തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയ സിസ്ട്ര കമ്പനി അയച്ച വക്കീല്‍ നോട്ടിസിന് റെയില്‍വെ ബോര്‍ഡ് മുന്‍ ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മ മറുപടി നല്‍കി. ഡിപിആര്‍ തട്ടിക്കൂട്ടാണെന്ന വിമര്‍ശനം മറുപടിയിലും ആവര്‍ത്തിച്ച അദ്ദേഹം, ദീര്‍ഘകാലത്തെ പ്രവര്‍ത്തി പരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ അഭിപ്രായം പറഞ്ഞതെന്ന് വ്യക്തമാക്കി. പൊതുമധ്യത്തിലുള്ള രേഖകള്‍ അടിസ്ഥാനമാക്കിയാണ് വിമര്‍ശനം ഉന്നയിച്ചത്.
സിസ്ട്രയുടെ ബിസിനസ്, ക്രിട്ടിക്കല്‍ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ളതല്ല. സിസ്ട്രയും കെ-റെയിലും ആറുമാസത്തോളം ഡിപിആര്‍ മുന്‍നിര്‍ത്തി തെറ്റായ പ്രചാരണം നടത്തി. ഇതിന് ശേഷമാണ് താന്‍ വാര്‍ത്താക്കുറിപ്പിറക്കിയത്. ഡിപിആറില്‍ അപാകതകളുണ്ടെങ്കില്‍ അത് പരിഹരിക്കുകയാണ് വേണ്ടതെന്നും അലോക് കുമാര്‍ വര്‍മ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് അലോക് വര്‍മയ്ക്ക് വേണ്ടി മറുപടി നല്‍കിയത്. സില്‍വര്‍ ലൈനിനായി സിസ്ട്ര തയ്യാറാക്കിയ ഡിപിആര്‍ അപ്രായോഗികമാണെന്നും ഡിപിആര്‍ റദ്ദാക്കണമെന്നുമുള്ള അലോക് വര്‍മയുടെ വിമര്‍ശനത്തിനെതിരെയാണ് സിസ്ട്ര വക്കീല്‍ നോട്ടിസ് അയച്ചത്.
സില്‍വര്‍ ലൈന്‍ കണ്‍സള്‍ട്ടന്‍റായ സിസ്ട്രയെ അപകീര്‍ത്തിപ്പെടുത്തുംവിധം സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം വിമര്‍ശനം ഉന്നയിച്ച അലോക് വര്‍മയ്‌ക്കെതിരെ മെയ് 10നാണ് നോട്ടിസ് അയച്ചത്.
Also Read: ദോഷങ്ങൾ തീർക്കണം, സങ്കേതിക സമിതിയുണ്ടാക്കി കെ റെയില്‍ നടപ്പാക്കണമെന്നും ഡോ.കുഞ്ചെറിയ പി ഐസക്ക്
അലോക് വര്‍മ പ്രസിദ്ധീകരിച്ച കെ-റെയില്‍ വിരുദ്ധ ലേഖനങ്ങള്‍ പിന്‍വലിച്ച് 72 മണിക്കൂറിനകം മാപ്പുപറയണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത്തരം നടപടികളിലൂടെയൊന്നും തന്‍റെ ക്രിയാത്മക വിമര്‍ശനം അവസാനിപ്പിക്കാമെന്ന് സിസ്ട്ര കരുതേണ്ടതില്ലെന്ന മുന്നറിയിപ്പും മറുപടിയില്‍ അലോക് വര്‍മ വ്യക്തമാക്കിയിട്ടുണ്ട്.