KSRTC Pension Issue പെൻഷൻ വിതരണം വൈകുന്നു; രാപ്പകൽ സമരവുമായി കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ
Published: Aug 19, 2023, 6:51 AM


KSRTC Pension Issue പെൻഷൻ വിതരണം വൈകുന്നു; രാപ്പകൽ സമരവുമായി കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ
Published: Aug 19, 2023, 6:51 AM

KSRTC pensioners organization protest: ഞായറാഴ്‌ച (ഓഗസ്റ്റ് 20) വരെയാണ് സമരം കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷന്‍റെ രാപ്പകൽ സമരം
തിരുവനന്തപുരം: വിരമിച്ച കെഎസ്ആർടിസി(KSRTC) ജീവനക്കാർക്ക് പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് രാപ്പകൽ സമരത്തിന് തുടക്കമിട്ട് കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ(KSRTC pensioners organization). വെള്ളിയാഴ്‌ചയാണ് (ഓഗസ്റ്റ് 18) സമരം ആരംഭിച്ചത്. 20 വരെ സമരം തുടരാനാണ് കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷന്‍റെ തീരുമാനം.
പെൻഷൻ സർക്കാർ ഏറ്റെടുക്കുക, കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ പരിഷ്‌കരിക്കുക, ഫെസ്റ്റിവൽ അലവൻസ് കുടിശിക സഹിതം നൽകുക, ക്ഷാമാശ്വാസം കുടിശിക സഹിതം അനുവദിക്കുക, എക്‌സ് ഗ്രേഷ്യക്കാർ, 2021-22ൽ പെൻഷനായവർ എന്നിവരുടെ എല്ലാ ആനുകൂല്യങ്ങളും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തിരുവനന്തപുരം, മൂവാറ്റുപുഴ, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് സമരത്തിന് തുടക്കമായത്.
ഓണത്തിനെങ്കിലും(Onam 2023) പട്ടിണി കഞ്ഞി ഒഴിവാക്കാനും, പട്ടിണി കൂടാതെയും തെരുവിൽ അലയാതെ ജീവിക്കാനും വയസുകാലത്ത് ഇതല്ലാതെ വേറെ മാർഗമില്ലെന്നും കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യാൻ പെൻഷൻ സർക്കാർ ഏറ്റെടുക്കുകയാണ് ഏക പരിഹാരം. വിരമിച്ച് വിശ്രമിക്കേണ്ട സമയത്ത് അർഹതപ്പെട്ട പെൻഷന് വേണ്ടി അധികൃതരുടെ മുന്നിൽ യാചിക്കേണ്ടി വരുന്നതും തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നതും ഒരു ഇടതുപക്ഷ സർക്കാരിൽ നിന്നും പ്രതീക്ഷിക്കാത്തതാണെന്നും പ്രസ്‌താവനയിൽ അറിയിച്ചു.
ഓണത്തിന് മുൻപ് മുഴുവൻ ശമ്പളവും നൽകണം: ഓണത്തിന് മുൻപുതന്നെ കെഎസ്‌ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം മുഴുവൻ കൊടുത്തുതീർക്കണമെന്ന് കർശന നിർദേശവുമായി ഹൈക്കോടതി(High Court). വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ പെൻഷന്‍ ഉടൻ നൽകണമെന്നും കോടതി നിർദേശിച്ചു. ശമ്പള വിതരണം മുടങ്ങിയതിൽ കെഎസ്‌ആർടിസിയെ രൂക്ഷമായി ഹൈക്കോടതി വിമർശിച്ചു. ഓണത്തിന് ആരെയും പട്ടിണി കിടത്താൻ അനുവദിക്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
അതേസമയം, സർക്കാരിനോട് ആവശ്യപ്പെട്ട 130 കോടി ലഭിച്ചാൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം മുഴുവനായും നൽകാൻ കഴിയുമെന്നായിരുന്നു കെഎസ്‌ആർടിസി കോടതിയെ അറിയിച്ചത്. എന്നാൽ വരുമാനത്തിൽ നിന്ന് ആദ്യ ഗഡു ശമ്പളം നൽകേണ്ടത് കെഎസ്‌ആർടിസി ആണെന്ന് കോടതി അറിയിച്ചു. കെഎസ്‌ആർടിസി ശമ്പളം, പെൻഷൻ വിഷയങ്ങൾ ഈ മാസം 21ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
പ്രതിഷേധം കനക്കുന്നു: കെഎസ്‌ആർടിസി ശമ്പള വിതരണം വൈകുന്നതിൽ ജീവനക്കാർ വൻ പ്രതിഷേധത്തിലാണ്. ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐഎൻടിയുസി), സെന്‍റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയന്‍ (സിഐടിയു) സംഘടനകളുടെ സംയുക്ത സമര സമിതി ഈ മാസം 26 ന് പണിമുടക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ മാസവും അഞ്ചാം തീയതിയ്‌ക്ക് മുൻപ് ശമ്പളം നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നാണ് സംഘടനകൾ അറിയിച്ചത്.
എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് സംയുക്ത സമരസമിതി പ്രതിഷേധം ശക്‌തമാക്കുന്നത്. ശമ്പളം കൃത്യമായി നൽകുക, ഓണം ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്.
