ETV Bharat / state

'ന്യൂനപക്ഷങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടണം'; ശ്രദ്ധേയമായി കാന്തപുരം- കാതോലിക്ക ബാവ കൂടിക്കാഴ്‌ച

author img

By

Published : May 29, 2023, 4:14 PM IST

Kanthapuram Catholica Bava meeting  Kanthapuram  Catholica Bava  Baselios Marthoma Mathews III  Kanthapuram AP Aboobacker Musliyar  Unrest among minority groups  ന്യൂനപക്ഷങ്ങൾക്കിടയിൽ  അസ്വസ്ഥതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍  കാന്തപുരം കാതോലിക്ക ബാവ കൂടിക്കാഴ്‌ച  കാന്തപുരം  കാതോലിക്ക ബാവ  ഓർത്തോഡോക്‌സ് സഭ  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്  ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ
'ന്യൂനപക്ഷങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടണം'; ശ്രദ്ധേയമായി കാന്തപുരം- കാതോലിക്ക ബാവ കൂടിക്കാഴ്‌ച

കാരന്തൂർ മർകസില്‍ വച്ചാണ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും കൂടിക്കാഴ്‌ച നടത്തിയത്

കാന്തപുരം- കാതോലിക്ക ബാവ കൂടിക്കാഴ്‌ച

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്‌ടിക്കുന്ന സംഭവവികാസങ്ങൾ നടക്കുന്നതിനിടെ ശ്രദ്ധേയമായി കാന്തപുരം- കാതോലിക്ക ബാവ കൂടിക്കാഴ്‌ച. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും കാരന്തൂർ മർകസിലാണ് കൂടിക്കാഴ്‌ച നടത്തിയത്. നിലവിലെ സാമൂഹ്യ സാഹചര്യത്തെയും, ഇരു സമുദായങ്ങൾക്കിടയിൽ ശക്തിപ്പെടേണ്ട സൗഹാർദത്തെയും കുറിച്ച് ഇരുവരും സംസാരിച്ചു.

ഒന്നിച്ചുനില്‍ക്കാം, തെറ്റിദ്ധാരണകള്‍ അകറ്റാം: അടുത്തിടെയായി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ തടയിടാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും ഇരുവരും അഭ്യർഥിച്ചു. പരസ്‌പരം തെറ്റിദ്ധരിപ്പിച്ച് തമ്മിലടിപ്പിക്കുന്ന ശ്രമങ്ങളാണ് ചിലരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇതിനായി നിരന്തര ശ്രമങ്ങളുണ്ടാവുന്നത്. മതങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലും പരസ്‌പരം അറിയാൻ സംവിധാനങ്ങളില്ല എന്നത് പല തെറ്റിദ്ധാരണകളും വിശ്വാസികൾക്കിടയിൽ ഉണ്ടാക്കുന്നുവെന്നും ഇരുവരും അറിയിച്ചു. ഈ അറിവില്ലായ്‌മയാണ് തത്പര കക്ഷികൾ മുതലെടുക്കുന്നതെന്നും, അതിനാൽ പരസ്‌പരം അറിയാനും സന്ദേശങ്ങൾ കൈമാറാനുമുള്ള വേദികൾ ഒരുക്കുന്നതിന് ഇരു സമുദായങ്ങൾക്കുമിടയിൽ സംവിധാനമുണ്ടാക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

പരസ്‌പര സ്നേഹത്തിനും സാഹോദര്യത്തിനും ഭംഗം വരുത്തുന്ന ചർച്ചകളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ എല്ലാ വിഭാഗങ്ങളും തയ്യാറാകണം. ഇതെല്ലാം തിരിച്ചറിഞ്ഞ് സാമുദായിക ഐക്യത്തിനും നാടിന്‍റെ സ്വസ്ഥതക്കും വേണ്ടി ഏവരും നിലകൊള്ളണമെന്നും കൂടിക്കാഴ്‌ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്‌താവനയില്‍ ഇവര്‍ വിശദമാക്കി.

Also Read: മതപണ്ഡിതർ ഏത് പരിപാടികളിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികളല്ലെന്ന് കാന്തപുരം

ലഹരിക്കെതിരെ അണിചേരാം, നടപടിക്കായി കൈകോര്‍ക്കാം: കേരള സമൂഹത്തിൽ മദ്യത്തിന്‍റെയും ലഹരിയുടെയും മയക്കുമരുന്നിന്‍റെയും ഉപയോഗം വ്യാപകമാവുകയാണ്. സമീപകാലത്ത് കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുടെയെല്ലാം പ്രധാന പ്രേരകം ലഹരിയാണ്. വിദ്യാർഥികൾ പോലും മാരക ലഹരികൾക്ക് അടിമകളാകുന്നു. ലഹരിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളെയും വിദ്യാർഥികളെയും ബോധവത്കരിക്കാൻ സംവിധാനങ്ങളുണ്ടാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ലഹരി എന്ന വിപത്തിനെ തുരത്താൻ അടിയന്തരമായി ഇടപെടേണ്ടതിന്‍റെ ആവശ്യകത സർക്കാരിനെ അറിയിക്കുമെന്നും മദ്യ, ലഹരി നിരോധനത്തിനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശക്തമായ ശിക്ഷകൾ നൽകാനും അധികാരികൾ ഇടപെടണമെന്നും ഇരുവരും നിര്‍ദേശമുന്നയിച്ചു.

വര്‍ഗീയതയ്‌ക്കെതിരെ ഒന്നിച്ച്: വർഗീയതക്കെതിരെ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. തീവ്രവാദത്തിനെതിരെ കാന്തപുരം സ്വീകരിച്ച നിലപാടുകൾ പ്രശംസിക്കപ്പെടേണ്ടതാണെന്ന് കാതോലിക്കാ ബാവയും ന്യൂനപക്ഷങ്ങൾക്കിടയിൽ ദ്രുവീകരണമുണ്ടാക്കുന്ന പ്രവണതക്കെതിരെ കാതോലിക്ക ബാവ നടത്തിയ ഇടപെടലുകൾ ഏറെ ഗുണം ചെയ്‌തെന്ന് കാന്തപുരവും വ്യക്തമാക്കി. കൂടിക്കാഴ്‌ചയിൽ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഡോ.എ.പി അബ്‌ദുൽ ഹകീം അസ്ഹരി, മർകസ് പ്രൊ ചാൻസിലർ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, കെയർ ആന്‍റ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്‌ടർ ഫാദർ താമസ് കുര്യൻ മരോട്ടിപ്പുഴ, ജിതിൻ മാത്യു ഫിലിപ്പ് എന്നിവര്‍ സംബന്ധിച്ചു.

Also Read: ഏതെങ്കിലും പാർട്ടിയോട് അടുപ്പമോ വിരോധമോ ഇല്ല, മതേതരത്വം സംരക്ഷിക്കുന്നവർ സഭയുടെ സുഹൃത്തുക്കൾ : മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.