തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളിൽ കുറഞ്ഞ വിലയ്ക്കുള്ള മദ്യം കിട്ടാതായത് ഉപഭോക്താക്കളെ വലയ്ക്കുന്നു. അര ലിറ്ററിൽ കുറഞ്ഞ ബോട്ടിൽ മിക്ക ഔട്ട്ലെറ്റുകളിലുമില്ല. അതേസമയം, ബിവറേജസ് ഔട്ട്ലെറ്റിൽ കിട്ടാത്ത ഇതേ ബ്രാൻഡുകൾ കൂടുതൽ വിലയ്ക്ക് ബാറുകളിൽ കിട്ടുന്നുണ്ട്. ഇതോടെ കൂടുതൽ പണം ചെലവാക്കി ഉയർന്ന വിലയ്ക്ക് മദ്യം വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാർ.
മദ്യനിർമാണ കമ്പനികൾ ബിവറേജസ് കോർപറേഷന് നൽകിയിരുന്ന ഏഴര ശതമാനം കാഷ് ഡിസ്‌കൗണ്ട് ഒറ്റയടിക്ക് 21 ശതമാനമാക്കി ഉയർത്തിയതോടെ കമ്പനികൾ മദ്യവിതരണം നിർത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. ഉയർന്ന കാഷ് ഡിസ്‌കൗണ്ട് തങ്ങൾക്ക് വലിയ നഷ്‌ടം ഉണ്ടാക്കുമെന്നാണ് കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. ബാർ ലോബിയെ സഹായിക്കാനാണ് ബിവറേജസ് കോർപറേഷൻ്റെ നീക്കമെന്നും ആരോപണമുണ്ട്. അതേസമയം, സ്‌പിരിറ്റിന് വില കൂടിയതാണ് മദ്യത്തിൻ്റെ ലഭ്യത കുറയാൻ കാരണമെന്ന് എക്സൈസ് മന്ത്രി വിശദീകരിച്ചിരുന്നു.
130 മുതൽ 190 രൂപ വരെ വിലയ്ക്ക് ലഭിച്ചിരുന്ന റം, ബ്രാൻഡി, വോഡ്‌ക ക്വാർട്ടറുകൾ, 290 മുതൽ 360 രൂപ വരെ വിലയ്ക്കു ലഭിച്ചിരുന്ന പൈൻ്റുകൾ(375 മില്ലി ലിറ്റർ), 360 മുതൽ 450 വരെ വിലയ്ക്കു കിട്ടിയിരുന്ന അര ലിറ്റർ ബോട്ടിലുകൾ, 670 രൂപ മുതൽ ആരംഭിച്ചിരുന്ന ഫുൾ ബോട്ടിൽ, ഇവയൊന്നും മിക്ക ഔട്ട്ലെറ്റുകളിലുമില്ല. സെലിബ്രേഷൻ, ഓൾഡ് പേൾ, ഓൾഡ് പോർട്ട്, ബാഗ്പൈപ്പർ, ഓൾഡ് കാസ്‌ക്, ജവാൻ, മലബാർ ഹൗസ്, ഡാഡി വിൽസൻ തുടങ്ങിയ റം ബ്രാൻഡുകൾക്ക് ആവശ്യക്കാർ ഏറെയാണ്. എംസിബി, ഹണി ബീ, 8 പി എം, ബിജോയ്‌സ് തുടങ്ങിയ ബ്രാൻഡി ബ്രാൻഡുകളും കിട്ടാതായി.
ഓഫിസേഴ്‌സ് ചോയ്‌സ്, മാജിക് ബ്ലെൻഡ് തുടങ്ങിയ ബ്രാൻഡുകളിൽ 500 രൂപയ്ക്കു മുകളിൽ വിലവരുന്ന അര ലിറ്റർ ബോട്ടിലുകളും 830 രൂപ വിലവരുന്ന റോയൽ ഓൾഡ് ഫോർട്ടും അതിനു മുകളിലുള്ള ഫുൾ ബോട്ടിലുകളും മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. കുറഞ്ഞ വിലയ്ക്ക് മദ്യം ലഭിക്കാത്തത് വ്യാജ മദ്യം വ്യാപകമാകാൻ വഴിയൊരുക്കുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
സർക്കാരിൻ്റെ പ്രധാന വരുമാന സ്രോതസാണ് മദ്യം. മദ്യത്തിൻ്റെ വിതരണത്തിലെ പ്രതിസന്ധി സർക്കാരിനുണ്ടാക്കുന്ന വരുമാന നഷ്‌ടം കനത്തതാണ്. വ്യാജമദ്യ ദുരന്തത്തിന് സാധ്യതയുണ്ടെന്ന എക്സൈസ് ഇൻ്റലിജൻസ് റിപ്പോർട്ട് അവഗണിച്ചാണ് സാധാരണക്കാർക്ക് ഗുണനിലവാരമുള്ള മദ്യം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള സർക്കാർ സംവിധാനം അട്ടിമറിക്കുന്നത്. ഇരട്ടി വില കൊടത്ത് മദ്യം വാങ്ങുന്ന സ്ഥിതി ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുകയാണ് ഉപഭോക്താക്കൾ.