ETV Bharat / state

നിയമസഭ കയ്യാങ്കളി കേസ്: തുടരന്വേഷണ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍

author img

By

Published : May 29, 2023, 8:09 PM IST

legislature attack case  enquiry petition  govt will not maintain further enquiry  v shivankutty  e p jayarajan  e s bijimol  cpim  latest news in trivandrum  latest news today  നിയമസഭ കയ്യാങ്കളി കേസ്  തുടരന്വേഷണ ഹര്‍ജി  ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍  സിപിഐ  ഇ എസ് ബിജിമോളും ഗീതഗോപിയും  വി ശിവന്‍കുട്ടി  കോണ്‍ഗ്രസ്  സിപിഎം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
നിയമസഭ കയ്യാങ്കളി കേസ്: തുടരന്വേഷണ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍

തുടരന്വേഷണം വേണമെന്ന സിപിഐ വനിത നേതാക്കളും മുന്‍ എംഎല്‍എമാരുമായ ഇ എസ് ബിജിമോളും ഗീതഗോപിയും നല്‍കിയ ഹര്‍ജിയാണ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന സിപിഐ വനിത നേതാക്കളും മുന്‍ എംഎല്‍എമാരുമായ ഇ എസ് ബിജിമോളും ഗീതഗോപിയും നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍. തുടരന്വേഷണത്തെ എതിര്‍ത്തു കൊണ്ടുളള കോണ്‍ഗ്രസ് നേതാവിന്‍റെ വാദത്തെ എതിര്‍ത്താണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. നിയമപരമായി നിലനില്‍ക്കാത്ത ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് നേതാവ് ടി യു രാധാകൃഷ്‌ണന്‍ എത്തിയത് എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകനായ ഡി ഡി പി കെ ബാലചന്ദ്രമേനോന്‍ വാദിച്ചത്.

കക്ഷി ചേരാന്‍ അനുവദിക്കാതെ കോടതി: ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് ഹര്‍ജി പരിഗണിച്ചത്. മുന്‍പ് ഒരു ബി ജെ പി നേതാവും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് വന്നിരുന്നെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ലെന്നും ഡി ഡി പി കോടതിയെ അറിയിച്ചു. തങ്ങള്‍ കക്ഷി ചേരാന്‍ വന്നതോടെ കേസ് വിചാരണ അനന്തമായി നീട്ടി കൊണ്ട് പോകാനുളള ഇടത് പക്ഷത്തിന്‍റെ തന്ത്രമാണ് പാളിയതെന്ന് കോണ്‍ഗ്രസിന്‍റെ അഭിഭാഷകന്‍ എം ജെ ദീപക് കോടതിയെ അറിയിച്ചു.

തുടരന്വേഷണം അനുവദിച്ചാല്‍ കേസിലെ പ്രതിയായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കാലാവധി തികയുന്നത് വരെ കോടതി വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് കേട്ടു കേള്‍വി ഇല്ലാത്ത ആവശ്യവുമായി ഇടത് നേതാക്കള്‍ കോടതിയെ സമീപിച്ചത്. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തി എന്നാണ് പൊലീസ് കേസ്.

സംഭവം നടന്ന ദിവസം എംഎല്‍എമാര്‍ തങ്ങളെയും അതിക്രമിച്ചിരുന്നു എന്നാണ് ഹര്‍ജിക്കാരുടെ വാദം. നിയമസഭ കയ്യാങ്കളി നടന്ന ദിവസം തന്നെ പൊലീസില്‍ പരാതിപ്പെട്ടെന്നും എന്നാല്‍ നടപടിയുണ്ടായില്ല എന്നുമായിരുന്നു പരാതി. കേസിന്‍റെ വിചാരണ തീയതി തീരുമാനിക്കുന്നതിന് വേണ്ടി കേസ് മാറ്റിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഹര്‍ജി എന്നതും ശ്രദ്ധേയമാണ്.

കുറ്റപത്രം വായിച്ച് കോടതി: അതേസമയം, കേസിലെ മൂന്നാം പ്രതിയായ ഇ പി ജയരാജനെതിരെ വായിച്ച കുറ്റപത്രത്തെ അദ്ദേഹം എതിര്‍ക്കുകയുണ്ടായി. തിരുവനന്തപുരം സിജെഎം കോടതിയിലായിരുന്നു നടപടി. കേസിലെ സംഭവങ്ങള്‍ അടങ്ങിയ ദൃശ്യങ്ങളുടെ സിഡി പകര്‍പ്പുകള്‍ നല്‍കാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയിരുന്നു. വിചാരണയ്‌ക്ക് മുന്‍പായി പ്രതികള്‍ക്ക് നല്‍കാനുള്ള ഡിവിഡി, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സാവകാശം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിക്കുകയുണ്ടായി.

2022 സെപ്‌റ്റംബര്‍ രണ്ടിന് മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള അഞ്ച് ഇടത് നേതാക്കള്‍ക്കെതിരായ കുറ്റപത്രം കോടതി വായിച്ചിരുന്നു. അന്ന് ആരോഗ്യ കാരണങ്ങളാല്‍ കോടതിയില്‍ എത്താതിരുന്നതിനാലാണ് ജയരാജനെതിരായ കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചിരുന്നത്. മന്ത്രി വി ശിവന്‍കുട്ടി, ഇടത് നേതാക്കളായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.