ETV Bharat / state

2024 ലോക്‌സഭ തെരഞ്ഞെടുപ്പ്: പരമാവധി സീറ്റുകള്‍ ലക്ഷ്യം വച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സിപിഎം

author img

By

Published : Jan 2, 2023, 4:30 PM IST

സിപിഎമ്മിന്‍റെ നിലവിലെ ഏക ശക്തി കേന്ദ്രമായ കേരളത്തില്‍ നിന്ന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടുക എന്നുള്ളത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്

cpim starts preparation for 2024 general election  2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  ഇടതു മുന്നണി  സിപിഎം വാര്‍ത്തകള്‍  2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം  cpim news  cpim prospect in 2024 loksabha election
akg center

തിരുവനന്തപുരം: ശബരിമല വിഷയം, രാഹുല്‍ ഗാന്ധിയുടെ വരവ് എന്നിവ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് നല്‍കിയത് വമ്പന്‍ തോല്‍വിയായിരുന്നു. 20ല്‍ 19 സീറ്റിലും ഇടതു മുന്നണി പരാജയപ്പെട്ടു. ആലപ്പുഴയില്‍ എ.എം. ആരിഫിന്‍റെ വിജയം മാത്രമാണ് ഇടത് മുന്നണിക്ക് ലഭിച്ചത്.

ഈ വമ്പന്‍ പരാജയം സിപിഎമ്മിനെ തെല്ലൊന്നുമല്ല വലച്ചത്. ദേശീയ പാര്‍ട്ടിയെന്ന പദവി പോലും നഷ്‌ടപ്പെടുമെന്ന അവസ്ഥയായി. തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വം കൊടുക്കുന്ന മുന്നണിയില്‍ മത്സരിച്ച്‌ വിജയിച്ച രണ്ട് സീറ്റുകളാണ് ദേശീയ പാര്‍ട്ടിയെന്ന പദവി നഷ്‌ടപ്പെടാതിരിക്കാന്‍ സഹായിച്ചത്.

ഒരു കാലത്ത് ശക്തി കേന്ദ്രങ്ങളായിരുന്ന പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇപ്പോള്‍ കാര്യമായൊന്നും പ്രതീക്ഷിക്കാനില്ല. അതുകൊണ്ട് തന്നെ കേരളത്തില്‍ ചിട്ടയായ പ്രവര്‍ത്തനത്തില്‍ പരമാവധി സീറ്റ് നേടുകയെന്ന ലക്ഷ്യത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ് സിപിഎം ആരംഭിച്ചിരിക്കുന്നത്. 20 മണ്ഡലങ്ങളുടെ ചുമതലകള്‍ മന്ത്രിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും നല്‍കി ചിട്ടയായ പ്രവര്‍ത്തനമാണ് സിപിഎം ആസൂത്രണം ചെയ്യുന്നത്.

പറയാനും കേള്‍ക്കാനും ഗൃഹസന്ദര്‍ശനങ്ങള്‍: ചുമതലയുള്ള മന്ത്രിമാരും നേതാക്കളും തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ കഴിയുന്നത്ര പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ ഗൃഹസന്ദര്‍ശനമടക്കമുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. പിബി അംഗങ്ങള്‍, മന്ത്രിമാര്‍ തുടങ്ങി നേതാക്കളെല്ലാം വീടുകളിലെത്തി ജനങ്ങളെ കാണാനാണ് സിപിഎം തീരുമാനം.

മുഴുവന്‍ വീടുകളിലും ഇത്തരത്തില്‍ എത്താനാണ് ശ്രമം. ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും ജനങ്ങളോട് പറയാനും എന്ന സന്ദേശവുമായാണ് ഗൃഹ സന്ദര്‍ശനങ്ങള്‍. ബഫര്‍ സോണ്‍ മുതല്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെ എതിര്‍പ്പുകള്‍ ഇല്ലാതാക്കുകയാണ് സിപിഎം ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഒപ്പം സര്‍ക്കാറിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ നേരിട്ടെത്തിക്കുകയാണ് ലക്ഷ്യം. ഒരു ലഘുലേഖയുമായാണ് സംസ്ഥാന വ്യാപകമായി ഗൃഹസന്ദര്‍ശനം സിപിഎം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നത്. പരമാവതി എതിര്‍പ്പുകള്‍ നേരത്തെ തിരിച്ചറിഞ്ഞ് പരിഹരിച്ച് തെരഞ്ഞെടുപ്പിലേക്കിറങ്ങുകയാണ് സിപിഎം ലക്ഷ്യം.

കേന്ദ്രനയങ്ങള്‍ക്കെതിരായും സിപിഎം പ്രചരണം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് സബ്‌സിഡി നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് സിപിഎം തന്നെ മുന്നിട്ട് റബ്ബര്‍ കര്‍ഷകരുടെ കണ്‍വെന്‍ഷന്‍ വിളിച്ചതും. 18 സീറ്റുകള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് എംവി ഗോവിന്ദന് നിര്‍ണായകം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ ഉയരാതിരിക്കാനാണ് ഇ.പി.ജയരാജനെതിരെ ഗുരുതര ആരോപണം സംസ്ഥാന സമിതി യോഗത്തില്‍ പി. ജയരാജന്‍ ഉന്നയിച്ചിട്ടു പോലും നടപടിയോ അന്വേഷണമോ വേണ്ടെന്ന തീരുമാനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എത്തിയത്.

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിലെ മികവ് ഗോവിന്ദനും ഏറെ നിര്‍ണായകമാണ്. പാര്‍ട്ടിയില്‍ നിന്നും പിണറായി വിജയന്‍റെ പിടി അയക്കുന്ന ഗോവിന്ദന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ശക്തി പകരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.