ETV Bharat / state

പ്ലസ്‌ വണ്ണിന് ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സീറ്റുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി ; ക്ലാസുകള്‍ ജൂലൈ 5ന് ആരംഭിക്കും

author img

By

Published : May 21, 2023, 11:57 AM IST

Updated : May 21, 2023, 1:28 PM IST

Minister V Sivankutty about plus one seats  Minister V Sivankutty  plus one seats  plus one seats issue Kerala  മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്‌നം  മന്ത്രി വി ശിവന്‍കുട്ടി  മന്ത്രി ശിവന്‍കുട്ടി
Minister V Sivankutty about plus one seats

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്‌നത്തില്‍, താലൂക്ക് തലത്തില്‍ ലിസ്റ്റ് ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കുമെന്നും ഹയർസെക്കൻഡറി പഠനം ആഗ്രഹിക്കുന്ന ആർക്കും അവസരം നഷ്‌ടമാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞവർഷം ഉണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്‌നം പരിഹരിക്കാൻ താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ എ പ്ലസ് വാങ്ങിയ മലപ്പുറത്ത് 28 ശതമാനം പേർക്കും പ്ലസ് വൺ സീറ്റുകൾ ഇല്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഇത്തവണത്തെ എസ്എസ്എൽസി റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ മലബാർ മേഖലയിൽ നിന്ന് 2,25,702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. എന്നാൽ നിലവിൽ മലബാർ മേഖലയിൽ സീറ്റുകൾ 1,95,050 മാത്രമാണ്. ഇനിയും 30,652 സീറ്റുകൾ കൂടി അധികമായി വേണം. സിബിഎസ്ഇ വിഭാഗത്തിൽ പഠനം നടത്തിയ വിദ്യാർഥികളുടെ എണ്ണം കൂട്ടിയാൽ ഇത് വീണ്ടും വർധിക്കും.

എല്ലാ അധ്യയന വർഷവും മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചർച്ച ആകാറുണ്ട്. മലബാർ മേഖലയിൽ ഉൾപ്പെടുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി 150 പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് സർക്കാർ നിയോഗിച്ച കാർത്തികേയൻ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാർത്തികേയൻ കമ്മിറ്റിക്ക് പുറമെ എസ്ഇആർടിയും അധ്യാപക സംഘടനകളും റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട് എന്നും അവ വകുപ്പ് പഠിച്ചുവരികയാണെന്നും മന്ത്രി നേരത്തേ പറഞ്ഞിരുന്നു.

കഴിഞ്ഞവർഷത്തെ മലബാർ മേഖലയിലെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച പ്രതിസന്ധികൾ പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചിരുന്നു . പുതിയ ബാച്ചുകൾ അനുവദിക്കുമ്പോൾ കൃത്യമായി പഠനം നടത്തണമെന്നും മന്ത്രി പറഞ്ഞിരുന്നു. ഹയർസെക്കൻഡറി റിസൾട്ട് ഈ വരുന്ന 25-ാം തീയതി പ്രഖ്യാപിക്കും എന്നും മന്ത്രി അറിയിച്ചു.

അതേസമയം മെയ്‌ 19ന് എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചപ്പോള്‍ 99.70 ആയിരുന്നു കേരളത്തിന്‍റെ വിജയ ശതമാനം. 99.26 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. 0.44 ആണ് വിജയ ശതമാനത്തിലെ വര്‍ധന. 68,604 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 44,363 വിദ്യാര്‍ഥികള്‍ക്കായിരുന്നു കഴിഞ്ഞ തവണ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. റെഗുലര്‍ വിഭാഗത്തില്‍ 41,9128 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 41,7864 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 2,581 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

കണ്ണൂർ ജില്ലയാണ് വിജയ ശതമാനം കൂടുതലുള്ള റവന്യൂ ജില്ല. 99.94 ശതമാനമാണ് കണ്ണൂരിന്‍റെ വിജയം. വയനാട് ജില്ലയാണ് ഏറ്റവും കുറവ് വിജയ ശതമാനം നേടിയത്. 98.41 ശതമാനമാണ് വയനാടിന്‍റെ വിജയം. പാല, മൂവാറ്റുപുഴ എന്നിവയാണ് വിജയ ശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല. 100 ശതമാനം വിജയം ഈ വിദ്യാഭ്യാസ ജില്ലകൾ നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയാണ്. 4,856 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

Last Updated :May 21, 2023, 1:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.