തിരുവനന്തപുരം : സംസ്ഥാനത്ത് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് (Kerala Weather Update ). കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ വരുന്ന മൂന്ന് മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
വരുന്ന ദിവസങ്ങളിലും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കേരളത്തില്‍ തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. തുടക്കത്തില്‍ തുലാവര്‍ഷം ദുര്‍ബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതായും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ഇതിന്‍റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുക. അതേസമയം തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്‌തിരുന്ന ന്യൂനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഇത് അടുത്ത ആറ് മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിലുണ്ട്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്‌തിരുന്ന ചക്രവാതച്ചുഴി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചതായും ഇന്നോ നാളെയോ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ALSO READ:Trivandrum Floods: ദുരിത പെയ്‌ത്തൊഴിഞ്ഞു; ബാക്കിയായി കനത്ത നാശനഷ്‌ടങ്ങൾ, കരകയറാൻ തലസ്ഥാനം
മഴയിൽ കനത്ത നാശനഷ്‌ടങ്ങൾ: മാനം തെളിഞ്ഞെങ്കിലും പെയ്‌തൊഴിയാത്ത ദുരിതത്തിലേക്കാണ് ഒക്‌ടോബർ 15 ന് പെയ്‌ത മഴ തലസ്ഥാന വാസികളെ തള്ളിവിട്ടത് (Trivandrum Floods). പ്രളയ കാലത്ത് പോലും വെള്ളം കയറാത്ത വീടുകളിൽ നിന്നും വെള്ളം ഒഴുകി പോകാൻ തന്നെ ഇത്തവണ രണ്ട് ദിവസമെടുത്തിട്ടുണ്ട് ( (Heavy rain in Trivandrum caused huge damage).
നഗരത്തിൽ പാർവതി പുത്തനാറിന്‍റെയും ആമയിഴഞ്ചാൻ തോടിന്‍റെയും കരയിലെ വീടുകൾ വെള്ളം കയറിയപ്പോൾ ഗ്രാമീണ മേഖലയിൽ ലക്ഷങ്ങളുടെ കൃഷി നാശമാണ് വെള്ളക്കെട്ട് വിതച്ചിരിക്കുന്നത്. സമയബന്ധിതമായി നീർച്ചാലുകൾ വൃത്തിയാക്കാത്തതും ഇരുട്ടിന്‍റെ മറവിൽ മാലിന്യം കൊണ്ട് തള്ളുന്നവരുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് വള്ളക്കടവ് പുത്തൻപാലം സ്വദേശികൾ ആരോപിക്കുന്നുണ്ട്.