ETV Bharat / state

നിയമസഭ കയ്യാങ്കളി കേസ്: തുടരന്വേഷണം വേണം, വിചാരണ തീയതി തീരുമാനിക്കാനിരിക്കെ നാടകീയ നീക്കവുമായി പൊലീസ്

author img

By

Published : Jul 4, 2023, 2:34 PM IST

നിയമസഭ കയ്യാങ്കളി  നിയമസഭ കയ്യാങ്കളി കേസ്  നിയമസഭ കേസ്  ക്രൈംബ്രാഞ്ച്  വി ശിവന്‍കുട്ടി  നിയമസഭ കയ്യാങ്കളി കേസ് അന്വേഷണം  Kerala Assembly Ruckus Case  Kerala Legislative Assembly  Kerala Legislative Assembly Case  Assembly Ruckus Case
Kerala Legislative Assembly

നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അപേക്ഷ നല്‍കി.

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ അന്വേഷണ സംഘത്തിന്‍റെ നാടകീയ നീക്കം. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. കേസില്‍ വിചാരണ തീയതി തീരുമാനിക്കാനിരിക്കെയാണ് പൊലീസിന്‍റെ നടപടി.

2015ല്‍ മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെയാണ് കേരള നിയമസഭയില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായത്. ഈ സംഭവത്തില്‍ നിരവധി എംഎല്‍എമാര്‍ക്കും പരിക്കേറ്റിരുന്നു. ഇവരുടെയെല്ലാം മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന ആവശ്യം ചൂണ്ടിക്കാട്ടിയാണ് കേസില്‍ തുടരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.

അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ വിചാരണ ആരംഭിക്കരുതെന്ന ആവശ്യവും ക്രൈംബ്രാഞ്ച് കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, തുടരന്വേഷണത്തിന് മുന്‍പ് അനുബന്ധ കുറ്റപത്രത്തെ കുറിച്ച് എങ്ങനെ പറയാന്‍ സാധിക്കുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ സംഘം നിലവില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യവുമായി നേരത്തെ ഇടത് വനിത എംഎല്‍എമാരും രംഗത്തത്തിയിരുന്നു.

മുന്‍ എംഎല്‍എമാരായ ബിജിമോൾ, ഗീത ഗോപി എന്നിവരായിരുന്നു ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് കോടതിയെ സമീപിച്ചത്. എന്നാല്‍, പിന്നീട് ഇവര്‍ സ്വമേധയ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ ഇതേ നിലപാടുമായാണ് അന്വേഷണ സംഘവും കോടതിയെ സമീപിച്ചിരിക്കുന്നത്.

പുനരന്വേഷണം എന്ന ആവശ്യം ഉന്നയിക്കാന്‍ കോടതി പൊലീസിന് അധികാരമുണ്ട്. എന്നാല്‍, തുടരന്വേഷണത്തിന് മുന്‍പ് അനുബന്ധ കുറ്റപത്രം സമർപ്പിക്കാമെന്ന ആവശ്യം എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യമാണെന്നും തെളിവുകൾ ലഭിച്ചാൽ മാത്രമേ അനുബന്ധ കുറ്റപത്രം സമർപ്പിക്കുകയുള്ളൂ എന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

അങ്ങനെയെങ്കില്‍ ഈ ആവശ്യം പിന്‍വലിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതിനുള്ള അപേക്ഷ അന്വേഷണ സംഘം സമര്‍പ്പിച്ചിട്ടുണ്ട്. മന്ത്രി വി. ശിവന്‍കുട്ടി, ഇടത് നേതാക്കളായ കെ ടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, സികെ സദാശിവന്‍, എന്നിവരാണ് നിയമസഭ കയ്യാങ്കളി കേസിലെ പ്രതികള്‍. വിവിധ കോടതികള്‍ പരിഗണിക്കുന്ന കേസ് ഒരുമിച്ച് വിചാരണ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് നേതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് വിധി പറയാനിരിക്കെയായിരുന്നു അന്വേഷണ സംഘത്തിന്‍റെ നാടകീയ നീക്കമുണ്ടായത്.

2015 മാര്‍ച്ച് 13നാണ് കേസിനാസ്‌പദമായ സംഭവം കേരള നിയമസഭയില്‍ അരങ്ങേറിയത്. യുഡിഎഫ് സര്‍ക്കാരിലെ ധനമന്ത്രി ആയിരുന്ന കെഎം മാണിയുടെ ബജറ്റ് അവതരണം തടയാനായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ശ്രമം. ബാര്‍ക്കോഴ കേസിന്‍റെ പേരിലായിരുന്നു ഇടത് അംഗങ്ങള്‍ കെഎം മാണിയുടെ ബജറ്റ് പ്രഖ്യാപനം തടയാന്‍ ശ്രമിച്ചത്.

ഇതിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ സ്‌പീക്കറുടെ കസേര, എമർജൻസി ലാംബ്‌, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്, മോണിറ്റർ, ഹെഡ്‌ഫോൺ എന്നിവ നശിപ്പിക്കപ്പെട്ടു. ഇതിലൂടെ 2.20 ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസിന് പരാതി ലഭിച്ചത്.

Also Read : P Rajeev| 'ഭരണഘടന പദവിയിലുള്ള അധികാരത്തെ കുറിച്ച് ധാരണ വേണം'; ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.