ETV Bharat / state

വിഷുവായിട്ടും കെഎസ്ആർടിസി ജീവനക്കാര്‍ക്ക് രണ്ടാം ഗഡു ശമ്പളമില്ല ; പ്രതിഷേധം കടുപ്പിക്കാന്‍ സംഘടനകള്‍

author img

By

Published : Apr 15, 2023, 1:23 PM IST

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയില്‍ സംയുക്ത സമരത്തിന് ഒരുങ്ങി യൂണിയനുകൾ. തിങ്കളാഴ്‌ച മുതൽ സമരം ആരംഭിക്കും. ഗഡുക്കളായുള്ള ശമ്പള വിതരണം നിർത്തണമെന്ന ആവശ്യവുമായി യൂണിയനുകൾ.

ksrtc salary issue updation  ksrtc salary issue  ksrtc salary  ksrtc  ksrtc employees salary delay  ksrtc employees salary  കെഎസ്ആർടിസി  കെഎസ്ആർടിസി ശമ്പളം  കെഎസ്ആർടിസി ശമ്പള പ്രതിസന്ധി  കെഎസ്ആർടിസി വിഷു  സർക്കാർ സഹായം കെഎസ്ആർടിസി  കെഎസ്ആർടിസി ജീവനക്കാർ ശമ്പളപ്രതിസന്ധി
കെഎസ്ആർടിസി

തിരുവനന്തപുരം : വിഷുവായിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിന്‍റെ രണ്ടാം ഗഡു നൽകിയില്ല. സർക്കാർ സഹായം ലഭിക്കാത്തതിനാലാണ് രണ്ടാം ഗഡു വിതരണം വൈകുന്നതെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം. സർക്കാർ സഹായമായ 50 കോടി അനുവദിക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ധനവകുപ്പ് പണം നല്‍കിയിട്ടില്ല.

നിലവിലെ മാനേജ്മെന്‍റ് തീരുമാനം അനുസരിച്ച് രണ്ട് ഗഡുക്കളായാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ആദ്യ ഗഡു അഞ്ചാം തീയതിയും രണ്ടാം ഗഡു സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്കുമാണ് നൽകുന്നത്. മാർച്ച് മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡുവായ 50 ശതമാനം ഏപ്രിൽ 5ന് തന്നെ നൽകിയിരുന്നു.

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സർക്കാർ സഹായമായ 40 കോടി രൂപ അനുവദിച്ചതിന് പിന്നാലെയാണ് ആദ്യ ഗഡു വിതരണം ചെയ്‌തത്. സർക്കാർ സഹായമായ 50 കോടി രൂപ കൂടി അനുവദിക്കുമ്പോഴാണ് രണ്ടാം ഗഡുവായ ബാക്കി 50 ശതമാനവും നൽകി ശമ്പള വിതരണം പൂർത്തിയാക്കുന്നത്. അതേസമയം, ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ തിങ്കളാഴ്‌ച മുതൽ ഭരണപക്ഷ-പ്രതിപക്ഷ സംഘടനകൾ സംയുക്ത സമരത്തിനൊരുങ്ങുകയാണ്.

മാർച്ച് മാസം 191 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം. 24 കോടി രൂപയാണ് ടിക്കറ്റേതര വരുമാനം. എന്നാൽ ഈ തുക ഡീസൽ- ഓയിൽ, കൺസോർഷ്യം, വായ്‌പ തിരിച്ചടവ്, ഇൻഷുറൻസ്, മെഡിക്കൽ, പെൻഷൻ, മറ്റ് അലവൻസുകൾ, സാലറി റീ പേയ്‌മെന്‍റ്, ആക്‌സിഡന്‍റ് ക്ലെയിം എംഎസിറ്റി, വൈദ്യുതി, വെള്ളം മറ്റ് ചെലവുകൾ എന്നിവയ്ക്കായി നൽകേണ്ടി വരുന്നതിനാലാണ് കളക്ഷൻ വരുമാനം ഉപയോഗിച്ച് ശമ്പളം നൽകാൻ കഴിയാത്തതെന്നാണ് മാനേജ്മെന്‍റ് വാദം.

ആകെ 82 കോടിയോളം രൂപയാണ് ഒരു മാസത്തെ ശമ്പള വിതരണത്തിനായി കെഎസ്ആർടിസിക്ക് വേണ്ടത്. അതേസമയം, ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റിന്‍റെ ഏകപക്ഷീയമായ തീരുമാനത്തെ തൊഴിലാളി യൂണിയനുകൾ ശക്തിയുക്തം എതിർക്കുന്നതിനിടെയാണ് മാർച്ച് മാസത്തെ ശമ്പളവും ഗഡുക്കളായി നൽകുന്നത്.

പ്രതിഷേധവുമായി സംഘടനകൾ : മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നീ തൊഴിലാളി സംഘടനകൾ ചേർന്ന് സംയുക്ത സമരത്തിനായി ഐക്യസമിതിക്ക് രൂപം നൽകിയിരിക്കുകയാണ്. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള സമര മുറകളിലേക്ക് കടക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അതേസമയം, കെഎസ്ആർടിസി സ്വിഫ്റ്റിലേക്ക് വാങ്ങിയ 131 സൂപ്പർഫാസ്റ്റ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങില്‍ നിന്നും തൊഴിലാളി സംഘടനകൾ വിട്ടുനിന്നു. ടിഡിഎഫും ബിഎംഎസും ഫ്ലാഗ് ഓഫ് ചടങ്ങ് നടന്ന തൈക്കാട് പൊലീസ് ഗ്രൗണ്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇവരെ പൊലീസ് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു.

Also read : കെഎസ്ആർടിസി പെൻഷൻ മുടങ്ങിയിട്ട് രണ്ട് മാസം; പലിശയെച്ചൊല്ലി തർക്കം തീരാതെ ധനവകുപ്പും സഹകരണ വകുപ്പും

തൊഴിലാളി യൂണിയനുകൾ ഫ്ലാഗ് ഓഫ് ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ബോധപൂർവമാണോ എന്നറിയില്ലെന്നായിരുന്നു ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം. അതേസമയം, ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ നിന്നും മാനേജ്മെന്‍റ് പിന്മാറാൻ സാധ്യത ഇല്ല. നിലവിലെ സാഹചര്യത്തിൽ തൊഴിലാളി യൂണിയനുകളുടെ അടുത്ത നീക്കം എന്താകുമെന്നാണ് അറിയേണ്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.