ETV Bharat / state

Kanam Rajendran | 'എസ്‌എഫ്‌ഐയ്‌ക്ക് തെറ്റുപറ്റിയെങ്കില്‍ പാര്‍ട്ടി ഇടപെട്ട് നടപടി സ്വീകരിക്കും': കാനം രാജേന്ദ്രന്‍

author img

By

Published : Jun 21, 2023, 12:51 PM IST

Kanam Rajendran about SFI Controversies  Kanam Rajendran  CPI state secretary Kanam Rajendran  കാനം രാജേന്ദ്രന്‍  എഐ കാമറ  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  സിപിഐ സംസ്ഥാന സെക്രട്ടറി  സിപിഐ  SFI Controversies  SFI  എസ്‌എഫ്‌ഐ  എഐഎസ്‌എഫ്
കാനം രാജേന്ദ്രന്‍

സര്‍വകലാശാല വിഷയങ്ങളില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍, എഐ കാമറ കേസ് കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തില്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി

കാനം രാജേന്ദ്രന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: എസ്‌എഫ്ഐയ്‌ക്ക് തെറ്റ് പറ്റിയെങ്കിൽ പാർട്ടി ഇടപെട്ട് ശരിയാക്കുമെന്നും വ്യാജ സർട്ടിഫിക്കറ്റ് വിവാദം അതാത് സംഘടനകൾ പരിശോധിക്കട്ടെയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യൂണിവേഴ്‌സിറ്റിയുടെ വിഷയങ്ങളിൽ സർക്കാരിന് കൂടുതലായി ഇടപെടാൻ കഴിയില്ല. ഇടപെട്ടാൽ യൂണിവേഴ്‌സിറ്റിയുടെ സ്വതന്ത്ര സ്വഭാവം നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപം ഉയരുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എസ്എഫ്ഐയുടെ ഏകസംഘടന വാദം പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടില്ല. അവർ അത്തരത്തിൽ വാദം ഉയർത്തുന്നു എന്ന് മാത്രമേയുള്ളൂ. ഇത്തരം കാര്യങ്ങളെ അവർ സ്വാഗതം ചെയ്യുന്നുമില്ല. അത് അവരുടെ നേതൃത്വം പരിശോധിച്ചു വിലയിരുത്തുക തന്നെ ചെയ്യും. അവരുടെ സാധാരണ പ്രവർത്തന ശൈലിയിൽ നിന്നും ആരെങ്കിലും വ്യതിചലിച്ചു പോയിട്ടുണ്ടെങ്കിൽ അതിന് തക്കതായ നടപടി അവർ സ്വീകരിക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

സ്വാഭാവികമായും എല്ലാ സംഘടനകളും സ്വീകരിക്കുന്ന നടപടി തന്നെയാണ് ഇവിടെയും സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ആദ്യമായിട്ടല്ല ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത്. പാർട്ടി തന്നെ ഇടപെട്ട് ഇതിൽ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

പ്രശ്‌നങ്ങളെല്ലാം നോക്കി സർക്കാർ ഈ വിഷയത്തിൽ ഇടപെടണം. ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ പ്രവർത്തന ശൈലിയിൽ നിന്ന് ആരെങ്കിലും വ്യതിചലിച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവർ നടപടിയെടുക്കും. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ പാർട്ടി ഇടപെട്ട് നടത്തും എന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. കാമറ വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമാണ്. കോടതി ഇക്കാര്യം പരിഗണിക്കുമ്പോൾ പ്രതികരിക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

അതേസമയം വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ സിപിഐയുടെ മുഖപത്രമായ ജനയുഗം ദിനപത്രത്തിന്‍റെ ഇന്നത്തെ എഡിറ്റോറിയൽ രൂക്ഷ വിമർശനമാണ് ഉയർത്തിയിട്ടുള്ളത്. കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ സംഘടന ബലത്തെയും സ്വാധീനത്തെയും പരോക്ഷമായും ജനയുഗത്തിന്‍റെ എഡിറ്റോറിയൽ വിമർശിക്കുന്നു. 'ഏക സംഘടന വാദവും അതിന്‍റെ ഭാഗമായുള്ള ജനാധിപത്യ ധ്വംസനങ്ങളും കോളജുകളിൽ സമഗ്രാധിപത്യം നിലനിർത്തുന്നതിന് ഏത് കുത്സിത മാർഗങ്ങളും അവലംമ്പിക്കാമെന്ന സ്വയം ബോധവും നമ്മുടെ പല ക്യാമ്പസുകളിലും നിലനിൽക്കുന്നു' എന്ന പരാമർശമാണ് എഡിറ്റോറിയലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ താത്‌പര്യപ്പെടുന്നവർ ക്യാമ്പസുകളിലെ സംഘടന ശക്തി നോക്കി ചേക്കേറുന്നുവെന്നും എഡിറ്റോറിയൽ വിമർശിക്കുന്നു. ക്യാമ്പസുകളിൽ എസ്എഫ്ഐ പുലർത്തുന്ന സമഗ്രാധിപത്യം പലപ്പോഴും എഐഎസ്എഫിന്‍റെ സംഘടന പ്രവർത്തനത്തെ തടയുന്നുവെന്ന ആക്ഷേപം മുൻപ് പല സാഹചര്യങ്ങളിലും സിപിഐ ഉയർത്തിയിട്ടുണ്ട്.

എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ജനയുഗം ആവശ്യപ്പെട്ടു. ഒരു കോളജിൽ പഠിച്ച് പരീക്ഷയെഴുതി പരാജയപ്പെട്ട വിദ്യാർഥി അതേ കാലയളവിൽ മറ്റൊരിടത്ത് പഠിച്ച് വിജയിച്ചെന്ന സർട്ടിഫിക്കറ്റ് അതേ കോളജിൽ ഹാജരാക്കുമ്പോൾ കണ്ടെത്താനാകാതെ പോയെങ്കിൽ അത് ഗുരുതരമായ വീഴ്‌ചയാണെന്നാണ് ജനയുഗത്തിന്‍റെ എഡിറ്റോറിയലില്‍ പറയുന്നത്. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ എസ്‌എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സിപിഐ മുഖപത്രത്തിന്‍റെ എഡിറ്റോറിയല്‍.

Also Read: Fake Certificate Controversy| 'നിഖിൽ തോമസിനെതിരെ സമഗ്ര അന്വേഷണം നടത്തണം, സംഭവം ദൗര്‍ഭാഗ്യകരം': സിപിഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.