ETV Bharat / state

കെപിസിസി പുനസംഘടന : പ്രസിഡന്‍റിന് പൂർണാധികാരം നൽകില്ല ; അന്തിമ തീരുമാനത്തിനായി പ്രത്യേക സമിതി

author img

By

Published : Mar 15, 2023, 9:45 AM IST

Updated : Mar 15, 2023, 10:00 AM IST

കോൺഗ്രസ് പുനസംഘടന വിവാദമായ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് നേതാക്കളുമായി താരിഖ് അൻവർ ചർച്ച നടത്തിയേക്കും

KPCC reorganization  KPCC  k sudhakaran  KPCC reorganization follow up  vd satheesan  കെപിസിസി  കെപിസിസി പുനസംഘടന  താരിഖ് അൻവർ  Tariq Anwar  കെ സുധാകരന്‍  വിഡി സതീശന്‍  എം കെ രാഘവന്‍  കെ മുരളീധരന്‍  MK Raghavan  K Muralidharan
കെപിസിസി പ്രസിഡന്‍റിന് പൂർണ്ണാധികാരം നൽകില്ല

തിരുവനന്തപുരം : പുനസംഘടനയിൽ കെപിസിസി പ്രസിഡന്‍റിന് പൂർണാധികാരം നൽകില്ല. കോൺഗ്രസ് പുനസംഘടനയിൽ അന്തിമ തീരുമാനത്തിനായി എംപിമാരെ അടക്കം ഉൾപ്പെടുത്തി പ്രത്യേക സമിതിയെ നിയോഗിക്കും. കോൺഗ്രസ് പുനസംഘടനയെ ചൊല്ലി എംപിമാർ ഉയർത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിലപാടെന്നാണ് സൂചന.

ഇതുസംബന്ധിച്ച് ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്താൻ താരിഖ് അൻവർ മുൻകൈയെടുക്കും എന്നാണ് കണക്കുകൂട്ടൽ. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, പാർട്ടിയുടെ 2 എംപിമാരെ താക്കീത് ചെയ്‌ത നടപടി അനുചിതമായി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. മറ്റ് പാർട്ടികൾ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങുമ്പോൾ കോൺഗ്രസില്‍ അസ്വാരസ്യങ്ങൾ തലപൊക്കിയത് ചർച്ചയായിരുന്നു.

അച്ചടക്ക വിഷയമായതിനാൽ പരസ്യമായ പ്രതികരണം നടത്തിയിട്ടില്ലെങ്കിലും മുരളീധരനും എംകെ രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും. ഇരുവർക്കും പറയാനുള്ളത് കേൾക്കാൻ പോലും നേതൃത്വം അവസരം നൽകിയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. സ്ഥാനമാനങ്ങള്‍ വേണമെങ്കിൽ മിണ്ടാതിരിക്കണം എന്നും പുനസംഘടനയാണെന്ന് പറഞ്ഞാലും സ്വന്തക്കാരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നതിനപ്പുറത്ത് പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി ആരെയും കൊണ്ടുവരുന്നില്ലെന്നുമായിരുന്നു എംകെ രാഘവന്‍റെ വിമര്‍ശനം.

ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും എംകെ രാഘവൻ കുറ്റപ്പെടുത്തി. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി 60 കെപിസിസി അംഗങ്ങളെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്ന് നാമനിർദേശം ചെയ്ത രീതിയോടുള്ള അതൃപ്‌തിയാണ് എംകെ രാഘവൻ പ്രകടിപ്പിച്ചത്.

പിന്നാലെ കെ മുരളീധരനും എംകെ രാഘവൻ എംപിയെ പിന്താങ്ങി രംഗത്തുവന്നു. എംകെ രാഘവൻ പറഞ്ഞത് പാർട്ടിയുടെ പൊതുവികാരം ആണെന്നാണ് കെ മുരളീധരന്‍ പ്രതികരിച്ചത്. പാര്‍ട്ടിക്കുള്ളില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും പല കാര്യങ്ങളും താന്‍ അറിയാറില്ലെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു. മിണ്ടാതെ ഇരുന്നാല്‍ പാര്‍ട്ടിയില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്നും കെ മുരളീധരന്‍ തുറന്നടിച്ചു.

തുടർന്ന്, പരസ്യ വിമർശനത്തിന്‍റെ പേരിൽ ഇരുവർക്കും പാർട്ടി നേതൃത്വം താക്കീതും മുന്നറിയിപ്പും നൽകി. പിന്നാലെ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും വായ മൂടി കെട്ടുന്നവർ അതിന്‍റെ ഗുണദോഷങ്ങൾ അനുഭവിക്കട്ടെ എന്നും പ്രതികരിച്ച് മുരളീധരൻ രംഗത്തെത്തുകയും ചെയ്‌തു.

പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യ പ്രസ്‌താവനകള്‍ പാടില്ലെന്ന നിര്‍ദേശം നല്‍കിയാണ് ഇരുവര്‍ക്കും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കത്ത് നല്‍കിയിരുന്നത്. കെപിസിസിയുടെ മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ പ്രസ്‌താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുരളീധരനുള്ള കത്തില്‍ പറഞ്ഞിരുന്നത്.

'രാഘവനെതിരെ നടപടി വേണം': കോഴിക്കോട് നടന്ന പി ശങ്കരന്‍ അനുസ്‌മരണ യോഗത്തില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് എംകെ രാഘവന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതോടെ പാര്‍ട്ടിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്‌താവന നടത്തിയ രാഘവനെതിരെ നടപടി വേണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തും.

എന്നാല്‍ ഇത്തരം പ്രസ്‌താവനകള്‍ പാര്‍ട്ടി വേദിയിലായിരുന്നു നടത്തേണ്ടിയിരുന്നതെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംകെ രാഘവന്‍ എംപി നടത്തിയ പരാമര്‍ശത്തില്‍ ഹൈക്കമാന്‍ഡുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് അറിയിച്ചിരുന്നത്.

Last Updated : Mar 15, 2023, 10:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.