ETV Bharat / state

ബില്ലുകൾക്ക് അനുമതി കിട്ടിയില്ല, ഗവർണറെ വേദിയിലിരുത്തി പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

author img

By

Published : May 22, 2023, 3:35 PM IST

pinarayi vijayan  governor  arif muhammad khan  ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ  ബില്ലുകൾ  മുഖ്യമന്ത്രി  മുഖ്യമന്ത്രിയുടെ വിമർശനം  കേരള നിയമസഭ  kerala assembly  നിയമസഭ മന്ദിരത്തിന്‍റെ രജതജൂബിലി  Silver Jubilee of Legislative Assembly
മുഖ്യമന്ത്രി

നിയമസഭ മന്ദിരത്തിന്‍റെ രജതജൂബിലി ഉദ്‌ഘാടന ചടങ്ങിൽ ഗവർണറെ വേദിയിലിരുത്തി മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു

ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ മന്ദിരത്തിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടന ചടങ്ങിൽ ഗവർണറെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

അനുമതിയുടെ കാര്യത്തിൽ അനിശ്ചിതമായ കാലതാമസമാണ് ഉണ്ടായത്. ഇക്കാര്യം വിസ്‌മരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള നിയമസഭയിലുണ്ടായ നിയമങ്ങളുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും നിയമങ്ങളുണ്ടാക്കിയിട്ടുണ്ട്. ചരിത്രപരമായ പ്രധാന്യമുള്ള പല നിയമങ്ങൾക്കും കേരള നിയമസഭ സാക്ഷ്യം വഹിച്ചു. ആധുനിക ഇന്ത്യന്‍ ഭരണഘടനയുടെ മൂന്ന് ശാഖകളായ ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയില്‍ ഒന്ന് മറ്റൊന്നിന്‍റെ അധികാരപരിധിയില്‍ കൈകടത്തുന്നുവെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്. അത്തരം ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പുവരുത്തണമെന്നും പിണറായി വിജയൻ പറഞ്ഞു.

ഉപരാഷ്‌ട്രപതിയുടെ സാന്നിധ്യം സന്തോഷത്തിന് മാറ്റ് കൂട്ടുന്നുവെന്നും തിരക്കുകൾക്കിടയിടും അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാനായി കേരളത്തിൽ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേരള നിയമസഭ പാസാക്കിയ പല നിയമങ്ങളും ജനജീവിതത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയവയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നിയമസഭ മന്ദിരത്തിന്‍റെ ചരിത്രം നിയമനിര്‍മാണത്തിന്‍റെ കൂടി ചരിത്രമാണെന്നും രാജ്യത്തെ പുരോഗമനപരമായ പല നിയമനിര്‍മാണത്തിനും കേരള നിയമസഭ വേദിയായിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരള നിയമസഭ മന്ദിരത്തിന്‍റെ രജതജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്‌ത ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അടക്കം വലിയ നേട്ടം കൈവരിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് പറഞ്ഞു. ഉദ്‌ഘാടന ചടങ്ങിന് ശേഷം ഉച്ചയോടെ ഉപരാഷ്‌ട്രപതി കണ്ണൂരിലേക്ക് മടങ്ങും. തലശ്ശേരിയിൽ എത്തി തന്‍റെ അധ്യാപികയായിരുന്ന രത്‌ന നായരെ സന്ദർശിക്കും. തുടർന്ന് ഏഴിമല നാവിക അക്കാദമി സന്ദർശത്തിന് ശേഷം തിരിച്ച് ഡൽഹിയിലേക്ക് തിരിക്കും.

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നലെ വൈകിട്ട് 4.40 നായിരുന്നു ഉപരാഷ്‌ട്രപതി തിരുവനന്തപുരത്തെത്തിയത്. ഉപരാഷ്‌ട്രപതിയെ ഗവര്‍ണറും മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്.

also read : നിയമസഭ മന്ദിര രജത ജൂബിലി ആഘോഷം; ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഉദ്ഘാടനം ചെയ്യും

പത്‌നി ഡോ. സുധേഷ് ധന്‍കറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയിലായിരുന്നു അദ്ദേഹത്തിന് സ്വീകരണമൊരുക്കിയത്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അദ്ദേഹം ദർശനവും നടത്തിയിരുന്നു. വൈകിട്ട് 5.30 നായിരുന്നു ക്ഷേത്ര ദർശനം. രാജ്‌ഭവനിലായിരുന്നു ഉപരാഷ്‌ട്രപതിയുടെ താമസം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപരാഷ്‌ട്രപതിക്കായി വിരുന്നും ഒരുക്കിയിരുന്നു.

ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി രാവിലെ ഒൻപത് മണിക്ക് ക്ലിഫ്‌ഹൗസിൽ മുഖ്യമന്ത്രി ഉപരാഷ്‌ട്രപരിക്കായി പ്രഭാത ഭക്ഷണ വിരുന്ന് ഒരുക്കിയിരുന്നു. നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലാണ് ഉദ്‌ഘാടന ചടങ്ങ് സംഘടിപ്പിടച്ചിട്ടുള്ളത്. കൂടാതെ ജനുവരി ഒൻപത് മുതല്‍ 15 വരെയായി നടന്ന അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്‍റെ സുവനീര്‍ പ്രകാശനവും നിയമസഭ മന്ദിര പരിസരത്തെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനവും ഉപരാഷ്ട്രപതി നിര്‍വഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.