ETV Bharat / state

Kerala Opposition issued notice to Speaker നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; ഭക്ഷ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നല്‍കി പ്രതിപക്ഷം

author img

By

Published : Aug 21, 2023, 12:05 PM IST

Updated : Aug 21, 2023, 12:55 PM IST

Opposition issued a notice to Speaker against GR Anil: ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകിയപ്പോൾ വസ്‌തുത വിരുദ്ധമായ കാര്യങ്ങളാണ് മന്ത്രി ഉന്നയിച്ചിരുന്നത്. നിയമസഭ അംഗമെന്ന നിലയിൽ പ്രത്യേക അവകാശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്ത് നിന്നും എം വിന്‍സെന്‍റ് എംഎല്‍എ നോട്ടിസ് നൽകിയത്.

Kerala Opposition issued notice to Speaker  ജിആര്‍ അനിലിനെതിരെ അവകാശലംഘനത്തിന് നോട്ടിസ്  opposition issued a notice against GR Anil  Food and Public Distribution Minister GR Anil  Minister GR Anil  political news  മന്ത്രി ജിആര്‍ അനിൽ  എം വിന്‍സെന്‍റ് എംഎല്‍എ  M Vincent MLA  Supplyco Outlets  violation of rights against Minister GR Anil
Kerala opposition issued notice to Speaker for violation of rights against Food and Public Distribution Minister GR Anil

തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനിലിനെതിരെ അവകാശലംഘനത്തിന് സ്‌പീക്കര്‍ക്ക് നോട്ടിസ് നല്‍കി പ്രതിപക്ഷം. വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കവെ മന്ത്രി, നിയമസഭയെയും അംഗങ്ങളേയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്. പ്രതിപക്ഷത്ത് നിന്നും എം വിന്‍സെന്‍റ് എംഎല്‍എയാണ് (M Vincent MLA) സ്‌പീക്കര്‍ക്ക് കത്ത് നല്‍കിയത്.

സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണ്, സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്ലെറ്റുകള്‍ സന്ദര്‍ശിക്കുവാന്‍ തയ്യാറാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്നുതന്നെ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ (Supplyco Outlets) നേരിട്ട് സന്ദര്‍ശിച്ച മാധ്യമങ്ങള്‍ 13 നിത്യോപയോഗ സാധനങ്ങളില്‍ പലതും നിലവില്‍ ലഭ്യമല്ലെന്ന വസ്‌തുത ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായി നല്‍കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

ഇതേതുടര്‍ന്ന് മന്ത്രി തന്നെ അവശ്യസാധനങ്ങള്‍ മുഴുവന്‍ ലഭ്യമല്ലെന്നും ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ച് മന്ത്രി, സഭയില്‍ നടത്തിയ പ്രസ്‌താവന വസ്‌തുത വിരുദ്ധമാണെന്ന കാര്യം ബോധ്യപ്പെടുന്നതാണെന്ന് എം വിന്‍സെന്‍റ് സ്‌പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റത്തിൽ വസ്‌തുത വിരുദ്ധമായ കാര്യം സഭാതലത്തില്‍ പറഞ്ഞ് സഭയെയും സാമാജികരെയും മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതിനു ശ്രമിച്ചതിലൂടെ മന്ത്രി നിയമസഭ അംഗമെന്ന നിലയിലുള്ള പ്രത്യേക അവകാശങ്ങള്‍ ലംഘിച്ചു. കേരള നിയമസഭയുടെ നടപടിക്രമവും കീഴ് വഴക്കങ്ങളും സംബന്ധിച്ച ചട്ടം 154 പ്രകാരം മന്ത്രി ജിആര്‍ അനിലിനെതിരെ (Minister GR Anil) അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്നും കത്തില്‍ എം. വിന്‍സെന്‍റ് സ്‌പീക്കറോട് അഭ്യര്‍ഥിച്ചു.

കത്തിന്‍റെ പൂര്‍ണരൂപം;

'ബഹുമാനപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. ജിആര്‍ അനിലിന് എതിരെ താഴെ പറയുന്ന കാരണങ്ങളാല്‍ നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരം അവകാശലംഘനത്തിന് നോട്ടിസ് നല്‍കുന്നു.

സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സബ്‌സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ വിപണിയില്‍ കാര്യക്ഷമമായി ഇടപെടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതും വിലക്കയറ്റം മൂലം ജനജീവിതം ദുസഹമായതും സംബന്ധിച്ച് ശ്രീ. പിസി വിഷ്‌ണുനാഥ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ 8.8.2023 ന് നോട്ടിസ് നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തിയ അവസരത്തില്‍, സപ്ലൈകോയുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യേണ്ട 13 നിത്യോപയോഗ സാധനങ്ങളില്‍ ഭൂരിഭാഗവും നിലവില്‍ ലഭ്യമല്ല എന്ന കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിന്‍റെ കൂടി അടിസ്ഥാനത്തില്‍ അദ്ദേഹം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.

സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഇല്ലെന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റായ പ്രസ്‌താവന ആണെന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്ലെറ്റുകള്‍ സന്ദര്‍ശിക്കുവാന്‍ തയ്യാറാണെന്നും ബഹുമാനപ്പെട്ട ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി സഭയില്‍ വ്യക്തമാക്കി.

എന്നാല്‍, അന്നേ ദിവസം തന്നെ വിവിധ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ നേരിട്ട് സന്ദര്‍ശിച്ച ദൃശ്യമാധ്യമങ്ങള്‍ മന്ത്രിയുടെ അവകാശവാദം തെറ്റാണെന്നു വ്യക്തമാക്കുന്ന രീതിയില്‍, സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങളില്‍ പലതും നിലവില്‍ ലഭ്യമല്ല എന്ന വസ്‌തുത ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായി സംപ്രേഷണം ചെയ്‌തു. കൂടാതെ വിവിധ പത്രമാധ്യമങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഈ കാര്യം വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. തുടര്‍ന്ന് ബഹുമാനപ്പെട്ട മന്ത്രി തന്നെ അവശ്യസാധനങ്ങള്‍ മുഴുവന്‍ ലഭ്യമല്ലെന്നും ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്‌തു. ഈ കാര്യങ്ങളില്‍ നിന്നും സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ച് ബഹുമാനപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സഭയില്‍ നടത്തിയ പ്രസ്‌താവന വസ്‌തുത വിരുദ്ധമാണെന്ന കാര്യം ബോധ്യപ്പെടുന്നതാണ്.

ആയതിനാല്‍, ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റമെന്ന വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് വസ്‌തുത വിരുദ്ധമായ കാര്യം സഭാതലത്തില്‍ പറഞ്ഞു സഭയെയും സാമാജികരെയും മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതിനു ശ്രമിച്ചതിലൂടെ ബഹുമാനപ്പെട്ട ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി നിയമസഭ അംഗമെന്ന നിലയില്‍ എന്‍റെയും നിയമസഭയുടെയും സഭാംഗങ്ങളുടെയും പ്രത്യേക അവകാശങ്ങള്‍ ലംഘിച്ചിരിക്കുന്നു. ആയതിനാല്‍ കേരള നിയമസഭയുടെ നടപടിക്രമവും കീഴ് വഴക്കങ്ങളും സംബന്ധിച്ച ചട്ടം 154 പ്രകാരം ബഹുമാനപ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. ജി ആര്‍ അനിലിന് എതിരെ അവകാശലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങളില്‍ ഭൂരിഭാഗവും ലഭ്യമല്ല എന്നത് വ്യക്തമാക്കിക്കൊണ്ട് വിവിധ ദൃശ്യമാധ്യമങ്ങള്‍ 8.8.23ന് നല്‍കിയ വാര്‍ത്തകളുടെ വീഡിയോ പകര്‍പ്പും ഇത് സംബന്ധിച്ച് പത്രമാധ്യമങ്ങള്‍ 8.8.23ന് ശേഷം പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ പകര്‍പ്പും ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു'.

Last Updated : Aug 21, 2023, 12:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.