പത്തനംതിട്ട : ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ കൊവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങള്‍ പാലിച്ച് ആചാരപ്പെരുമയില്‍ നടന്നു.
കീഴ്‌വന്മഴി, മാരാമണ്‍, കോഴഞ്ചേരി എന്നീ മൂന്ന് പള്ളിയോടങ്ങള്‍ക്കായി കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് യഥാക്രമം ഇടശേരിമല എന്‍എസ്എസ് കരയോഗ മന്ദിരം, പാഞ്ചജന്യം ഓഡിറ്റോറിയം, വിനായക ഓഡിറ്റോറിയം എന്നിവിടങ്ങളിലായിരുന്നു വള്ളസദ്യ.
ആദ്യം എത്തിയത് കോഴഞ്ചേരി പള്ളിയോടമായിരുന്നു. തുടര്‍ന്ന് കീഴ്‌വന്മഴിയും മാരാമണും എത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. എന്‍. വാസുവിന്‍റെയും പള്ളിയോട സേവാസംഘം ഭാരവാഹികളുടെയും നേതൃത്വത്തില്‍ പള്ളിയോട കരക്കാരെ വെറ്റിലയും പുകയിലയും നല്‍കി സ്വീകരിച്ചു.
ALSO READ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്വര്‍ണം ; ജാവലിൻ ത്രോയില്‍ പൊന്നണിഞ്ഞ് സുമിത് ആന്‍റില്‍
നയമ്പുകളും മുത്തുക്കുടയും ഏന്തി വഞ്ചിപ്പാട്ടിന്‍റെ ഘന ഗാംഭീര്യമാര്‍ന്ന ശബ്ദം മുഴങ്ങിയ അന്തരീക്ഷത്തില്‍ ക്ഷേത്രത്തിന് പ്രദിക്ഷണം വച്ച കരക്കാര്‍ ഓരോരുത്തര്‍ക്കും നിശ്ചയിച്ച സ്ഥലങ്ങളില്‍ വള്ളസദ്യയ്ക്കായി ഇരുന്നു.
പൊന്‍പ്രകാശം ചൊരിയുന്ന വിളക്കത്ത് വിളമ്പണം എന്ന് പാടിയതോടെ ദീപം കൊളുത്തി തൂശനിലയിട്ട് വിഭവങ്ങള്‍ വിളമ്പി തുടങ്ങി. വള്ളസദ്യയ്ക്ക് ശേഷം കൊടിമര ചുവട്ടില്‍ പറ തളിച്ച് ചടങ്ങ് പൂര്‍ത്തിയാക്കി മൂന്നരയോടെ പള്ളിയോടങ്ങള്‍ മടങ്ങി.
ഉച്ചപൂജയ്ക്ക് ശേഷം പന്ത്രണ്ട് മണിയോടെ പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഗജ മണ്ഡപത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. എന്‍. വാസു ഭദ്രദീപം കൊളുത്തി അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനം ചെയ്‌തു.
ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. പാഞ്ചജന്യം സുവനീര്‍ പ്രമോദ് നാരായണന്‍ എംഎല്‍എയ്ക്ക് നല്‍കി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പ്രകാശനം ചെയ്‌തു. പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ. എസ്. രാജന്‍ അധ്യക്ഷനായിരുന്നു.