ETV Bharat / state

എഐ കാമറ; നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിടിവീഴും

author img

By

Published : Jun 5, 2023, 6:40 AM IST

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് തത്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു

AI Camera Violations  AI Camer  എഐ കാമറ  നിയമലംഘനങ്ങൾക്ക് ഇന്ന് മുതൽ പിടിവീഴും  എഐ കാമറ നിയമലംഘനങ്ങൾ  എഐ കാമറ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കും  പിഴ ഈടാക്കും  സേഫ് കേരള പദ്ധതി  ഗതാഗത മന്ത്രി ആന്‍റണി രാജു  ഗതാഗത മന്ത്രി  ആന്‍റണി രാജു  Safe Kerala scheme  Motor Vehicles Department  Transport Minister  Transport Minister Antony Raju  Antony Raju
എഐ കാമറ; നിയമലംഘനങ്ങൾക്ക് ഇന്ന് മുതൽ പിടിവീഴും

തിരുവനന്തപുരം: സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഇന്ന് രാവിലെ 8 മണി മുതൽ പിഴ ഈടാക്കും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഉപയോഗം, അമിത വേഗം, ഇരുചക്ര വാഹനങ്ങളിൽ ഒന്നിലധികം പേരുടെ യാത്ര, അനധികൃത പാർക്കിങ് അടക്കമുള്ള നിയമ ലംഘനങ്ങൾക്കാണ് പിഴ ഈടാക്കുന്നത്.

എന്നാൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന 12 വയസിൽ താഴെയുള്ള കുട്ടിക്ക് മൂന്നാമത്തെ യാത്രക്കാരനായി കണക്കാക്കി തത്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും കേന്ദ്ര തീരുമാനം വരുന്നത് വരെ പിഴ ഈടാക്കേണ്ടെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

എഐ കാമറ പദ്ധതിക്കായി കെൽട്രോൺ കരാർ നൽകിയ എസ്ആർഐടി കമ്പനി ഉപകരാർ നൽകിയതിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളും പദ്ധതി ചെലവ് സംബന്ധിച്ച അഴിമതി ആരോപണങ്ങളും മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവർത്തിച്ച് ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് അവയെല്ലാം അവഗണിച്ച് പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്.

അതേസമയം എഐ കാമറ പിഴ ഈടാക്കി തുടങ്ങുന്ന ഇന്ന് വൈകിട്ട് 4 മണിക്ക് കാമറകൾ സ്ഥാപിച്ചിരിക്കുന്ന വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ്‌ സത്യാഗ്രഹം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ എഐ കാമറകൾ പ്രവർത്തനം ആരംഭിച്ചത് മുതൽ സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞുവെന്നാണ് ഗതാഗത മന്ത്രി കണക്കുകൾ നിരത്തി വ്യക്തമാക്കിയത്. കാമറ ഉദ്ഘാടനം ചെയ്യുന്ന ദിവസം 4,23,000 ആയിരുന്ന നിയമ ലംഘനങ്ങൾ അടുത്ത ദിവസം ആയപ്പോൾ 2,85,000 ആയി കുറഞ്ഞു.

മെയ് മാസം 2,55,500 ആയി ഇത് വീണ്ടും കുറഞ്ഞു. ജൂൺ രണ്ടിന് നിയമ ലംഘനങ്ങൾ 2,42,746 ആയി കുറഞ്ഞതായും ഗതാഗത മന്ത്രി ഇന്നലെ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 726 കാമറകൾ സ്ഥാപിച്ചതിൽ നിലവിൽ 692 കാമറകളാണ് പ്രവർത്തന സജ്ജമായിട്ടുള്ളതെന്നാണ് കാമറകളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ ചുമതലപ്പെടുത്തിയ വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട്.

ബാക്കിയുള്ള 34 കാമറ സിസ്റ്റം എത്രയും വേഗം പ്രവർത്തന സജ്ജമാക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പകലും രാത്രിയും നിയമ ലംഘനം നടത്തുന്നവരുടെ മുഖവും വാഹനത്തിന്‍റെ നമ്പർ പ്ലേറ്റും വ്യക്തമായി കാണാൻ കഴിയുന്ന കാമറ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് ഫ്ലാഷ് ലൈറ്റുകളാണ് കാമറയിലുള്ളത്.

അതേസമയം നിയമ ലംഘനങ്ങൾക്ക് തപാൽ വഴിയാണ് ചലാൻ അയക്കുന്നത്. പിന്നീട് എസ്എംഎസ് വഴിയും ചെലാൻ അയക്കും. പ്രതിദിനം 25,000 നിയമ ലംഘനങ്ങൾ പോസ്റ്റൽ മുഖേന അയക്കാനാകുമെന്നും ഇതിനായി ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുടെ എണ്ണം മോട്ടോർ വാഹന വകുപ്പും കെൽട്രോണും വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതോടൊപ്പം എഐ കാമറകൾ വന്നതിന് ശേഷം കേരളത്തിൽ പുതുതായി ഒരു നിയമവും വന്നിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിയമ ലംഘനം നടത്തുന്ന വിഐപികൾക്ക് പ്രത്യേക പരിഗണന ഇല്ലെന്നും മന്ത്രി അറിയിച്ചു. കേന്ദ്രം നിഷ്‌കർഷിച്ച പ്രകാരം അടിയന്തരാവശ്യത്തിനുള്ള വാഹനങ്ങളെ മാത്രമേ പിഴയിൽ നിന്നും ഒഴിവാക്കുകയുള്ളൂ. എഐ കാമറയ്‌ക്ക് വിഐപി എന്നോ നോൺ വിഐപി എന്നോ കാറ്റഗറി ഇല്ലെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ALSO READ: എഐ കാമറ: തിങ്കളാഴ്‌ച രാവിലെ മുതൽ പിഴ ഈടാക്കും; കുട്ടികളെ കൊണ്ടുപോയാൽ തത്‌കാലം പിഴയില്ലെന്ന് ഗതാഗത മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.