ETV Bharat / state

'വിഡി സതീശനെതിരായ പുനർജനി കേസ് ഒതുക്കിയത് മുഖ്യമന്ത്രി'; മാസപ്പടി വിവാദം ഉയര്‍ത്താത്തത് ഇത് കാരണമെന്ന് കെ സുരേന്ദ്രന്‍

author img

By

Published : Aug 10, 2023, 6:26 PM IST

ബിജെപി തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച നിയമസഭ മാർച്ച് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് കെ സുരേന്ദ്രന്‍റെ ആരോപണം

k surendran  കെ സുരേന്ദ്രന്‍റെ ആരോപണം  കെ സുരേന്ദ്രൻ  വീണ വിജയന്‍ മാസപ്പടി വിവാദം
വിഡി സതീശനെതിരായ പുനർജനി കേസ്

കെ സുരേന്ദ്രന്‍ സംസാരിക്കുന്നു

തിരുവനന്തപുരം: ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിഡി സതീശന്‍റെ പേരിലുള്ള പുനർജനി കേസ് മര്യാദയ്ക്ക് അന്വേഷിച്ചാൽ അദ്ദേഹം അകത്താകും. അത് മുഖ്യമന്ത്രി ഒതുക്കിതീർത്തതുകൊണ്ടാണ് വീണ വിജയന്‍ മാസപ്പടി വാങ്ങിയ കേസ് സതീശൻ നിയമസഭയിൽ ഉയർത്താത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.

സിപിഎമ്മിന്‍റെ വർഗീയതയ്‌ക്കെതിരെ ബിജെപി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭ മാർച്ച് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്‌പര സഹായ സഖ്യമാണ് കേരളത്തിലുള്ളത്. മകളുടെ പേരുപറഞ്ഞ് മാസപ്പടി വാങ്ങുന്ന മുഖ്യമന്ത്രിയും അതിന് കൂട്ടുനിന്ന് പങ്കുപറ്റുന്ന പ്രതിപക്ഷ നേതാക്കളുമുള്ള നാടായി കേരളം മാറി. മുഖ്യമന്ത്രിയുടെ മകൾ മാത്രമല്ല പ്രതിപക്ഷ നേതാക്കളും കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങി. കൊള്ളക്കാരുടെ കാശ് മാസപ്പടിയായി വാങ്ങുന്ന ഭരണ - പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

'സതീശൻ പ്രതിപക്ഷ നേതാവിന്‍റെ പണി ചെയ്യണം': പിണറായിയുടെ മകൾ, കരിമണൽ ഖനനം നടത്തുന്ന ഒരു കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങി എന്നുള്ള ആദായ നികുതി വകുപ്പിന്‍റെ കണക്കുകൾ പുറത്തുവന്നത് കൊണ്ടാണ് നിയമസഭയ്ക്ക് ഇന്ന് താഴിടുന്നത്. വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനോ ചോദ്യോത്തര വേളയിൽ ഉന്നയിക്കാനോ പ്രതിപക്ഷം തയ്യാറായില്ല. വിഡി സതീശൻ പ്രതിപക്ഷ നേതാവിന്‍റെ പണി ചെയ്യണം. മുഖ്യമന്ത്രിക്ക് മുന്നിൽ എന്തിനാണ് നാണംകെട്ട് കീഴടങ്ങുന്നത്. സതീശൻ പ്രതിപക്ഷ നേതാവ് പട്ടം അഴിച്ചുവച്ച് തലമുണ്ഡനം ചെയ്‌ത് കാശിക്ക് പോയി ഭജന ഇരിക്കുന്നതാണ് നല്ലത്.

ഇപ്പോൾ ജിഎസ്‌ടിക്ക് പകരം വിഎസ്‌ടി എന്ന വീണ സർവീസ് ടാക്‌സ്‌ ആണ് കേരളത്തിൽ. മകളുടെ പേര് പറഞ്ഞ് മാസപ്പടി വാങ്ങുന്ന മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കന്മാരും ഇരിക്കുന്ന കേരളത്തിൽ പരസ്‌പരം സഹായിച്ചുകൊണ്ട് ഇവർക്ക് എത്ര കാലം മുന്നോട്ടുപോകാൻ കഴിയും. ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് കേരളത്തിലെ ജനങ്ങളെ പരിഹസിക്കുകയാണ്. ഒരു അഴിമതിയും ഇവിടെ അന്വേഷിക്കപ്പെടുന്നില്ല. ഒരു അഴിമതിയുടെ കാര്യത്തിലും ഇവർക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം ആരോപിച്ചു.

'എഎൻ ഷംസീർ ഇപ്പോഴും നിയമസഭ നിയന്ത്രിക്കുന്നു': പരസ്‌പരം ഒത്തുതീർപ്പാക്കുകയാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും. പിണറായി വിജയൻ എപ്പോഴൊക്കെ വീഴാൻ തുടങ്ങിയിട്ടുണ്ടോ അപ്പോഴെല്ലാം ഒരു കൈ സഹായം കേരളത്തിലെ പ്രതിപക്ഷം കൊടുക്കുകയാണ്. കാരണം സതീശന്‍റെ പേരിലുള്ള പുനർജനി തട്ടിപ്പ് കേസ് ആണ്. സിപിഎമ്മിന്‍റെ സയന്‍റിഫിക് ടെമ്പർ ഒരു വിഭാഗത്തിന്‍റെ വിശ്വാസങ്ങളിലേക്ക് മാത്രമാണ് തിരിച്ചുവച്ചിരിക്കുന്നത്.

സംഘടിത ന്യൂനപക്ഷത്തെ കുറിച്ച് അറിയാതെ ഒരുവാക്ക് പറഞ്ഞുപോയ മന്ത്രി സജി ചെറിയാന് മാപ്പ് പറയേണ്ടി വന്നെന്നും എന്നാൽ ഗണപതി നിന്ദ നടത്തിയ സ്‌പീക്കർ എഎൻ ഷംസീർ ഇപ്പോഴും നിയമസഭ നിയന്ത്രിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഗണപതി മിത്ത് ആണെങ്കിൽ അല്ലാഹു മിത്താണെന്ന് പറയാനുള്ള ധൈര്യം ഷംസീറിന് ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

പദ്‌മനാഭസ്വാമിയുടെ കാശും സ്വർണവുമെടുത്ത് മ്യൂസിയത്തിൽ വയ്‌ക്കാനാണ് ഭരണ - പ്രതിപക്ഷങ്ങളുടെ അടുത്ത പ്ലാൻ എങ്കിൽ പിണറായി വിജയനും വിഡി സതീശനും ഓടുന്നിടത്ത് പുല്ലുമുളക്കില്ല. കച്ചവടം നടത്താനല്ല പദ്‌മനാഭന്‍റെ സ്വത്ത്. ബി നിലവറ തുറക്കാൻ നിങ്ങൾ വന്നാൽ കേരളത്തിലെ ജനങ്ങൾ നിങ്ങളെ അറബിക്കടലിൽ ചവിട്ടിതാഴ്ത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.