ETV Bharat / state

'എഐ ക്യാമറകള്‍ക്ക് ആകെ ചെലവാക്കിയത് 74 കോടി, ബാക്കി സജ്ജീകരണങ്ങള്‍ക്ക്'; ചെന്നിത്തലക്ക് കെല്‍ട്രോണ്‍ എംഡിയുടെ മറുപടി

author img

By

Published : Apr 23, 2023, 6:30 PM IST

എഐ ക്യാമറ പദ്ധതി സുതാര്യമെന്ന് കെല്‍ട്രോണ്‍ എംഡി നാരായണ മൂർത്തി. ഒരു എഐ ക്യാമറയ്ക്ക് 35 ലക്ഷം രൂപയെന്ന പ്രചരണം തെറ്റാണെന്നും 9.5 ലക്ഷം രൂപയാണ് വിലയെന്നും കെല്‍ട്രോണ്‍ എംഡി വ്യക്തമാക്കി

keltron md about ai camera project  keltron md  keltron md narayana moorthi  ramesh chennithala allegations in ai camera  ramesh chennithala  anotny raju about keltron  ai camera  എ ഐ ക്യാമറ  എ ഐ ക്യാമറ രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല കെൽട്രോൺ  കെല്‍ട്രോണ്‍ എംഡി  കെല്‍ട്രോണ്‍ എംഡി എഐ ക്യാമറയെക്കുറിച്ച്  എ ഐ ക്യാമറ പദ്ധതി കെല്‍ട്രോണ്‍  എഐ ക്യാമറ ക്രമക്കേട് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറകളിൽ അടിമുടി അഴിമതിയെന്നാരോപിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെല്‍ട്രോണ്‍. എഐ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ നടപടികളും സുതാര്യമാണെന്ന് കെല്‍ട്രോണ്‍ എംഡി നാരായണ മൂർത്തി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

235 കോടി രൂപയായിരുന്നു പദ്ധതിക്കാവശ്യമായ തുക. എന്നാൽ, ചർച്ചകൾക്കൊടുവിലാണ് ഇത് 232 കോടി രൂപയാക്കിയത്. എസ്ആർഐടി (SRIT) എന്ന കമ്പനിക്ക് ഉപകരാർ നൽകിയത് 151 കോടി രൂപയ്ക്കാണ്. ഒരു എഐ ക്യാമറയ്ക്ക് 35 ലക്ഷം രൂപയെന്ന പ്രചരണം തെറ്റാണ്. 9.5 ലക്ഷം രൂപയാണ് ഒരു എഐ ക്യാമറയുടെ വില.

ക്യാമറകൾക്കായി 74 കോടി രൂപയാണ് ചെലവാക്കിയത്. ബാക്കി തുക സാങ്കേതിക സംവിധാനം, സെർവർ റൂം എന്നിവയ്ക്കായാണ് വിനിയോഗിച്ചത്. ഉപകരാർ നൽകിയ എസ്ആർഐടി എന്ന കമ്പനി മികച്ച പ്രവർത്തനമാണ് കാഴ്‌ചവച്ചത്. കൺട്രോൾ റൂമിലെ ജീവനക്കാർ ദൃശ്യങ്ങൾ പരിശോധിക്കുന്നത് ആർക്കും തെറ്റായി പിഴ ചുമത്താതിരിക്കുന്നതിനായാണ്.

എസ്ആർഐടിക്ക് സാങ്കേതിക മികവ് നെറ്റ് വർക്കിങ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ ആണ്. എഐ ക്യാമറകൾക്ക് 95 ശതമാനം പ്രവർത്തനക്ഷമതയുണ്ട്. 2018ലാണ് കെൽട്രോണും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റും ഇത് സംബന്ധിച്ച് ചർച്ച നടത്തിയത്. 6,000 ക്യാമറകൾ സ്ഥാപിക്കണമെന്നാണ് പ്രൊപ്പോസൽ നൽകിയപ്പോൾ പറഞ്ഞത്. 2018ൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. 2020 ൽ ആണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്. 66 കോടി രൂപ മെയിന്‍റനൻസ് 35 കോടി ജിഎസ്‌ടിയും ചേർത്താണ് 232 കോടി പദ്ധതിക്കായി ആവശ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.

'വിശദീകരണം നൽകേണ്ടത് കെൽട്രോൺ': ഉപകരാർ സംബന്ധിച്ച് സർക്കാരിന് അറിവില്ലെന്നും കെൽട്രോൺ ആണ് ഇതിൽ വിശദീകരണം നൽകേണ്ടതെന്നും മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. കെൽട്രോൺ സർക്കാർ സ്ഥാപനമാണ്. കരാർ നൽകാൻ പ്രത്യേക ടെണ്ടറിന്‍റെ ആവശ്യമില്ല.

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റിന് വേണ്ടി കെൽട്രോൺ ഉപകരാർ നൽകിയോ എന്നതിൽ സർക്കാരിന് അറിവില്ല. 2018ലാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് കെൽട്രോണിന് ചുമതല നൽകിയത്. അഞ്ച് വർഷത്തേക്ക് കെൽട്രോണിനാണ് എഐ ക്യാമറകളുടെ മെയിന്‍റനൻസ് ചുമതല. അഞ്ച് വർഷം കഴിഞ്ഞാൽ മാത്രമേ സർക്കാരിന് ഇതിന്‍റെ ചുമതല ലഭിക്കുകയുള്ളു. ഡീസലിന്‍റെ ലഭ്യതക്കുറവ് പല വകുപ്പുകളെയും ബാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്രമക്കേട് ആരോപിച്ച് രമേശ് ചെന്നിത്തല: പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതിൽ ക്രമക്കേട് ആരോപിച്ച രമേശ് ചെന്നിത്തല കമ്പനികൾക്ക് മുൻപരിചയമില്ലെന്ന് കുറ്റപ്പെടുത്തി. പദ്ധതിക്കുള്ള തുക സർക്കാർ വർധിപ്പിച്ചതിൽ ചെന്നിത്തല ദുരൂഹത ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്‍റെ പക്കൽ ഉണ്ട്. സർക്കാർ ഈ രേഖകൾ നാല് ദിവസത്തിനകം പുറത്തുവിട്ടില്ലെങ്കിൽ താൻ ഈ രേഖകൾ പുറത്തുവിടുമെന്നും ചെന്നിത്തല പറഞ്ഞു. കെൽട്രോണിനെ മുൻനിർത്തിയുള്ള കൊള്ളയാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു.

ഓരോ എഐ ക്യാമറകൾക്കും 33 ലക്ഷത്തോളം രൂപ ചെലവാക്കിയെന്നത് അവിശ്വസനീയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചിരുന്നു. എഐ ക്യാമറകൾ സംബന്ധിച്ച എല്ല വിവരങ്ങളും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖജനാവില്‍ നിന്ന് 236 കോടി രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകള്‍ എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതാണോയെന്ന സംശയം സാങ്കേതിക വിദഗ്‌ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രകടിപ്പിച്ചത് ഗൗരവതരമാണ്.

ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിച്ചുവയ്ക്കുന്നതിന് ഏത് സെർവറാണ് സജ്ജീകരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. സെർവർ പ്രൊവൈഡർ ആരാണെന്ന് വ്യക്തമാക്കണം. അടുത്ത ഘട്ടത്തിൽ വാഹന ഉടമയുടെ ഫാസ്റ്റ് ടാഗുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നും നിയമ ലംഘനത്തിനുള്ള പിഴ ഈടാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമ്പോൾ അനുമതി ഇല്ലാതെ ഒരാളുടെ അക്കൗണ്ടില്‍ നിന്നും എങ്ങനെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നത്. ഏത് നിയമത്തിന്‍റെ പിന്‍ബലത്തിലാണിതെന്നും ഇതിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി വാങ്ങിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.