തിരുവനന്തപുരം: Vizhinjam; വിഴിഞ്ഞത്ത് കടലില്‍ അടിയന്തര രക്ഷാദൗത്യം നടത്താനുള്ള ആധുനിക സംവിധാനങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഉപകരണങ്ങള്‍ മൂന്നു മാസത്തിനുള്ളിൽ എത്തുമെന്നാണ് അധികൃതര്‍ നല്‍കുന്നു സൂചന. കോസ്റ്റ് ഗാർഡ് അടക്കമുള്ള വിവിധ ഏജൻസികൾ ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
സാങ്കേതിക വിദഗ്ധരുൾപ്പെട്ട കമ്മിറ്റി
വിഴിഞ്ഞം, മുതലപ്പൊഴി തുടങ്ങി തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന തീരദേശങ്ങളിൽ സ്പീഡ് ബോട്ട് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കും. മത്സ്യത്തൊഴിലാളികളടക്കമുള്ളവർക്ക് രക്ഷാദൗത്യ പ്രവർത്തനങ്ങളിൽ പരിശീലനം നൽകും. ഉൾക്കടലിൽ അപകടമുണ്ടായാൽ വേഗത്തിൽ എത്തി രക്ഷാ ദൗത്യം നടത്തുന്നതിനു ആധുനിക സൗകര്യമുള്ള രക്ഷാബോട്ടുകൾ വാങ്ങും.
Also Read: വിഴിഞ്ഞം തുറമുഖ നിർമാണം : പാറയുടെ ലഭ്യതക്കുറവ് കാലതാമസമുണ്ടാക്കുന്നുവെന്ന് അഹമ്മദ് ദേവർകോവിൽ
ഒപ്പം കരയിലും രക്ഷാപ്രവർത്തനത്തിനും അടിയന്തര സാഹചര്യം നേരിടുന്നതിനുമുള്ള സൗകര്യങ്ങൾ ഉണ്ടാകും. നിലവിൽ വിഴിഞ്ഞത്തുള്ള മറൈൻ ആംബുലൻസിന് വേഗം കുറവാണെന്ന പരിമിതിയുണ്ട്. ഫിഷറീസ് വകുപ്പിന്‍റെ മറൈൻ ആംബുലൻസിന്‍റെ തകരാർ പരിഹരിക്കാൻ കൊച്ചിയിയിൽ നിന്നു വിദഗ്ധ സംഘം വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. സാങ്കേതിക തകരാറിനെ തുടർന്ന് ആംബുലൻസ് പട്രോളിങിന് ഉപയോഗിച്ചിരുന്നില്ല.
പകരം മുതലപ്പൊഴിയിൽ നിന്ന് വാടക ബോട്ട് വിഴിഞ്ഞത്ത് എത്തിച്ചിരുന്നു. മറൈൻ ആംബുലൻസ് വരും മുൻപ് ഫിഷറീസ് വകുപ്പ് വാടകക്ക് എടുത്ത ബോട്ടായിരുന്നു വിഴിഞ്ഞത്ത് രക്ഷ ദൗത്യത്തിന് ഉപയോഗിച്ചിരുന്നത്. മുതലപ്പൊഴി ഭാഗത്ത് അപകടങ്ങളുണ്ടായപ്പോഴാണ് വാടക ബോട്ടിനെ അങ്ങോട്ടേക്ക് മാറ്റിയത്.