ETV Bharat / state

ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്‌ച കൂടി സാവകാശം അനുവദിച്ച് സർക്കാർ

author img

By

Published : Feb 14, 2023, 2:27 PM IST

ഭക്ഷ്യസുരക്ഷ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് രണ്ടാഴ്‌ച കൂടി സാവകാശം അനുവദിച്ച് സർക്കാർ ഉത്തരവ്. ഫെബ്രുവരി 28 ആണ് ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ ഉള്ള അവസാന തിയതി. ഇതിനുശേഷം മാര്‍ച്ച് ഒന്നുമുതല്‍ തുടർ പരിശോധനയുണ്ടാകുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

health card  two weeks for the health card  രണ്ടാഴ്ച കൂടി സാവകാശം  ഹെല്‍ത്ത് കാര്‍ഡ്  ഭക്ഷ്യസുരക്ഷ  Kerala food safety  Kerala government  health minister  ആരോഗ്യ മന്ത്രി  വീണാ ജോര്‍ജ്  Kerala food safety
ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്‌ച സാവകാശം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്‌ച കൂടി സാവകാശം അനുവദിച്ചു. ഫെബ്രുവരി 28 വരെയാണ് ഇപ്പോൾ കൊടുത്തിരിക്കുന്ന സാവകാശം. മാര്‍ച്ച് ഒന്നുമുതല്‍ കര്‍ശന പരിശോധനയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് വിലയിരുത്തുന്നത്. ബാക്കി വരുന്ന 40 ശതമാനം പേര്‍ക്ക് കൂടി ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ സമയം അനുവദിച്ചിരിക്കുന്നത്. പരിശോധന സംവിധാനങ്ങള്‍ കുറവായതിനെ തുടര്‍ന്നാണ് ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പാക്കാനിരുന്നത് സാവകാശം അനുവദിച്ച് ഫെബ്രുവരി 14ലേക്ക് മാറ്റിയത്.

എന്നാല്‍ ഇതിലെ പരാതികള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലെയും ഭക്ഷ്യ വസ്‌തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കേരളം സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഇടമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി സ്വീകരിക്കുന്നത്. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡുകളും പരിശോധിക്കണമെന്നാണ് നിര്‍ദേശം.

കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് രണ്ടാഴ്‌ച കൂടി സർക്കാർ സാവകാശം അനുവദിക്കുന്നത്. എല്ലാ രജിസ്‌റ്റേഡ് മെഡിക്കല്‍ പ്രാക്‌ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാന്‍ രജിസ്‌റ്റെഡ് മെഡിക്കല്‍ പ്രാക്‌ടീഷണര്‍മാരും നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം.

ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്‌ചശക്‌തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നിർബന്ധമായും നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്‌ടറുടെ ഒപ്പും സീലും നിർബന്ധമായും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്‍റെ കാലാവധി.

ഹെല്‍ത്ത് കാര്‍ഡ് പരിശോധനകളില്ലാതെ പണം വാങ്ങി നല്‍കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അടക്കം ഡോകടര്‍മാരാണ് പരിശോധനയില്ലാതെ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കിയത്. സംഭവത്തില്‍ ഡോക്‌ടർമാരെ സസ്‌പെന്‍ഡ് ചെയ്യുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്‌തിട്ടുണ്ട്.

ഹെല്‍ത്ത് കാര്‍ഡ് ഡിജിറ്റല്‍ രൂപത്തിലാക്കുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രഖ്യാപിച്ചിരുന്നു ഇതുള്‍പ്പെടെ കര്‍ശനമായ നടപടികളാണ് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പാഴ്‌സലായി നല്‍കുന്ന ഭക്ഷണത്തിന്‍റെ പായ്‌ക്കറ്റില്‍ ഭക്ഷ്യ സുരക്ഷ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്‌റ്റിക്കറോ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സ്ലിപ്പിലോ സ്‌റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്‌ത തീയതിയും സമയവും, കൂടാതെ എത്ര സമയത്തിനുള്ളില്‍ ആ ഭക്ഷണം കഴിക്കണം എന്നിവ വ്യക്‌തമാക്കിയിരിക്കണം. ചില ഭക്ഷണങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിലൂടെ ഭക്ഷ്യ വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പാഴ്‌സലില്‍ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാല്‍ ആ ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് ഷവര്‍മ മാര്‍ഗനിര്‍ദേശം നിലവിലുണ്ട്. പച്ചമുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചിട്ടുമുണ്ട്. ഹോട്ട് ഫുഡ്‌സ്‌ വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്‌ത്‌ രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ എപ്പോഴും സൂക്ഷിക്കണം.

വീഴ്‌ച കണ്ടെത്തി അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ മറ്റ് കുറവുകൾ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും രണ്ടാഴ്‌ചയ്ക്കകം ഭക്ഷ്യ സുരക്ഷ പരീശീലനം നേടണമെന്നും, തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിംഗിനായി രജിസ്റ്റര്‍ ചെയ്യുമെന്നുമുള്ള സത്യപ്രസ്‌താവനയും ഹാജരാക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.