മലപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയപാതയോരത്ത് വള്ളുവമ്പ്രത്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ആദിത്യ പെട്രോൾ പമ്പിൽ മോഷണം. ഓഫീസ് തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തി അയ്യായിരം രൂപ മോഷ്ടിച്ചു. വ്യാഴാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
കോട്ടും മാസ്‌കും ധരിച്ചെത്തിയ മോഷ്ടാവ് ഓഫീസിന്‍റെ ചില്ലു വാതില്‍ തകര്‍ത്ത് അകത്തു കടന്ന ശേഷം മേശയുടെ വലിപ്പു പൊളിച്ച് പണം കവരുകയായിരുന്നു. മോഷ്‌ടാവിന്‍റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് മോഷണം നടന്നതെന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു.
ALSO READ: കടയ്ക്കാവൂർ കേസ് : വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആരോപണത്തിനിരയായ അമ്മ
ഇന്നലെ രാത്രി 11നാണ് പമ്പ് അടച്ചത്. പമ്പിലെ മൂന്ന് ജീവനക്കാര്‍ ഓഫീസിന് മുകളിലുള്ള മുറിയിലാണ് കിടന്നിരുന്നത്. ഇവരും മോഷണ വിവരം അറിഞ്ഞില്ലെന്നാണ് വിവരം. രാവിലെ 5.45 നി ജീവനക്കാര്‍ എഴുന്നേറ്റ ശേഷമാണ് ഓഫീസ് തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് പമ്പ് അധികൃതര്‍ മഞ്ചേരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സി.ഐ കെ.പി അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും മലപ്പുറത്തു നിന്നുള്ള ഫോറന്‍സിക് സംഘവും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.