ETV Bharat / state

ഗവർണർ - സർക്കാർ പോരിന്‍റെ 'ഫലം' ; സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനം ആശയക്കുഴപ്പത്തിൽ

author img

By

Published : May 4, 2023, 5:23 PM IST

Updated : May 4, 2023, 7:53 PM IST

ഗവർണർ സർക്കാർ പോര്  സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനം  kerala Technical university vice chancellor  vice chancellor position in confusion  KTU vice chancellor position in confusion
ഗവർണർ സർക്കാർ പോര്

കെടിയു താത്‌കാലിക വൈസ് ചാൻസലറുടെ സമയപരിധി അവസാനിക്കാനിരിക്കുന്ന സാഹചര്യമാണുള്ളത്. ഈ ഘട്ടത്തില്‍പ്പോലും പുതിയ വിസിയെ നിയമിക്കാനുള്ള നീക്കം നടക്കുന്നില്ല

തിരുവനന്തപുരം : കേരളത്തിലെ ഗവർണർ - സർക്കാർ പോരിന്‍റെ ഫലമായി സാങ്കേതിക സർവകലാശാലയിലെ (കെടിയു) വൈസ് ചാൻസലർ സ്ഥാനം ആശയക്കുഴപ്പത്തിലാകുന്നു. മറ്റ് സർവകലാശാലകളെ അപേക്ഷിച്ച് കെടിയു സർവകലാശാല ചട്ടം അനുസരിച്ച് സ്ഥിരം വൈസ് ചാൻസലർ സ്ഥാനമൊഴിഞ്ഞാൽ ആറുമാസത്തിനകം പുതിയ വിസിയെ തെരഞ്ഞെടുക്കണം. അതുവരെ താത്‌കാലിക വിസിക്കായിരിക്കും ചുമതല.

ആറുമാസത്തിനുള്ളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും പുതിയ വൈസ് ചാൻസലറെ ഗവർണർ തെരഞ്ഞെടുക്കുകയും ചെയ്യണം. സുപ്രീംകോടതി വിധിയെ തുടർന്ന് നവംബർ മാസം ഡോ. എംഎസ് രാജശ്രീ വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് മാറിയതിനുശേഷം ഗവർണർ താത്‌കാലികമായി ഡോ. സിസ തോമസിനെ വിസിയായി നിയമിച്ചിരുന്നു. സർക്കാർ നൽകിയ ഡോ. സജി ഗോപിനാഥിൻ്റെ പേര് മാറ്റിവച്ചായിരുന്നു സിസ തോമസിനെ നിയമിച്ചത്. സിസ തോമസ് സർവീസിൽ നിന്ന് വിരമിച്ചപ്പോൾ സർക്കാർ നിർദേശിച്ച ഡോ. സജി ഗോപിനാഥിനെ അഞ്ച് മാസങ്ങൾക്ക് ശേഷം താത്‌കാലിക വിസിയാക്കി.

ഉന്നത വിദ്യാഭ്യാസരംഗം വീണ്ടും ആശങ്കയില്‍ : ഡോ. സജി ഗോപിനാഥ് ഒരു മാസമായി താത്‌കാലിക വൈസ് ചാൻസലർ സ്ഥാനം വഹിക്കുകയാണ്. ഇതോടെ ചട്ടപ്രകാരം താത്‌കാലിക വിസി നിയമനത്തിൻ്റെ സമയപരിധിയും അവസാനിക്കുകയാണ്. നാളെ മുതൽ ഡോ. സജി ഗോപിനാഥ് സാങ്കേതിക സർവകലാശാലയില്‍ പ്രവർത്തിക്കുന്നത് യൂണിവേഴ്‌സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടായിരിക്കും. പുതിയ വിസിയെ നിയമിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ് ചീഫ് ജസ്റ്റിസായിരുന്ന എസ് മണികുമാർ അധ്യക്ഷനായ ബഞ്ച് തടഞ്ഞതോടെ സെർച്ച് കമ്മിറ്റി രൂപീകരിക്കുവാനുള്ള നടപടികളിൽ നിന്നും ഗവർണർ പിൻവലിയുകയായിരുന്നു.

ഇതോടെ ഗവർണർ - സർക്കാർ പോരിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വീണ്ടും ആശങ്കയിലായിരിക്കുകയാണ്. കേരളത്തിലെ 14 സർവകലാശാലകളിലേക്കും ഈ പോര് ബാധിക്കാനും ചട്ടങ്ങൾ ലംഘിക്കപ്പെടാനും സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ ക്യാമ്പസുകളിൽ നിന്ന് വിദ്യാർഥികൾ പടിയുറങ്ങുന്നത് തുടരുന്ന സാഹചര്യത്തിൽ യൂണിവേഴ്‌സിറ്റി തലപ്പത്ത് ഉണ്ടാവുന്ന ഇത്തരം നടപടികളും കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കാൻ ഇടയുണ്ട്.

നിലവിൽ കേരള, കെടിയു, കാർഷിക, ഫിഷറീസ്, കലാമണ്ഡലം, നിയമം, മലയാളം, കുസാറ്റ് സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാർ ഇല്ല. ഇവയിൽ കുസാറ്റ് മലയാളം സർവകലാശാലകൾ ഒഴികെ മറ്റ് സർവകലാശാലകളിൽ സ്ഥാനമൊഴിഞ്ഞിട്ട് മാസങ്ങളായി. എംജി സർവകലാശാല വൈസ് ചാൻസലർ ഡോക്‌ടര്‍ സാബു തോമസിനാണ് മലയാളം സർവകലാശാല വിസി ചുമതല. എന്നാൽ അദ്ദേഹവും ഉടൻതന്നെ വിരമിക്കും.

കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനം സംബന്ധിച്ച വാദം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
കാലിക്കറ്റ് സംസ്‌കൃത ഓപ്പൺ ഡിജിറ്റൽ സർവകലാശാല വിസിമാർക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുകയാണ്. ഇതിനുപുറമെ വിവിധ ഗവൺമെൻ്റ് കോളജുകളിൽ പ്രിൻസിപ്പാള്‍മാര്‍ ഇല്ലാതായിട്ടും വർഷങ്ങളായി. പലയിടത്തും സീനിയർ അധ്യാപകർക്കാണ് പ്രിൻസിപ്പാള്‍മാരുടെ ചുമതല. ഇത് വിദ്യാർഥികളുടെ പഠനത്തേയും ബാധിക്കുന്നുണ്ട്.

യുവാക്കളും വിദ്യാർഥികളും കേരളം വിട്ടുപോകുന്നു എന്ന പഠനങ്ങൾ മുന്നിൽ വരുമ്പോൾ വിദ്യാർഥികളെ പുതിയ പരിഷ്‌കാരങ്ങൾ മുന്നോട്ടുവച്ച് ക്യാമ്പസിൽ നിലനിർത്താൻ പദ്ധതികൾ കൊണ്ടുവരുമ്പോൾ യൂണിവേഴ്‌സിറ്റിയുടെ മേൽഘടകങ്ങളിൽ നടക്കുന്ന ഇത്തരം അലംഭാവങ്ങൾ വിദ്യാഭ്യാസ മേഖലയെ സ്‌തംഭിപ്പിക്കുക മാത്രമേ ചെയ്യൂവെന്നാണ് പ്രധാന വിമര്‍ശനം.

സ്‌കൂളുകളിലെ അവധിക്കാല ക്ലാസിന് വിലക്ക്: മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ മധ്യവേനലവധിക്കാലത്ത് പ്രൈമറി സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ യാതൊരുതരത്തിലുള്ള ക്ലാസുകളും നടത്തരുതെന്നാണ് നിര്‍ദേശം. ഇവ പരിശോധിക്കാൻ വിദ്യാഭ്യാസ ഓഫിസർമാർ ശ്രദ്ധിക്കണമെന്നും സ്‌കൂള്‍ മേധാവികൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അയച്ച സർക്കുലറിൽ പറയുന്നു.

കേരളത്തിലെ എല്ലാ ഗവൺമെന്‍റ് എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്. മധ്യവേനലവധിക്കാലത്ത് പല സ്‌കൂളുകളിലും ക്ലാസുകൾ നടത്തുന്നതില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന കർശനമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം. ഏതെങ്കിലും തരത്തിൽ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു. മധ്യവേനലവധിക്കാലമായ ഏപ്രിൽ, മെയ് മാസങ്ങളിൽ പല സ്‌കൂളുകളിലും സ്പെഷ്യൽ ക്ലാസുകളടക്കം നടത്താറുണ്ടെന്ന പരാതി വ്യാപകമാണ്.

പ്രധാനമായും പത്താം ക്ലാസ് പോലെയുള്ള പൊതുപരീക്ഷ വിദ്യാർഥികൾക്കാണ് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കാറുള്ളത്. ഇത് കുട്ടികളുടെ വേനലവധിയെ ബാധിക്കുമെന്നും പത്തുമാസത്തെ സ്‌കൂൾകാലത്തിനുശേഷം വിദ്യാർഥികൾക്ക് ലഭിക്കുന്ന അവധിയെ കുട്ടികൾക്ക് വേണ്ടതുപോലെ ഉപയോഗിക്കാൻ പോലും സാധിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. നേരത്തെ എൽഎസ്എസ് - യുഎസ്‌എസ് പരീക്ഷ സംബന്ധിച്ച് ഏപ്രിൽ മാസങ്ങളിൽ വിദ്യാർഥികൾക്ക് അധിക ക്ലാസ് വയ്‌ക്കരുതെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു.

Last Updated :May 4, 2023, 7:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.