ETV Bharat / state

Viral Fever: പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ 'ദിശ'യുമായി ആരോഗ്യവകുപ്പ്; കോള്‍ സെന്‍ററിലേക്ക് വിളിച്ചാല്‍ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യം

author img

By

Published : Jun 24, 2023, 7:33 PM IST

104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളില്‍ ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്

Health department  Disha Helpline  viral fever  Doctor  Viral Fever  പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍  ദിശ  ആരോഗ്യവകുപ്പ്  കോള്‍ സെന്‍ററിലേക്ക് വിളിച്ചാല്‍  ഡോക്‌ടര്‍മാരുടെ സേവനം  പകര്‍ച്ചപ്പനി  സംസ്ഥാനത്ത് പകര്‍ച്ചപ്പനി  ദിശ കോള്‍ സെന്‍റര്‍  ഡോക്‌ടര്‍  ദിശയുടെ സേവനങ്ങള്‍
പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ 'ദിശ'യുമായി ആരോഗ്യവകുപ്പ്; കോള്‍ സെന്‍ററിലേക്ക് വിളിച്ചാല്‍ ഡോക്‌ടര്‍മാരുടെ സേവനം ലഭ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി കോള്‍ സെന്‍റര്‍ ആരംഭിച്ചു. നിലവിലെ ദിശ കോള്‍ സെന്‍റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുള്ള ഡോക്‌ടര്‍മാരുടെയും സേവനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക കോള്‍ സെന്‍റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. ദിശയിലെ കൗണ്‍സിലര്‍മാര്‍, ഡോക്‌ടര്‍മാര്‍, ഇ സഞ്ജീവനി ഡോക്‌ടര്‍മാര്‍ എന്നിവരെ കൂടാതെ എല്ലാ ജില്ലകളില്‍ നിന്നും ജില്ല സര്‍വയലന്‍സ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ ഡോക്‌ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

എന്താണ് 'ദിശ': തിരക്ക് കൂടുന്നതനുസരിച്ച് കൂടുതല്‍ പേരുടെ സേവനം ലഭ്യമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങള്‍ക്കും ദിശയില്‍ വിളിക്കാവുന്നതാണ്. ആശുപത്രിയിലെ തിരക്കില്ലാതെ ഡോക്‌ടര്‍മാരോട് സംസാരിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. മഴക്കാലത്തോടനുബന്ധിച്ച് ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1, സിക്ക, ശ്വാസകോശ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയ പലതരം രോഗങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാവുകയാണ്. രോഗത്തിന്‍റെ ആരംഭത്തിലും ചികിത്സ ഘട്ടത്തിലും അതുകഴിഞ്ഞുമുള്ള സംശയങ്ങള്‍ക്ക് ഇവിടെ നിന്നും പരിഹാരമുണ്ടാകും.

മുന്‍കരുതലുകള്‍, കഴിക്കുന്ന മരുന്നിനെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധന ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗപ്പകര്‍ച്ച തടയുക തുടങ്ങിയവയെല്ലാം സംസാരിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിദഗ്‌ദ ഡോക്‌ടര്‍മാര്‍ക്ക് ഫോണ്‍ കൈമാറുന്നതാണ്. വീട്ടിലുള്ള ആര്‍ക്കെങ്കിലും പെട്ടന്നൊരു അത്യാഹിതമോ രോഗ മൂര്‍ച്ഛയോ ഉണ്ടായാല്‍ ദിശ നമ്പറിലേക്ക് വിളിക്കാം. ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷ ഡോക്‌ടര്‍മാര്‍ പറഞ്ഞുതരും. ആവശ്യമായവര്‍ക്ക് അന്നേരം തന്നെ ഇ സഞ്ജീവനി മുഖേന ചികിത്സയും മരുന്നിന്‍റെ വിവരങ്ങളും ലഭ്യമാക്കും. 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളില്‍ ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.

Also read: Stay fit during rainy season| മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാം! കഴിക്കാം ഈ ഭക്ഷണങ്ങൾ

പനി മാറാതെ കേരളം: എന്നാല്‍ സംസ്ഥാനത്ത് പനി വ്യാപനം രൂക്ഷമായി തുടരുകയാണ്. ശനിയാഴ്‌ച പതിമൂവായിരത്തിലധികം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 13,257 പേര്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സ തേടി. 167 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. 62 പേര്‍ക്ക് ഡെങ്കിപ്പനിയും ഒമ്പത് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 296 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.

സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ ഇതുവരെ 2,27,667 പേര്‍ പനി ബാധിച്ച് ചികിത്സ തേടി. ഇതില്‍ 1451 പേര്‍ക്ക് ഡെങ്കിപ്പനിയും 123 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ മാസത്തോടെ പനി കേസുകള്‍ ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെയും പനി ബാധിതരുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ അധിക ഡോക്‌ടര്‍മാരെയും പാരാമെഡിക്കല്‍ സ്‌റ്റാഫിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ താത്‌കാലികമായി നിയമിക്കണമെന്ന് സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗനിര്‍ണയം, രോഗീപരിചരണം, വിവിധ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സാംക്രമിക രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാതെ നോക്കല്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യമാണ്. പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങോളം കൂടിയ സാഹചര്യത്തില്‍ ആവശ്യമായ മരുന്നുകളുടെ ലഭ്യതയും ഉറപ്പു വരുത്തണം. പൊതു സ്ഥലംമാറ്റം, വിരമിക്കല്‍ എന്നിവയെ തുടര്‍ന്ന് വിവിധ ജില്ലകളിലുണ്ടായിട്ടുള്ള ഡോക്‌ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെജിഎഒഎ ആവശ്യപെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.