിയ കരാര്‍ സുതാര്യമായ ഒന്നാണെന്നും അതിന്‍റെ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം ബാങ്ക്‌ മുഖേനയാണ്‌ നടന്നിട്ടുള്ളതെന്നും സിപിഎം പ്രസ്‌താവനയില്‍ അറിയിച്ചു. ഈ വിഷയത്തില്‍ വീണയുടെ കമ്പനി കക്ഷിയേ അല്ലെന്നും അവരുടെ ഭാഗം കേട്ടിട്ടുമില്ലെന്നും സിപിഎം കുറ്റപ്പെടുത്തി. എന്നിട്ടും അവരെ ബന്ധിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ്‌ പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെയുണ്ടായിട്ടുള്ളതെന്നും സിപിഎം ആരോപിച്ചു.

Also Read: 'പ്രതിപക്ഷത്തിന്‍റെ വിമുഖത തീരുമാനിക്കുന്നത് മറ്റുള്ളവരല്ല'; മാസപ്പടി വിവാദം സഭയിൽ അവതരിപ്പിക്കാൻ ആവില്ലെന്ന് വിഡി സതീശൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.