തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ ആശുപത്രിയില്‍ ചികിത്സ പൂര്‍ത്തിയായിട്ടും കുടുംബം ഏറ്റെടുക്കാത്തവരെ പുനരധിവസിപ്പിക്കാന്‍ ഹോം എഗെയ്ന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സാമൂഹ്യനീതി വകുപ്പും, ആരോഗ്യ വകുപ്പും സംയുക്ത പങ്കാളിത്തതോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകളേയും പദ്ധതിയുടെ ഭാഗമാക്കും.
തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി പഞ്ചായത്തിലാണ് സാമൂഹ്യനീതി വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ഹോം എഗെയ്ന്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുക. അഞ്ച് പേരാണ് ഒരു യൂണിറ്റില്‍ ഉണ്ടാവുക. ഈ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ചികിത്സയ്ക്ക് ശേഷം വീട് വാടകയ്ക്ക് എടുക്കുവാനും വീടുകളില്‍ ഒരുമിച്ച് താമസിക്കാനും അവസരമൊരുക്കും. ആരോഗ്യം, സാമൂഹ്യവത്ക്കരണം, സാമ്പത്തിക ഇടപെടലുകള്‍, ജോലി, വിനോദം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് അവസരം ഒരുക്കുകയും ചെയ്യും.
സാമൂഹിക പരിപാലന പിന്തുണയും വൈവിധ്യമാര്‍ന്ന ജോലികള്‍ക്കുള്ള അവസരങ്ങള്‍, സര്‍ക്കാര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുക, പ്രശ്നപരിഹാരം, സാമൂഹ്യവത്ക്കരണ പിന്തുണ, വിനോദം, ആരോഗ്യ പരിരക്ഷ, കേസ് മാനേജ്മെന്‍റ്, ഓണ്‍സൈറ്റ് വ്യക്തിഗത സഹായവും ഈ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട് . തദ്ദേശ സ്വയംഭരണ വകുപ്പ് അനുവദിക്കുന്ന കെട്ടിടത്തിലോ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ പങ്കാളിത്തത്തോടെയോ ആണ് ഹോം എഗെയ്ന്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. 2020-21ല്‍ പദ്ധതി നടപ്പിലാക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ അറിയിച്ചു. പദ്ധതിയ്ക്കായി 4.41 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.