ETV Bharat / state

മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് : ആശുപത്രിക്ക് ഗുരുതര സുരക്ഷാവീഴ്‌ച ഉണ്ടായെന്ന് റിപ്പോർട്ട്

author img

By ETV Bharat Kerala Team

Published : Nov 20, 2023, 1:15 PM IST

Kozhikode Medical College ICU harassment case : മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ സെക്യൂരിറ്റി, സിസിടിവി എന്നീ സംവിധാനങ്ങളിൽ വീഴ്‌ചയുണ്ടായതായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുടെ റിപ്പോർട്ട്

icu harrasement  Kozhikode Medical College ICU harassment case  Kozhikode Medical College rape case  icu rape case kozhikode  kozhikode hospital rape  മെഡിക്കൽ കോളജ് പീഡനം  ഐസിയു പീഡനം  കോഴിക്കോട് മെഡിക്കൽ കോളജ് ലൈംഗികാതിക്രമം  ഐസിയു ലൈംഗികാതിക്രമം  ആശുപത്രിയിൽ പീഡനം
Kozhikode Medical College ICU harassment case

കോഴിക്കോട് : മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനം (Kozhikode Medical College ICU harassment case) നടന്ന സംഭവത്തിൽ ആശുപത്രിക്ക് ഗുരുതര സുരക്ഷാവീഴ്‌ച ഉണ്ടായെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുടെ റിപ്പോർട്ട്. ജീവനക്കാർ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. സെക്യൂരിറ്റി, സിസിടിവി എന്നീ സംവിധാനങ്ങളിൽ വീഴ്‌ചയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

മുഴുവൻ വാർഡുകളും വ്യക്തമായി കാണുന്ന രീതിയിൽ സിസിടിവി സംവിധാനം ഏർപ്പെടുത്തണം. സ്ത്രീകളായ രോഗികളെ റിക്കവറി റൂമിൽ നിന്നും മാറ്റുന്നതിൽ നിന്ന് പുരുഷന്മാരായ ജീവനക്കാരെ ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാവിധ സുരക്ഷാസംവിധാനങ്ങളും മെച്ചപ്പെടുത്തണമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവിൽ പറയുന്നു.

മാർച്ച് 18നാണ് (18/03/2023) മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിന് ഇരയായത്. തൈറോയ്‌ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിനുള്ളിൽ വച്ച് ആശുപത്രി ജീവനക്കാരനായ വടകര സ്വദേശി ശശീന്ദ്രനാണ് പീഡനത്തിനിരയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് സ്ത്രീകളുടെ സർജിക്കൽ ഐസിയുവിലേക്ക് യുവതിയെ മാറ്റി. യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിലേക്ക് എത്തിച്ചത് കേസിലെ പ്രതിയായ ഈ അറ്റൻഡറായിരുന്നു.

ഇതിന് ശേഷം, മടങ്ങിയ ഇയാൾ അൽപസമയം കഴിഞ്ഞ് തിരികെ എത്തുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി. ശസ്ത്രക്രിയക്ക് വേണ്ടി യുവതിക്ക് അനസ്തേഷ്യ നൽകിയിരുന്നതിനാൽ മയക്കം പൂർണമായും വിട്ടുമാറിയിരുന്നില്ല. പിന്നീട് സംസാരിക്കാവുന്ന അവസ്ഥയിലെത്തിയപ്പോഴാണ് വാർഡിൽ ഉണ്ടായിരുന്ന നഴ്‌സിനോട് യുവതി സംഭവത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കേസിൽ ആശുപത്രി അറ്റൻഡറെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പ്രതിയെ ആശുപത്രിയിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു.

അതിജീവിതയെ സ്വാധീനിക്കാനുള്ള ശ്രമം : പീഡനപരാതി പിൻവലിക്കാൻ അഞ്ച് വനിത ജീവനക്കാർ ചേർന്ന് ഭീഷണിപ്പെടുത്തുകയും സമ്മർദം ചെലുത്തുകയും ചെയ്‌തു എന്നായിരുന്നു അതിജീവിതയുടെ ആരോപണം. ഒരു നഴ്‌സിങ് അസിസ്‌റ്റന്‍റ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി.

പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. പീഡന പരാതി ഇല്ലാതാക്കാൻ അഞ്ച് വനിത ജീവനക്കാർ ചേർന്ന് പരാതിക്കാരിക്ക് മേൽ ഭീഷണിയും സമ്മർദവും ചെലുത്തി എന്ന് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു. സമ്മ‍ർദത്തിന് വഴങ്ങാതിരുന്നതോടെ യുവതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീർക്കാനായി ശ്രമം നടന്നതായും ആരോപണം ഉയർന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.