ETV Bharat / state

ഹെവി വാഹനങ്ങളിലെ സീറ്റ്ബെൽറ്റ് : സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു

author img

By

Published : Aug 17, 2023, 9:30 PM IST

ഇതുപ്രകാരം നവംബർ ഒന്ന് മുതൽ കെഎസ്ആർടിസി ബസുകളിലും സ്വകാര്യ ബസുകളിലും ഉള്‍പ്പടെ ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാകും

Seat Belt  Heavy Vehicles  Heavy Vehicles Seat Belt Deadline extended  Transport Minister Antony Raju  Antony Raju  ഹെവി വാഹനങ്ങളിലെ സീറ്റ്ബെൽറ്റ്  സമയപരിധി ഒക്ടോബർ 30 വരെ നീട്ടി  സമയപരിധി നീട്ടി  ഗതാഗത മന്ത്രി ആന്‍റണി രാജു  ആന്‍റണി രാജു  ഗതാഗത മന്ത്രി
Heavy Vehicles Seat Belt Deadline extended

തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങളിൽ സീറ്റ്ബെൽറ്റ് നിർബന്ധമാക്കിയതിന്‍റെ സമയപരിധി ഒക്ടോബർ 30 വരെ നീട്ടി. ഇതോടെ നവംബർ ഒന്ന് മുതലാകും ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുക. സെപ്റ്റംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങളിലെ ഡ്രൈവറും കോ ഡ്രൈവറും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്നായിരുന്നു നേരത്തെ ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചത്.

റോഡ് സുരക്ഷ സംബന്ധിച്ച് ഇന്ന് (17.08.2023) ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഇതനുസരിച്ച് നവംബർ ഒന്ന് മുതൽ കെഎസ്ആർടിസി ബസുകളിലും സ്വകാര്യ ബസുകളിലും ഉള്‍പ്പടെ ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാകും.

മുമ്പ് ഇങ്ങനെ : 1994 മുതലുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും സെപ്റ്റംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്. ഇതിനും മുമ്പ് 2005 മുതലുള്ള ഹെവി വാഹനങ്ങൾക്കായിരുന്നു സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരുന്നത്. മാത്രമല്ല അന്യസംസ്ഥാന വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നും ഡ്രൈവർക്കും കോ ഡ്രൈവർക്കുമാണ് സീറ്റ് ബെൽറ്റ് നിർബന്ധമെന്നും മന്ത്രി മുമ്പ് അറിയിച്ചിരുന്നു.

പണി തുടര്‍ന്ന് എഐ ക്യാമറ: ഇതുകൂടാതെ ഗതാഗത നിയമലംഘനങ്ങൾക്ക് നിലവിലുള്ള പിഴ മുഴുവൻ അടച്ചുതീർത്തവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകൂവെന്നും ഇതിനായി കമ്പനികളുമായി ഉടൻ തന്നെ ചർച്ച നടത്തുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിരുന്നു. മാത്രമല്ല സംസ്ഥാനത്ത് സ്ഥാപിച്ച എഐ കാമറകൾ വഴി എംപി ബോർഡ് വച്ച വാഹനങ്ങളുടെ 10 നിയമലംഘനങ്ങളും എംഎൽഎ ബോർഡ് വെച്ച 19 വാഹനങ്ങളുടെ നിയമലംഘനങ്ങളും കണ്ടെത്തിയതായും മുമ്പ് എഐ കാമറകളുടെ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിൽ എംപി ബോർഡ് വച്ച വാഹനങ്ങൾ ഏഴ് തവണയിൽ കൂടുതലും എംഎൽഎ ബോർഡ് വച്ച വാഹനങ്ങൾ നാല് തവണയിൽ കൂടുതലും നിയമലംഘനം നടത്തിയെന്നും ആകെ 328 സർക്കാർ വാഹനങ്ങളുടെ നിയമലംഘനങ്ങളാണ് എഐ കാമറകളിലൂടെ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. കൂടുതൽ നിയമലംഘനങ്ങൾ നടന്നത് കാസർകോട് ജില്ലയിലാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അപകടം കുറഞ്ഞു : ഇക്കഴിഞ്ഞ ജൂൺ അഞ്ച് മുതൽ ഓഗസ്റ്റ് രണ്ട് വരെ 32,42,277 നിയമലംഘനങ്ങളാണ് എഐ കാമറ വഴി കണ്ടെത്തിയത്. ഇതിൽ 15,83,367 എണ്ണമാണ് തുടര്‍ന്ന് പ്രൊസസ് ചെയ്‌തത്. 5,89,394 എണ്ണം ഐടിഎംഎസിലേക്ക് കൈമാറി. ഇത്തരത്തില്‍ 3,82,580 ഇ ചെലാനുകളാണ് ഇതുവരെ ജനറേറ്റ് ചെയ്‌തതെന്നും തപാൽ വഴി 3,23,604 ചെലാനുകളാണ് ഇതുവരെ അയച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇ ചെലാന്‍ ജനറേറ്റ് ചെയ്‌തത് വഴി പിഴയായി കണക്ക് കൂട്ടിയിരിക്കുന്ന തുക 25.81 കോടി രൂപയാണെന്നും 3.37 കോടി രൂപയാണ് ഇതുവരെ പിഴത്തുകയായി ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എഐ കാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി ആന്‍റണി രാജു കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.