ETV Bharat / state

Dengue Fever| സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ വര്‍ദ്ധിക്കുന്നു, 4 ദിവസത്തിനിടെ സ്ഥിരീകരിച്ചത് 309 പേര്‍ക്ക്

author img

By

Published : Jul 5, 2023, 12:04 PM IST

Updated : Jul 5, 2023, 12:31 PM IST

സംസ്ഥാനത്ത് 1067 പേരാണ് ഡെങ്കി സംശയിച്ച് ചികിത്സയിലുളളത്. എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനിയുടെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്.

dengue fever  dengue fever cases kerala  kerala dengue fever  kerala  kerala latest news  fever  dengue fever death  ഡെങ്കിപ്പനി  ഡെങ്കിപ്പനി കേസുകള്‍  ഡെങ്കിപ്പനി കേരള  ഡെങ്കിപ്പനി കേരളം  ഡെങ്കിപ്പനി മരണം  ആരോഗ്യം  കേരളം  ഇന്നത്തെ വാര്‍ത്ത  പുതിയ വാര്‍ത്ത
dengue fever

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വലിയ രീതിയില്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 309 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 1067 പേര്‍ ഡെങ്കി സംശയിച്ച് ചികിത്സയിലുണ്ട്. അഞ്ച് മരണങ്ങളും ഡെങ്കിപ്പനി മൂലം റിപ്പോര്‍ട്ടു ചെയ്‌തുവെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്നലെ മാത്രം 167 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 312 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ഇന്നലെ ചികിത്സ തേടുകയും ചെയ്‌തിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനിയുടെ അതിതീവ്രവ്യാപനം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇന്നലെ മാത്രം എറണാകുളത്ത് 72 പേര്‍ക്കാണ് ഡെങ്കി ബാധിച്ചിരിക്കുന്നത്. നാല് ദിവസത്തിനിടെ 101 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്.

തിരുവനന്തപുരം 32, കൊല്ലം 51 ,പത്തനംതിട്ട 6, ഇടുക്കി 9, കോട്ടയം 5, ആലപ്പുഴ 17, എറണാകുളം 72, തൃശ്ശൂര്‍ 36, പാലക്കാട് 9, മലപ്പുറം 19, കോഴിക്കോട് 3, കണ്ണൂര്‍ 14, കാസര്‍കോട് 4 എന്നിങ്ങനെയാണ് നാല് ദിവസത്തെ ഡെങ്കി പനി ബാധിതരുടെ കണക്ക്. ജൂണ്‍ മാസത്തില്‍ 1876 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്.

പകര്‍ച്ച പനിയും വര്‍ദ്ധിക്കുന്നു: സംസ്ഥാനത്ത് പകര്‍ച്ച പനി വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്നലെ മാത്രം 11,293 പേരാണ് പകര്‍ച്ച പനിക്ക് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ജൂലൈ മാസത്തിലെ ആദ്യ നാല് ദിവസം മാത്രം 42,475 പേരാണ് പനിക്ക് ചികിത്സ തേടിയത്. ജൂണ്‍ മാസം 13 മുതല്‍ തന്നെ സംസ്ഥാനത്ത് പതിനായിരത്തിന് മുകളില്‍ പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിരുവനന്തപുരം 870, കൊല്ലം 560, പത്തനംതിട്ട 249, ഇടുക്കി 315, കോട്ടയം 520, ആലപ്പുഴ 561, എറണാകുളം 851, തൃശ്ശൂര്‍ 606, പാലക്കാട് 957, മലപ്പുറം 2254, കോഴിക്കോട് 1173, വയനാട് 760, കണ്ണൂര്‍ 906, കാസര്‍കോട് 711 എന്നിങ്ങനെയാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ജൂണ്‍ മാസത്തില്‍ 2,93,424 പേര്‍ക്കാണ് പനി ബാധിച്ചത്. ഇത് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ കണക്കാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ എണ്ണം കൂടി പരിശോധിച്ചാല്‍ അത് ഇതിലും വലിയ സംഖ്യയിലേക്ക് പോകും.

എലിപ്പനി കേസുകളും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ 40 എലിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. നാല് മരണങ്ങളും എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അടുത്ത രണ്ടാഴ്‌ച നിര്‍ണ്ണായകം: സംസ്ഥാനത്ത് കാലവര്‍ഷം കൂടി ശക്തമായതോടെ പകര്‍ച്ചവ്യാധികളുടെ വ്യാപനം രൂക്ഷമാകുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. വരുന്ന രണ്ടാഴ്‌ച നിര്‍ണ്ണായകമാണെന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി.

മഴക്കെടുതികളെ തുടര്‍ന്ന് തുറക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലുള്‍പ്പെടെ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്‍റെ സേവനം ഉറപ്പാക്കണം. ക്യാമ്പുകളില്‍ ആരോഗ്യ സേവനം ഉറപ്പാക്കാന്‍ പി.എച്ച്.സി./ എഫ്.എച്ച്.സി./ സി.എച്ച്.സി.യിലുള്ള എച്ച്.ഐ./ജെ.എച്ച്.ഐ. തലത്തിലുള്ള ഒരാള്‍ക്ക് ചുമതല നല്‍കണം. അവരുടെ വിവരങ്ങള്‍ ജില്ല മെഡിക്കല്‍ ഓഫിസറെ അറിയിക്കണം. എല്ലാവരും ഡ്യൂട്ടിയിലുണ്ടെന്ന് ഉറപ്പാക്കണം. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം. മതിയായ ചികിത്സ ലഭ്യമാക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും എല്ലാ ആശുപത്രികളും ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം പാര്‍പ്പിക്കണം. അവര്‍ക്കുള്ള ചികിത്സ ഉറപ്പാക്കണം. ക്യാമ്പിലുള്ളവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണം, ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം. കൊതുകിന്‍റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. മഴവെള്ളം കലര്‍ന്ന കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം.

മുമ്പ് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് മുടക്കം വരുത്തരുത്. കഴിക്കുന്ന മരുന്നുകളുടെ കുറിപ്പ് കയ്യില്‍ കരുതണം. ക്യാമ്പുകളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണം. ആംബുലന്‍സ് സേവനം ഉറപ്പാക്കണം. മറ്റ് രോഗമുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍ഫ്ളുവന്‍സ പടരാതിരിക്കാന്‍ ക്യാമ്പിനകത്ത് മറ്റ് രോഗങ്ങളുള്ളവര്‍, കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മാസ്‌ക് ധരിക്കേണ്ടതാണ്. കാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍, ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

എലിപ്പനി പ്രതിരോധം വളരെ പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ക്യാമ്പിലുള്ള എല്ലാവര്‍ക്കും ഡോക്സിസൈക്ലിന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Last Updated : Jul 5, 2023, 12:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.