മലപ്പുറം : കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കവർച്ച ചെയ്‌ത അന്തർജില്ല കവർച്ച സംഘത്തിലെ നാലുപേർ പിടിയില്‍. താണിക്കൽ സ്വദേശി ഷംനാദ് ബാവ (26), തിരൂർ സ്വദേശി അരങ്ങത്തിൽ ഫവാസ് (26), കമ്പനിപ്പടി സ്വദേശി മുഹമ്മദ് യഹിയ (26), ഒറ്റപ്പാലം സ്വദേശി സൽമാൻ ഫാരിസ് (24) എന്നിവരാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം പ്രതികളെ പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്.
പ്രതികളിലൊരാളുടെ പേരില്‍ 10 ലേറെ കേസ്
പ്രതികളുടെ ആഡംബര വാഹനവും പിടിച്ചെടുത്തു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് കൊടുവള്ളി സ്വദേശികളെ രണ്ടാഴ്ച മുൻപ് അറസ്റ്റുചെയ്‌തിരുന്നു. സ്വർണം അനധികൃതമായി കടത്തിയതിന് കസ്റ്റംസും കേസ് രജിസ്റ്റര്‍ ചെയ്‌തു. 1.5 കിലോ സ്വർണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. മണൽകടത്ത് തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ചു, വ്യാജ സ്വർണം പണയംവച്ചു എന്നിങ്ങനെ 10 കേസുകള്‍, പിടിയിലായ ഷംനാദ് ബാവയുടെ പേരിലുണ്ട്.
സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്‌തതുൾപ്പടെ നിരവധി കവർച്ച കേസിലെ പ്രതിയാണ് സൽമാൻ ഫാരിസ്. കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കി. മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസ്, കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫ്, കരിപ്പൂർ ഇൻസ്‌പെക്‌ടര്‍ ഷിബു, കൊണ്ടോട്ടി ഇൻസ്‌പെക്‌ടര്‍ പ്രമോദ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
ALSO READ: മലമ്പുഴ മലയിൽ കുടുങ്ങി യുവാവ് ; എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുന്നു