ETV Bharat / state

ദേശീയപാതകളിലുള്ളതിനേക്കാള്‍ കുഴികള്‍ കുറവ് പൊതുമരാമത്ത് റോഡുകളില്‍ : മുഹമ്മദ് റിയാസ്

author img

By

Published : Jul 14, 2022, 4:27 PM IST

റോഡില്‍ ചെറിയ കുഴിപോലും ഉണ്ടാകാതിരിക്കുക എന്നതാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി

Minister P A Muhammed Riyas about PWD roads  Minister P A Muhammed Riyas  PWD roads in kerala  മന്ത്രി മുഹമ്മദ് റിയാസ്  പൊതുമരാമത്ത് വകുപ്പ്  കേരളത്തിലെ റോഡുകള്‍
കുഴികളില്ലാത്ത റോഡുകളാണ് പൊതുമരാമത്ത് വകുപ്പിന്‍റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളില്‍ ദേശീയപാതകളിലുള്ളതിനേക്കാള്‍ കുഴികള്‍ കുറവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഡ്രെയിനേജ് സംവിധാനം പലയിടത്തും ഇല്ലാത്തതും മഴയുമാണ് റോഡിലെ കുഴികള്‍ക്ക് കാരണം. ചില തെറ്റായ പ്രവണതകളും റോഡുകള്‍ തകരാന്‍ കാരണമാകുന്നുണ്ട്.

അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. റോഡിലെ കുഴിക്ക് കാലാവസ്ഥയെ മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി നിയമസഭയില്‍ എച്ച്. സലാം എം.എല്‍.എയുടെ സബ്‌മിഷന് മറുപടിയായി പറഞ്ഞു. സംസ്ഥാനത്ത് ആകെ 1781.5 കിലോമീറ്റര്‍ ദേശീയപാതയാണുള്ളത്.

ഇതില്‍ 1233.5 കിലോമീറ്റര്‍ റോഡും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. 548 കിലോമീറ്റര്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം കൈകാര്യം ചെയ്യുന്നു. കേരളത്തില്‍ 29,522 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളാണുള്ളത്. മൂന്ന് ലക്ഷം കിലോമീറ്ററോളം റോഡുകള്‍ വിവിധ വകുപ്പുകളുടേതാണ്.

റോഡ് എന്നാല്‍ പിഡബ്ല്യുഡി എന്നാണ് പൊതുബോധം. യഥാര്‍ഥത്തില്‍ കേരളത്തിലെ മൊത്തം റോഡുകളുടെ പത്തിലൊന്ന് റോഡുകള്‍ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്‍റേതെന്നും മന്ത്രി വ്യക്തമാക്കി. റോഡില്‍ ചെറിയ കുഴിപോലും ഉണ്ടാകാതിരിക്കുക എന്നതാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.

ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏത് വകുപ്പിന്‍റേത് എന്നതല്ല, റോഡില്‍ കുഴികളുണ്ടാകരുത് എന്നതാണ് ആഗ്രഹം. അത് തീര്‍ച്ചയായും ന്യായമായ ഒരു കാര്യവുമാണ്. പൊതുമരാമത്ത് റോഡുകളില്‍ വളരെ ചെറിയ ശതമാനം പാതകളിലാണ് പ്രശ്‌നം നിലവിലുള്ളത്.

ഒരു കുഴിപോലും ഉണ്ടാകാത്ത റോഡുകളായി പൊതുമരാമത്ത് റോഡുകളെ മാറ്റുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനുവേണ്ടി കഠിനശ്രമമാണ് വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പൊതുമരാമത്ത് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.