ETV Bharat / state

'മഹാരാജാസിന്‍റെ ഓട്ടോണമസ് പദവി പിൻവലിക്കണം'; നിവേദനം നൽകി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി

author img

By

Published : Jun 8, 2023, 9:35 PM IST

യുജിസിക്കും ഗവർണർക്കുമാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി നിവേദനം നൽകിയിട്ടുള്ളത്.

മഹാരാജാസ് കോളജ്  സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ  സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി  Save University Campaign Committee  Maharajas College  എംജി സർവകലാശാല  ആർ ബിന്ദു  R Bindhu  വിദ്യക്കെതിരെ കേസ്  ആർഷോ  ആർഷോയുടെ മാർക്ക്‌ ലിസ്റ്റ് വിവാദം
സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി

തിരുവനന്തപുരം: എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള എറണാകുളം മഹാരാജാസ് കോളജിന്‍റെ ഓട്ടോണമസ് പദവി പിൻവലിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി. ഇതുസംബന്ധിച്ച് കമ്മിറ്റി യുജിസിക്കും ഗവർണർക്കും നിവേദനം നൽകി. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ മാർക്ക്‌ ലിസ്റ്റ് വിവാദത്തിന്‍റേയും മുൻ എസ്‌എഫ്ഐ പ്രവർത്തക കെ വിദ്യ മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജമായി നിർമിച്ച സർട്ടിഫിക്കറ്റ് പുറത്ത് വന്നതിന്‍റേയും പശ്ചാത്തലത്തിലാണ് നിവേദനം.

കോളജിലെ ഒരു വിഭാഗം അധ്യാപക - അനധ്യാപകരുടെയും, വിദ്യാർഥി സംഘടന നേതാക്കളുടെയും നിയന്ത്രണത്തിൻ കീഴിലാണ് കോളജിന്‍റെ ഭരണവും പരീക്ഷ നടത്തിപ്പ് പ്രവർത്തനങ്ങളും നടക്കുന്നതെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി പറഞ്ഞു. ഇതിന്‍റെ തെളിവാണ് കോളജിൽ ആ അടുത്ത ദിവസങ്ങളിൽ നടന്ന സംഭവ വികാസങ്ങളെന്നും കമ്മിറ്റി ആരോപിച്ചു. ജയിലിൽ കഴിഞ്ഞ വിദ്യാർഥി സംഘടന നേതാവിന് പരോൾ ലഭിക്കാൻ കോടതിയിൽ ഹാൾ ടിക്കറ്റ് ഹാജരാക്കേണ്ടിയിരുന്നത് കൊണ്ട് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നതായും, ഗസ്റ്റ്‌ അധ്യാപികയുടെ സർട്ടിഫിക്കറ്റിന് ഉപയോഗിച്ച ലെറ്റർ പാഡും, സീലും, ഒപ്പും കോളജിന്‍റേത് ആയിരുന്നുവെന്നും സമിതി ആരോപിച്ചു.

പട്ടികജാതി സംവരണം അട്ടിമറിച്ച് വനിത നേതാവിന് സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്‌ഡി പ്രവേശനം നൽകിയ മുൻ വിസി, യുജിസി ചട്ടത്തിൽ പട്ടിക ജാതി സംവരണം അനുവദിച്ചിട്ടില്ലെന്ന ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നത് വസ്‌തുത വിരുദ്ധമാണ്. യൂണിവേഴ്‌സിറ്റി ചട്ടത്തിൽ പട്ടിക ജാതി ഒഴിവുകൾ പ്രത്യേക വിജ്ഞാപനം ചെയ്‌ത് നികത്തണമെന്ന് വ്യവസ്ഥ ചെയ്‌തിട്ടുണ്ടെന്നും സമിതി അവകാശപ്പെട്ടു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ആസൂത്രിതമായ തട്ടിപ്പുകളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സർക്കാർ തയ്യാറാവണം.

ഓട്ടോണമസ് പദവി നൽകേണ്ട നിലയിലേക്ക് നമ്മുടെ പൊതുസമൂഹം ഉയർന്നിട്ടില്ലെന്നും അതിനാൽ ഭാവിയിലും ഇത്തരത്തിലുള്ള ക്രമക്കേടുകൾ വ്യാപകമാകാൻ സാധ്യത കൂടുതലാണെന്നും കമ്മിറ്റി വ്യക്‌തമാക്കി. അതിനാൽ കോളജിന്‍റെ ഓട്ടോണമസ് പദവി പിൻവലിച്ച് പരീക്ഷ നടത്തിപ്പുൾപ്പെടെയുള്ള ചുമതല എംജി സർവകലാശാലയുടെ നിയന്ത്രണത്തിലാക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.

അനാവശ്യ വിവാദമുണ്ടാക്കരുതെന്ന് ആർ ബിന്ദു : അതേസമയം ദേശീയ തലത്തിൽ വരെ തിളങ്ങി നിൽക്കുന്ന മഹാരാജാസ് കോളജിന് മേൽ അനാവശ്യ വിവാദം ഉണ്ടാക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ആർഷോയുടെ മാർക്ക്‌ ലിസ്റ്റ് തെറ്റായി വന്നത് സാങ്കേതിക തകറാർ ആണെന്നും അത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

മഹാരാജാസ് കോളജിന്‍റെ പേരിൽ വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് വ്യക്തിപരമാണെന്നും പാർട്ടിക്കോ കോളജിനോ അതിൽ യാതൊരു പങ്കുമില്ലെന്നും മന്ത്രി വ്യക്‌തമാക്കി. വിദ്യ ഉപയോഗിച്ച ഒപ്പും സീലും വ്യാജമാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യക്കെതിരെ കേസെടുത്ത് നീലേശ്വരം പൊലീസ് : അതേസമയം വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കരിന്തളം ഗവ: കോളജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജരേഖ നിര്‍മിക്കല്‍ (ഐപിസി 468), വ്യാജ രേഖ തട്ടിപ്പിന് ഉപയോഗിക്കല്‍ (ഐപിസി 471) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.