പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴയിലെ ഇരട്ടക്കൊല കേസില്‍ 25 മുസ്ലീം ലീഗ് പ്രവര്‍ത്തകർക്ക് ജീവപര്യന്തം തടവ്. സഹോദരങ്ങളായ കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞു ഹംസ, നൂറുദ്ധീന്‍ എന്നിവരെ വെട്ടിക്കൊന്ന കേസിലാണ് വിധി. 2013 നവംബര്‍ 21നാണ് സംഭവം.
പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. എപി സുന്നി പ്രവര്‍ത്തകരായ ഇരുവരും സിപിഎം അനുഭാവികളായിരുന്നു. കേസില്‍ 25 പ്രതികളും കുറ്റക്കാരാണെന്ന് പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതി കണ്ടെത്തിയിരുന്നത്. പ്രതികളില്‍ ഒരാള്‍ക്ക് കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍, വിചാരണ ജുവൈനല്‍ കോടതിയില്‍ തുടരുകയാണ്.
പള്ളിയില്‍ പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ദീഖ് ആണ് ഒന്നാം പ്രതി. ആക്രമണത്തില്‍ ഇവരുടെ മറ്റൊരു സഹോദരന്‍ കുഞ്ഞുമുഹമ്മദിന് പരിക്കേറ്റിരുന്നു. ഈ കേസില്‍ മൂന്ന് വര്‍ഷം തടവും പ്രതികള്‍ക്കുണ്ട്. കേസില്‍ പ്രതികളായവരെല്ലാം മുസ്ലിംലീഗ് പ്രവര്‍ത്തകരോ പാര്‍ട്ടിയുമായി അടുപ്പം ഉള്ളവരോ ആണ്.
കേസില്‍ ആകെ 90 സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്ക് 1.15 ലക്ഷം രൂപ വീതം പിഴയും കോടതി ചുമത്തി. ഈ തുക ഇരകളുടെ കുടുംബത്തിന് നല്‍കണമെന്നാണ് കോടതി വിധി.