തിരുവനന്തപുരം: കള്ളവോട്ടും സിപിഎമ്മും ഇരട്ടക്കുട്ടികളെന്ന് യുഡിഎഫ് കൺവീനർ എം. എം. ഹസൻ. സിപിഎം ഉണ്ടായ കാലം മുതലാണ് കള്ളവോട്ട് ആരംഭിച്ചത്. എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൂർത്തിയാക്കിയ ഒരു വൻകിട പദ്ധതി ചൂണ്ടിക്കാട്ടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന്‍റെ വികസന നേട്ടം ചർച്ച ചെയ്യാൻ തയ്യാറുണ്ടോ എന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി യുഡിഎഫ് ഏറ്റെടുക്കുന്നു. എന്നാൽ ഇതോടൊപ്പം വികസനത്തിന്‍റെ പേരിൽ സർക്കാർ നടത്തിയ അഴിമതിയെ കുറിച്ച് ചർച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറാണോയെന്നും ഹസൻ ചോദിച്ചു. അഴിമതിയ്ക്ക് എനിക്കറിയില്ല എന്ന മറുപടി പര്യാപ്തമല്ല. പി. ആർ. വർക്കിലൂടെ മുഖം മിനുക്കിയിട്ടും മുഖ്യമന്ത്രിക്ക് അഴിമതിക്കാരന്‍റെ പ്രതിച്ഛായയാണെന്നും എം. എം. ഹസൻ ആരോപിച്ചു.