ETV Bharat / state

അതീവ ജാഗ്രതയോടെ പുതുവര്‍ഷാഘോഷങ്ങൾ: വീണ ജോർജ്

author img

By

Published : Dec 30, 2021, 3:36 PM IST

സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടകള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണം.

health minister veena george on new year celebrations  new year celebrations in kerala  new year celebrations during covid  പുതുവൽസരാഘോഷങ്ങൾ ജാഗ്രതയോടെ വേണമെന്ന് ആരോഗ്യമന്ത്രി  കേരള കൊവിഡ്  കേരളത്തിലെ ഒമിക്രോൺ കേസുകൾട  പുതുവർഷാഘോഷങ്ങൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ  പുതുവർഷാഘോഷങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ
അതീവ ജാഗ്രതയോടെ പുതുവര്‍ഷാഘോഷങ്ങൾ: വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇതുവരെ 63 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളം 25, തിരുവനന്തപുരം 18, പത്തനംതിട്ട 5, തൃശൂര്‍ 5, ആലപ്പുഴ 4, കണ്ണൂര്‍ 2, കൊല്ലം 1, കോട്ടയം 1, മലപ്പുറം 1, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലകളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 30 പേര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 25 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 8 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഗുരുതരാവസ്ഥ കുറവാണെങ്കിലും രോഗവ്യാപനം വളരെ കൂടുതലായതിനാല്‍ അതീവ ജാഗ്രത പാലിക്കണം. വയോജനങ്ങളും അനുബന്ധ രോഗങ്ങളുള്ളവരും സംസ്ഥാനത്ത് കൂടുതലുള്ളതിനാല്‍ ഗുരുതര രോഗികളും മരണങ്ങളും കൂടുവാന്‍ സാധ്യതയുണ്ട്. മാസ്‌ക്, വായു സഞ്ചാരമുള്ള മുറി, വാക്‌സിനേഷന്‍ എന്നിവ ഒമിക്രോണ്‍ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ്.

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം

എന്‍ 95 മാസ്‌ക് ഒമിക്രോണിനെതിരെ ഫലപ്രദമായ പ്രതിരോധമൊരുക്കുന്നു. പൊതുയിടങ്ങളില്‍ എവിടെ പോകുമ്പോഴും എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്. വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. മാസ്‌ക് താഴ്‌ത്തി സംസാരിക്കരുത്. അകലം പാലിക്കാതെയിരുന്ന് ഭക്ഷണം കഴിക്കരുത്.

വായു സഞ്ചാരമുള്ള മുറികള്‍ക്ക് പ്രാധാന്യം നല്‍കണം. ഓഫിസുകള്‍, തൊഴിലിടങ്ങള്‍, സ്‌കൂളുകള്‍, മാര്‍ക്കറ്റുകള്‍, കടകള്‍, പൊതുഗതാഗതം എന്നിവിടങ്ങളിലെല്ലാം വായു സഞ്ചാരം ഉറപ്പാക്കണം. അടച്ചിട്ട ഇടങ്ങളിലാണ് കൊവിഡ് വേഗത്തില്‍ പകരുന്നത്. കടകളില്‍ പോകുന്നവര്‍ സാമൂഹിക അകലം പാലിക്കണം.

ആള്‍ക്കൂട്ടത്തില്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിദേശത്ത് നിന്നെത്തുന്ന എല്ലാവരും നിരീക്ഷണത്തില്‍ കഴിയണം. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 7 ദിവസം വീടുകളില്‍ കഴിയുന്നതാണ് നല്ലത്. ഒരു കാരണവശാലും പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയോ പൊതുഗതാഗതം ഉപയോഗിക്കയോ ചെയ്യരുത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്.

എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ സ്വയം നിരീക്ഷണത്തില്‍ പോകേണ്ടതും ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചെയ്യേണ്ടതാണ്. രോഗലക്ഷണങ്ങളുള്ളവര്‍ യാതൊരു കാരണവശാലും പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

Also Read: രാജ്യത്ത് ആയിരത്തോട് അടുത്ത് ഒമിക്രോണ്‍ കേസുകള്‍ ; കൊവിഡില്‍ ഒറ്റദിനം 45 ശതമാനത്തിന്‍റെ വര്‍ധന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.