video: ഗവര്‍ണര്‍ X മുഖ്യമന്ത്രി: ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍, മുഖ്യമന്ത്രിക്കും പ്രൈവറ്റ് സെക്രട്ടറിക്കും എതിരെ രൂക്ഷ വിമര്‍ശനം

author img

By

Published : Sep 19, 2022, 12:10 PM IST

Updated : Sep 19, 2022, 4:21 PM IST

Governor  Thiruvananthapuram Governor press conference  Thiruvananthapuram  kerala Governor press conference  ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരായി  രാജ്‌ഭവനില്‍ വാര്‍ത്ത സമ്മേളനം  ഗവര്‍ണര്‍  ചരിത്ര കോണ്‍ഗ്രസ് പ്രതിഷേധ ദൃശ്യം

സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ തെളിവുകള്‍ സഹിതം പ്രദര്‍ശിപ്പിച്ചാണ് ഗവര്‍ണറുടെ അസാധാരണ വാര്‍ത്താസമ്മേളനം. കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസിലെ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം, ബില്ലുകളിലെ ഒപ്പിടല്‍, പ്രിയ വര്‍ഗീസിന്‍റെ നിയമനം എന്നിവയ്‌ക്കെതിരെയാണ് പ്രധാന ആരോപണം

തിരുവനന്തപുരം: സിഎഎ വിഷയത്തിൽ (പൗരത്വ ഭേദഗതി നിയമം) തന്നെ നിശബ്‌ദനാക്കാന്‍ ശ്രമിച്ചതുപോലെ ഭേദഗതി ബില്ലുകളുടെ കാര്യത്തിലും സമാനമായ ഇടപെടലുണ്ടായെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂര്‍ സര്‍വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ആവര്‍ത്തിച്ച ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്‍റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നും സത്യപ്രതിജ്ഞ ലംഘനമാണെന്നും ആരോപിച്ചു. രാജ്‌ഭവനില്‍ വിളിച്ചുചേര്‍ത്ത അസാധാരണ വാര്‍ത്താസമ്മേളനത്തിലാണ് രൂക്ഷ വിമര്‍ശനങ്ങള്‍.

രാജ്‌ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ സംസാരിക്കുന്നു

'രാഗേഷ് പൊലീസിനെ തടഞ്ഞു': മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിനെതിരെയുള്ള ദൃശ്യവും അദ്ദേഹം പുറത്തുവിട്ടു. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത് രാഗേഷാണ്. ഈ ആക്രമണ ശ്രമത്തിന്‍റെ പിആര്‍ഡി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുക്കൊണ്ടാണ് അദ്ദേഹം വാര്‍ത്താസമ്മേളനം ആരംഭിച്ചത്. കണ്ണൂരിൽ തനിക്കെതിരായി നടന്ന പ്രതിഷേധം 100 കണക്കിന് പൊലീസുകാർക്ക് ഇടയിലാണ് ഉണ്ടായതെന്നും ഗവര്‍ണര്‍ പറഞ്ഞു.

'ഇർഫാൻ ഹബീബ് പലവട്ടം പ്രതിഷേധിച്ചു': പ്രതിഷേധക്കാർക്ക് അവസരം നല്‍കുകയാണ് സംഭവത്തില്‍ ഉണ്ടായത്. ഇത് ക്രിമിനൽ കുറ്റമാണ്. കറുത്ത വസ്‌ത്രം ധരിച്ചതിന് ആളുകളെ അറസ്റ്റ് ചെയ്യുന്ന നാട്ടിലാണ് ഇത് നടന്നതെന്നും ഗവര്‍ണര്‍ പറയുന്നു. ഒരു മണിക്കൂർ നിശ്ചയിച്ചിരുന്ന ചരിത്ര കോൺഗ്രസിലെ ചടങ്ങുകൾ പ്രോട്ടോക്കോർ ലംഘിച്ചാണ് നടന്നത്. 95 മിനിട്ട് സംസാരിച്ചവർ സിഎഎക്കെതിരായാണ് പ്രസംഗിച്ചത്. അതുകൊണ്ടാണ് താന്‍ പ്രതികരിച്ചത്. ഇർഫാൻ ഹബീബ് പലവട്ടം തന്‍റെ അടുത്തെത്തി പ്രതിഷേധിച്ചു.

ഇപിക്കെതിരെയും വിമര്‍ശനം: ആഭ്യന്തര വകുപ്പിന് ചുമതലയുള്ള ഓഫിസിലിരിക്കുന്നയാളാണ് പൊലീസിനെ തടഞ്ഞത്. മോശം പെരുമാറ്റത്തിന് വിമാന കമ്പനി വിലക്കിയ ഭരണ മുന്നണി കൺവീനറുള്ള നാടാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പ്രതിഷേധം കണക്കിലെടുത്ത് രാജ്ഭവന് പുറത്ത് സുരക്ഷ വര്‍ധിപ്പിച്ചു. കൂടുതല്‍ പൊലീസുകാരെ വിന്യസിപ്പിച്ചു.

'മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു': നാടിനെ നാണം കെടുത്തുന്ന സംഭവങ്ങളാണ് നടന്നത്. തന്‍റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ സംസ്ഥാന സർക്കാറിന് കഴിയില്ല. ചാൻസലർ പദവി ഒഴിയാൻ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പുറമെ, മുഖ്യമന്ത്രി അയച്ച കത്തുകളും ഗവര്‍ണര്‍ പുറത്തുവിട്ടു.

ആദ്യ കത്ത് 2021 ഡിസംബര്‍ എട്ടിനാണ്. കണ്ണൂര്‍ വിസി പുനര്‍നിയമനത്തിന് മുഖ്യമന്ത്രി നേരിട്ടിടപെട്ടു. രാജ്‌ഭവനില്‍ നേരിട്ട് എത്തി സമ്മര്‍ദം ചെലുത്തി. ഈ നിയമനത്തിന് അനുമതി നൽകിയത് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിൽ എത്തി ആവശ്യപ്പെട്ടതിനാൽ.

'പദവി ഒഴിയാന്‍ നോക്കി, സമ്മതിച്ചില്ല': ചാൻസലർ പദവി ഒഴിയാൻ തയ്യാറാണെന്ന് താന്‍ കത്തിലൂടെ വ്യക്തമാക്കിയിരുന്നു. നിയമസഭ പാസാക്കിയ നിയമമാണെങ്കിൽ ഓർഡിനൻസ് ഇറക്കാമെന്നും കത്തിലൂടെ അറിയിച്ചിട്ടുണ്ട്. രണ്ട് വട്ടം ചാൻസലർ പദവി ഒഴിയാമെന്ന് അറിയിച്ചെങ്കിലും തുടരണമെന്ന് അഭ്യർഥിക്കുകയാണ് ചെയ്‌തത്.

ഉന്നത ഉദ്യോഗസ്ഥൻ നേരിട്ടെത്തി ഈ പദവി തുടരാൻ ആവശ്യപ്പെട്ടു. സർവകലാശാലകളിൽ സർക്കാറിന്‍റെയും മറ്റ് രാഷ്‌ട്രീയ ഇടപെടലും ഉണ്ടാകില്ലെന്ന ഉറപ്പ് വിസി നിയമനത്തിനുള്ള സമിതിയിലടക്കം സംസ്ഥാന ഭരണകൂടം പാലിച്ചില്ല.

'പറയില്ല, കടക്ക് പുറത്തെന്ന്': മുഖ്യമന്ത്രി പറഞ്ഞതുപോലെ കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് പറയാൻ തന്‍റെ ജനാധിപത്യ ബോധ്യം അനുവദിക്കുന്നില്ല. ഒരു മാധ്യമങ്ങളെയും വിളിച്ചു വരുത്താറില്ല. പ്രതികരണമെടുക്കാന്‍ വരുന്ന മാധ്യമങ്ങളോട് സംസാരിക്കുന്നത് ജനാധിപത്യത്തിലെ നാലാം തൂണായതിനാലാണ്.

'ക്രിമിനൽ കേസിന് സമയ പരിധിയില്ല': കണ്ണൂരിലുണ്ടായ സംഭവങ്ങളെ കുറിച്ച് രാജ്ഭവൻ ആവശ്യപ്പെട്ട റിപ്പോർട്ടിൽ വിസി പറഞ്ഞിരിക്കുന്നത് സുരക്ഷ വിദഗ്‌ധനല്ല എന്നാണ്. സുരക്ഷ വിദഗ്‌ധനല്ലാത്തതിനാൽ സംഭവത്തെക്കുറിച്ച് പറയാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.

കണ്ണൂരിലെ സംഭവം ഗൂഡാലോചനയാണ്. അതിനാലാണ് ഇപ്പോള്‍ പ്രതികരിച്ചത്. 2019 ല്‍ നടന്ന സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നത് ക്രിമിനൽ കേസിന് സമയ പരിധിയില്ല എന്നതുകൊണ്ടാണ്. കണ്ണൂരിൽ ഉപയോഗിച്ച സമ്മർധ തന്ത്രം ഇപ്പോഴും പ്രയോഗിക്കുന്നതിനാലാണ് ഉന്നയിക്കുന്നത്.

'ഭീഷണി തന്ത്രം തുടരുന്നു': ശാരീരികമായ ആക്രമണത്തിനാണ് ശ്രമം നടന്നത് എന്നതിൽ ഉറച്ചുനിൽക്കുന്നു. സുരക്ഷ ഉദ്യോഗസ്ഥരുള്ളതിനാലാണ് ആക്രമണം നടക്കാഞ്ഞത്. സർക്കാരും പൊലീസും കാക്കുമെന്ന് കരുതിയാണ് അന്ന് പരാതി ഉന്നയിക്കാതിരുന്നത്. എന്നാൽ ഭീഷണി തന്ത്രം തുടരുകയാണ്.

'പൊലീസ് ജോലി രാഗേഷ് ചെയ്യേണ്ട': പ്രതിഷേധക്കരുടെ ഇടയിലേക്ക് പോകേണ്ട ആവശ്യം കെകെ രാഗേഷിനില്ല. അഞ്ചുപേർ സദസിലുണ്ടായിരുന്നു. എന്നാൽ രാഗേഷ് മാത്രമാണ് പ്രതിഷേധക്കാരുടെ ഇടയിലെത്തിയത്. പൊലീസിന്‍റെ ജോലി, രാഗേഷ് ചെയ്യേണ്ട കാര്യമില്ല. രാഗേഷ് ആദ്യം പ്രതിഷേധക്കാരോടാണ് സംസാരിച്ചത്. ഗവർണർ പോകാതെ ആർക്കും വേദിയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല. ഇതാണ് പ്രോട്ടോക്കോള്‍. ഇത് ലംഘിക്കപ്പെട്ടു.

'ഭാഗവതിനെ കണ്ടതില്‍ തെറ്റില്ല': മോഹൻ ഭാഗവതിനെ കണ്ടതിൽ അസ്വാഭാവികതയില്ല. അതിനെ വിവാദമാക്കുന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്. ആർഎസ്എസ് നിരോധിത സംഘടനയല്ല. അതുകൊണ്ട് തന്നെ ആർഎസ്എസ് ഭാരവാഹിയെ കണ്ടതിൽ തെറ്റില്ല. നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ച്ചയല്ല അത്.

സന്ദർശനം വിവരം അറിഞ്ഞ് കൂടിക്കാഴ്‌ചയ്‌ക്ക് പോയതാണ്. സുഖവിവരം തിരക്കുകയാണ് ചെയ്‌തത്. ഒരു സമ്മർധ തന്ത്രത്തിനും വഴങ്ങില്ല. ഇത്തരം നടപടികൾ നിരവധി കണ്ടതാണ്. നിയമവിരുദ്ധമായ ഒരു നിയമ നിർമാണത്തിലും ഒപ്പിടില്ല.

'ഇലക്ഷന്‍ കണ്ട് ഓർഡിനൻസ്': ഓർഡിനൻസുകളെ സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി ഓർഡിനൻസ്, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമായിരുന്നു. ഇത് ഒരു ഗുണവും ഉണ്ടാക്കിയില്ല. പേഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷൻ സംവിധാനം അവസാനിപ്പിക്കാൻ അധികാരമില്ലാത്തതിനാലാണ് ജനങ്ങളോട് വ്യക്തമാക്കിയത്.

'നിയമനത്തില്‍ തെറ്റുപറ്റി': പാർട്ടി കേഡർമാരെ സംരക്ഷിക്കാൻ പൊതുജനങ്ങളുടെ പണം ഉപയോഗിക്കുകയാണ് സര്‍ക്കാര്‍. പേഴ്‌സണൽ സ്റ്റാഫുകളെ രാജ്ഭവനിലേക്ക് കൊണ്ടുവരരുതെന്ന് മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ വിസി നിയമനം തെറ്റുപറ്റിയതാണ്. ഇത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ പ്രശ്‌നമില്ല. പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിന് അംഗീകാരം നൽകാത്തതാണ് പ്രശ്‌നം.

'ബില്ലുകളില്‍ നിശബ്‌ദനാക്കാന്‍ നോക്കി': ലോകായുക്ത ബില്ലിലും യൂണിവേഴ്‌സിറ്റി ബില്ലിലും ഒപ്പിട്ടാൽ തീരാവുന്ന പ്രശ്‌നങ്ങളാണ് നിലവിലുള്ളത്. രാഗേഷിനെതിരെ പരാതി നൽകില്ല. കേന്ദ്ര ഇടപെടൽ ആവശ്യമില്ല. സിഎഎ വിഷയത്തിൽ നിശബ്‌ദമാക്കാന്‍ ശ്രമിച്ചതുപോലെ ബില്ലുകളിലും സമാനമായ ഇടപെടലുണ്ടായി. അതുപോലെ സമ്മർധത്തിലാക്കി നിയമവിരുദ്ധ ബില്ലുകളിൽ ഒപ്പ് ഇടീക്കാന്‍ ശ്രമമുണ്ടായി. ഇത് അനുവദിക്കില്ല.

പ്രിയയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞുള്ളത്: ഈ സമ്മർധ തന്ത്രമെല്ലാം പഴയതാണ്. ബന്ധു നിയമനത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. നിയമ വിരുദ്ധമായ നിയമനമാണ് പ്രിയ വർഗീസിൻ്റേത്. മുഖ്യമന്ത്രിയറിയാതെ അത് നടക്കില്ല. ഇത് സത്യപ്രതിജ്ഞ ലംഘനമാണ്. നിയമ വിരുദ്ധമായ ഇടപെടലുകൾ യൂണിവേഴ്‌സിറ്റികളിൽ അവസാനിപ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated :Sep 19, 2022, 4:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.