ETV Bharat / state

'ബോധവത്‌കരണമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചത് ജനങ്ങളെ കുത്തിപ്പിഴിയാന്‍'; ട്രാഫിക് പരിഷ്‌കരണത്തില്‍ സര്‍ക്കാരിനെതിരെ കെ സുധാകരന്‍

author img

By

Published : Apr 19, 2023, 4:52 PM IST

സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 726 എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ്) ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്

K Sudhakaran on new traffic reform AI Camera  K Sudhakaran on new traffic reform  AI Camera  K Sudhakaran  KPCC President K Sudhakaran  Artificial intelligence Cameras  ബോധവത്‌കരണമില്ലാതെ ക്യാമറകള്‍  ക്യാമറകള്‍ സ്ഥാപിച്ചത് ജനങ്ങളെ കുത്തിപ്പിഴിയാന്‍  ട്രാഫിക് പരിഷ്‌കരണത്തില്‍  സര്‍ക്കാരിനെതിരെ കെ സുധാകരന്‍  സുധാകരന്‍  സേഫ് കേരള പദ്ധതി  ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ്  എഐ  ട്രാഫിക്  മുഖ്യമന്ത്രി
ട്രാഫിക് പരിഷ്‌കരണത്തില്‍ സര്‍ക്കാരിനെതിരെ കെ.സുധാകരന്‍

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്കരണവും നടത്താതെ സര്‍ക്കാര്‍ മുക്കിലും മൂലയിലും അനേകം ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കരണം മാറ്റിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കളമെഴുത്തുപോലെ റോഡുകളില്‍ വരച്ചുവച്ചിരിക്കുന്ന കോലങ്ങള്‍, പല രീതിയിലുള്ള സ്‌പീഡ് പരിധി, തോന്നും പോലുള്ള പിഴ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും നിലനില്‍ക്കുന്നു. അവ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനു പകരം എങ്ങനെയും വാഹന ഉടമകളെ കുഴിയില്‍ച്ചാടിച്ച് പണം പിരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ സ്‌തുതിക്കാന്‍ കോടികള്‍ മാധ്യമങ്ങളിലൂടെ ചെലവഴിക്കുന്നതില്‍ ഒരുപങ്ക് ട്രാഫിക് ബോധവത്കരണത്തിന് അടിയന്തരമായി മാറ്റിവയ്ക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. സംസ്ഥാനത്ത് പ്രവര്‍ത്തനനിരതമാകുന്ന 726 അത്യാധുനിക എഐ ക്യാമറകള്‍ ഉപയോഗിച്ച് ആയിരം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതത്രേ. ഈ രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ വണ്ടിയെടുത്തു പുറത്തുപോകുന്നവരൊക്കെ എല്ലാ ദിവസവും പിഴ അടയ്‌ക്കേണ്ടി വരുമെന്നും ജനരോഷത്തിനു മുന്നില്‍ സര്‍ക്കാരിനു തന്നെ പദ്ധതിയില്‍ നിന്ന് പിന്മാറേണ്ടി വരുമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞു നില്‍ക്കുന്ന സാധാരണക്കാരന് ഈ പീഡനം സഹിക്കാവുന്നതിലപ്പുറമാണ്. വേഗപരിധിയുടെ കാര്യത്തില്‍ സമ്പൂര്‍ണ ആശയക്കുഴപ്പമുണ്ട്. ദേശീയപാതകളിലെ വേഗപരിധി സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ 2018 ലെ വിജ്ഞാപന പ്രകാരം ഒരു നിരക്കും സംസ്ഥാന സര്‍ക്കാരിന്‍റെ 2014 ലെ വിജ്ഞാപന പ്രകാരം മറ്റൊരു നിരക്കുമാണ് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ നിരക്ക് കേന്ദ്രത്തിന്‍റേതിന് തുല്യമാക്കണമെന്ന സംസ്ഥാന ട്രാന്‍സ്‌പോര്‍ട് കമ്മിഷണറുടെ ശുപാര്‍ശ സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്നുവെന്നും ഇത്തരം ആശയക്കുഴപ്പം വ്യാപകമായി നിലനില്‍ക്കുമ്പോള്‍ വേഗപരിധി സംബന്ധിച്ച് ആവശ്യത്തിന് സൈന്‍ ബോര്‍ഡുകള്‍ പോലും ഇല്ലാത്തത് യാത്രക്കാരെ മനഃപൂര്‍വം കുടുക്കാനാണെന്ന് സംശയിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനെതിരെ വിമര്‍ശനമറിയിച്ചു.

നഗരങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കാതെയാണ് ആ വകയിലും സര്‍ക്കാര്‍ പിഴയീടാക്കുന്നത്. ഒരു ക്യാമറ രേഖപ്പെടുത്തിയ കുറ്റകൃത്യത്തിന് തുടര്‍യാത്രയില്‍ മറ്റൊരു ക്യമാറ രേഖപ്പെടുത്തിയാലും വീണ്ടും പിഴയൊടുക്കേണ്ട സാഹചര്യം വിചിത്രമാണ്. എഐ ക്യാമറ കണ്ണുകളില്‍നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിഐപികളെ ഒഴിവാക്കിയതായും കേള്‍ക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ഗതാഗത നിയമലംഘകര്‍ ഇക്കൂട്ടരാണെന്നും അവരെ ഒരു കാരണവശാലും ഒഴിവാക്കരുതെന്നും കെ.സുധാകരന്‍ പറഞ്ഞു. റോഡുകളില്‍ നെടുകയും കുറുകെയുമുള്ള നിരവധി വരകളുടെ അര്‍ഥതലങ്ങള്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല. ഇത്തരം സാങ്കേതികമായ പിഴവുകള്‍ തിരുത്തിയ ശേഷം നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരത്തോട് പൂര്‍ണ യോജിപ്പാണുള്ളതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ്) ക്യാമറകളുടെ പ്രവർത്തനം ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്താൻ 675 ക്യാമറകള്‍, അനധികൃത പാർക്കിങ്ങുകൾ കണ്ടെത്താന്‍ 25 ക്യാമറകള്‍, അമിത വേഗം തിരിച്ചറിയുന്നതിന് നാല് ക്യാമറകള്‍, ലൈൻ തെറ്റിക്കൽ, ട്രാഫിക് സിഗ്നൽ തെറ്റിക്കൽ എന്നിവ കണ്ടെത്തുന്നതിനായി 18 ക്യാമറകള്‍ എന്നിങ്ങനെയാണ് സ്ഥാപിച്ചിരിക്കുന്നത്. മാത്രമല്ല എഐ ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഉടനടി നിയമനടപടി സ്വീകരിക്കുകയും ചെയ്യും.

Also read: സേഫ് കേരള പദ്ധതി; സംസ്ഥാനമൊട്ടാകെ 726 ക്യാമറകള്‍; നിയമം ലംഘിച്ചാല്‍ നാളെ മുതല്‍ പിടിവീഴും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.