പത്തനംതിട്ട: തിരുമൂലപുരം ഹോളി സ്പിരിറ്റ് മഠവുമായി ബന്ധപ്പെട്ട് കൊവിഡ് ബാധിതരായ എല്ലാവരും രോഗമുക്തരായി. രണ്ട് കന്യാസ്ത്രീകൾക്കും ഒരു ജീവനക്കാരിക്കും ചാപ്പലിലെ വൈദികനും അടക്കം 44 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത്രയധികം പേർക്ക് ഒന്നിച്ച് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മഠം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററായി പ്രഖ്യാപിച്ചിരുന്നു. രണ്ട് പ്രാവശ്യം രോഗം സ്ഥിരീകരിച്ച ആറുപേരെ മാത്രമാണ് പത്തനംതിട്ട, കോഴഞ്ചേരി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലേക്ക് മാറ്റിയത്. ബാക്കി 38 പേർക്കും പ്രത്യേക രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
കന്യാസ്ത്രീകളുടെ കൂട്ടത്തിൽ തന്നെയുള്ള മെഡിക്കൽ വിദ്യാർഥിനിയും മൂന്ന് നഴ്സുമാരും ചേർന്നാണ് മറ്റുള്ളവരെ പരിചരിച്ചത്. ജൂലായ് എട്ടിനാണ് മഠത്തിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. അവസാനം നെഗറ്റീവ് ആയ 15 പേരുടെ ക്വാറന്‍റൈൻ കാലാവധി ഇന്ന് അവസാനിക്കുമെന്ന് പുളിക്കീഴ് ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കെഎം സാബുക്കുട്ടി പറഞ്ഞു.