ETV Bharat / state

യുവതിയുടെ പണവും ജീവനും കവര്‍ന്നു; ഊരൂട്ടുകാല ശ്രീജിത്ത് കൂടല്‍ പൊലീസിന്‍റെ പിടിയില്‍

author img

By ETV Bharat Kerala Team

Published : Dec 14, 2023, 6:40 AM IST

pta arrest  cheating  abetment of suicide  ആത്മഹത്യ പെരുകുന്നു  ആത്മഹത്യയുടെ കാരണം  പൊലീസ് അന്വേഷണം  investigation  കൂടല്‍ പൊലീസ്  പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ  ഞെട്ടിക്കുന്ന തട്ടിപ്പ്  സാമൂഹിക മാധ്യമങ്ങള്‍  സോഷ്യല്‍ മീഡിയ തട്ടിപ്പ്  Youth Held For Abetment Of Suicide  youth held for cheating and abetment of suicide
Youth Held For Abetment Of Suicide

Youth Held For Abetment Of Suicide: സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ യുവതികളെ പരിചയപ്പെടുന്നു, എസ് ഐ ട്രെയിനി ആണെന്ന് വിശ്വസിപ്പിക്കുന്നു, മോഹിപ്പിക്കുന്ന വാഗ്‌ദാനങ്ങള്‍ നല്‍കി പണം തട്ടിയെടുക്കുന്നു. പിന്നെ യുവതിയെ ഉപേക്ഷിക്കുന്നു. ഒരു യുവതി ജീവനൊടുക്കി, ഒരാള്‍ പരാതിയുമായെത്തി, ഊരൂട്ടുകാല ശ്രീജിത്തിന്‍റെ തട്ടിപ്പിന് ഇരകളായ യുവതികള്‍ ഇനിയുമുണ്ടാകാമെന്ന് പൊലീസ്.

പത്തനംതിട്ട : യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ യുവാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുവവന്തപുരം നെയ്യാറ്റിൻകര ഊരൂട്ടുകാല രോഹിണി നിവാസിൽ ശ്രീജിത്(28) ആണ് പിടിയിലായത്(Youth Held For Abetment Of Suicide). ഇയാൾ പലരെയും ഇരകളാക്കി നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് കൂടൽ പോലീസിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞു.

2023 നംവബര്‍ 6 നാണ് കൂടൽ സ്വദേശി ലക്ഷ്‌മി അശോകി (23) നെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച കൂടൽ പോലീസിന്, സാമ്പത്തിക ഇടപാടുകൾ മരണത്തിനു കാരണമായിട്ടുണ്ടെന്ന് തുടക്കത്തിൽ തന്നെ സംശയം തോന്നിയിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസിന്‍റെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്‌തമായതും, പ്രതിയെ പിടികൂടാൻ സാധിച്ചതും.

കോന്നി ഡി വൈ എസ് പി ടി രാജപ്പന്‍റെ മേൽനോട്ടത്തിൽ, കൂടൽ പോലീസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാറിന്‍റെ നേതൃത്വത്തിൽ സാമൂഹിക മാധ്യമ അക്കൗണ്ടുകളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചതിനെതുടർന്നാണ് യുവാവും പെൺകുട്ടിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ ബോധ്യപ്പെട്ടത്.

പ്രതി ഇൻസ്റ്റാഗ്രാമിൽ മിഥുൻ കൃഷ്ണ എന്ന വ്യാജ പേരിൽ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പെൺകുട്ടിയുമായി പരിചയത്തിലായ ശേഷം, എസ് ഐ ട്രെയിനി ആണെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുക്കുകയായിരുന്നു. പണം കടമായി ആവശ്യപ്പെട്ട ഇയാൾക്ക്,സ്വർണം വിറ്റും മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയും പലപ്പോഴായി യുവതി 3 ലക്ഷം രൂപ നൽകി.

ബാങ്ക് ഇടപാടിലൂടെയാണ് പണം കൊടുത്തത്. പണം കിട്ടിക്കഴിഞ്ഞപ്പോൾ പ്രതി മൊബൈൽ ഫോൺ ഓഫാക്കുകയും ചെയ്‌തു. ഇതിന്‍റെ മനോവിഷമത്താലാണ് യുവതി ആത്മഹത്യ ചെയ്‌തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. യുവതി ഇയാളുടെ നിരവധി ഇരകളിൽ ഒരാൾ മാത്രമാണെന്നും, പണം തട്ടിയശേഷം മൊബൈൽ ഓഫാക്കിയും സിമ്മുകൾ മാറിയും മുങ്ങുന്നതാണ് പതിവെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

ഫോണുകളും സിം കാർഡുകളും കൂടെക്കൂടെ മാറ്റിഉപയോഗിക്കുന്ന ഇയാൾ, ഹോം സ്റ്റേകളിൽ മാറിമാറി താമസിച്ച് പലരെയും തട്ടിച്ച് പണം കൈക്കലാക്കി ജീവിച്ചുവരികയായിരുന്നു. തട്ടിപ്പുനടത്തി കൈവശപ്പെടുത്തുന്ന പണം മസാജ് പാർലറുകളിലും മറ്റും സുഖജീവിതം നയിച്ചും, മുന്തിയ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചും ആഡംബരമായി കഴിഞ്ഞുവരികയുമായിരുന്നെന്നും അന്വേഷത്തിൽ കണ്ടെത്തി.

ഹോം സ്റ്റേകളിൽ താമസിക്കുമ്പോൾ, അവിടങ്ങളിലെ ജീവനക്കാരുമായി പരിചയത്തിലാവുകയും, അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിപ്പിനിരകളാവുന്നവരിൽ നിന്നും പണം കൈമാറി എടുക്കുകയും ചെയ്യും. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണം ഹോം സ്റ്റേകളിലേക്കെത്തുകയും തുടർന്ന് പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

കോട്ടയത്തെ ഒരു ഹോട്ടലിൽ നിന്നും ഇയാളെ കഴിഞ്ഞ രാത്രിയോടെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ ഇയാളുടെ തട്ടിപ്പിന് ഇരയായ രണ്ട് പെൺകുട്ടികളുടെ പരാതികൾ കൂടൽ പോലീസിന് കിട്ടിയിട്ടുണ്ട്.

മൂന്നുവർഷത്തോളമായി ഇത്തരം തട്ടിപ്പുകൾ നടത്തിവരുന്ന പ്രതിയുടെ ചതിക്കുഴിയിൽ കൂടുതൽ പെൺകുട്ടികൾ പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഇത് കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള തെളിവുകൾക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് കൂടൽ പോലീസ്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ബാങ്ക്, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.