കോഴിക്കോട്: ഒക്ടോബർ, നവംബർ മാസങ്ങളിലെ വേതനം ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയില്‍ (Ration Retailers Wage Crisis). പ്രശ്‌നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. ഓരോ മാസവും വിതരണം കഴിഞ്ഞ ഉടനെ അടുത്ത മാസത്തെ റേഷൻ ഭക്ഷ്യ സാധനങ്ങളുടെയും ആട്ടയുടെയും പണം മുൻകൂറായി അടച്ചാൽ മാത്രമാണ് ചില എൻ എസ് എഫ് എ (NSFA) സംഭരണ കേന്ദ്രങ്ങളിൽ നിന്ന് റേഷൻ സാധനങ്ങൾ വിതരണം ചെയ്യാറുള്ളൂ.
കഴിഞ്ഞ രണ്ട് മാസമായി റേഷൻ വ്യാപാരികളുടെ വേതനം ലഭിക്കാത്തത് കൊണ്ട് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മൂലം പണമടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് വ്യാപാരികൾ നേരിടുന്നത്. ഈ ഒരു സാഹചര്യത്തിൽ വേതനം ലഭിച്ചതിന് ശേഷം മാത്രമേ പണം അടയ്ക്കാൻ വ്യാപാരികൾക്ക് കഴിയുകയുള്ളൂ എന്ന് റേഷൻ വ്യാപാര രംഗത്തെ പ്രമുഖ സംഘടനയായ എ കെ ആർ ആർ ഡി എ (AKRRDA) ഉൾപ്പെടെയുള്ളവർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. റേഷൻ വ്യാപാര സംഘടന പ്രതിനിധികൾ നവ കേരള യാത്രയിൽ ഭക്ഷ്യ മന്ത്രിയെയും ധനകാര്യ മന്ത്രിയെയും നേരിട്ട് കണ്ട് പരാതി സമർപ്പിച്ചിട്ടുണ്ട്.
കൂടാതെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും ഇക്കാര്യംപെടുത്തിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല എന്നാണ് വ്യാപാരികൾ പറയുന്നത്. ഇനിയും ഇത് സംബന്ധിച്ച് ഒരു അടിയന്തര തീരുമാനം ഉണ്ടായിട്ടില്ലെങ്കിൽ ഈ മാസത്തെ മുൻഗണനേതര വിഭാഗമായ നീല, വെള്ള കാർഡുകാരുടെ അരിയും മുൻഗണന വിഭാഗമായ മഞ്ഞ, പിങ്ക് കാർഡുകാരുടെ ആട്ടയും ക്രിസ്‌മസിനോടനുബന്ധിച്ച് മുടങ്ങുന്ന അവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പാണ് റേഷൻ വ്യാപാരികൾ നൽകുന്നത്.
ഇപ്പോൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കുടിശിക വന്ന രണ്ട് മാസത്തെ കമ്മീഷൻ ഉടൻ നൽകുകയും എല്ലാ മാസവും വിതരണം കഴിഞ്ഞ് ഒരാഴ്‌ചയ്ക്കുള്ളിൽ റേഷൻ വ്യാപാരികളുടെ വേതനം നൽകുന്നതിനും അടിയന്തര നടപടി ഉണ്ടാകണമെന്നും ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ (All Kerala Retail Ration Dealers Association) സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദ് അലി പറഞ്ഞു.
റേഷൻ വ്യാപാരികൾ നേരിടുന്ന രൂക്ഷമായ പ്രതിസന്ധി പരിഹരിക്കാൻ എത്രയും പെട്ടെന്ന് നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭസമരവുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പ് നൽകി.
Also Read : റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിനം ഇനി മുതൽ 'ഹോളിഡേ'