ETV Bharat / state

വഖഫ് നിയമനത്തിലെ നിലപാട് മാറ്റം: ലീഗിൽ നിന്ന് സമസ്‌തയെ അടർത്തി മാറ്റിയ പിണറായി തന്ത്രം

author img

By

Published : Jul 20, 2022, 7:55 PM IST

വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്ന തീരുമാനത്തിൽ നിന്നുള്ള സർക്കാരിൻ്റെ പിന്മാറ്റം മുസ്‌ലിം സംഘടനകൾ ആഘോഷമാക്കുമ്പോഴും യഥാർഥ വിജയം നേടിയത് പിണറായി വിജയനാണ്, സമസ്‌തയെ ലീഗിൽ നിന്ന് അടർത്തിയെടുത്തതിലൂടെ.

CM pinarayi vijayan waqf board appointment  CM pinarayi vijayan changed decision to handover waqf board appointment to psc  വഖഫ് നിയമനത്തിലെ നിലപാട് മാറ്റം  വഖഫ് നിയമനം പി എസ് സിക്ക് വിടില്ല  government changed decision to handover waqf board appointment to psc  വഖഫ് വിഷയത്തിൽ പിണറായി വിജയൻ  സമസ്‌തയെ ഒപ്പം നിർത്തി മുഖ്യമന്ത്രി  മുസ്ലിം ലീഗ് സമസ്‌ത വിവാദം  വഖഫ് ബോർഡ് നിയമനം പുതിയ വാർത്ത  waqf board appointment news
വഖഫ് നിയമനത്തിലെ നിലപാട് മാറ്റം; ലീഗിൽ നിന്ന് സമസ്‌തയെ അടർത്തിമാറ്റിയ പിണറായി തന്ത്രം

കോഴിക്കോട്: വഖഫ് വിഷയത്തിൽ നിലപാട് മാറ്റത്തിലൂടെ സമസ്‌തയെ ഒപ്പം നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് വഴി എല്ലാം നേടിയെടുത്ത സമസ്‌തയെ ഒടുവിൽ ഇടതു ട്രാക്കിൽ ഉറപ്പിക്കാൻ പിണറായിയുടെ വഖഫ് തന്ത്രത്തിലൂടെ സാധിച്ചു. വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നിയമസഭയിലൂടെ വിഷയത്തിന് തുടക്കം കുറിച്ചത്.

ഇതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ അത് ആളിക്കത്തിക്കാൻ മുസ്‌ലിം ലീഗ് കണ്ടെത്തിയ മാർഗത്തിൽ സമസ്‌ത ഇടഞ്ഞു. സർക്കാരിനെതിരെ ഒന്നിക്കാൻ പള്ളിയിലൂടെ ആഹ്വാനം നടത്തുന്നതിന് സമസ്‌ത ഇ.കെ വിഭാഗം എതിരായിരുന്നു. ജിഫ്രി മുത്തുക്കോയ തങ്ങളും കൂട്ടരും ലീഗ് നേതാക്കളെ മാറ്റി നിർത്തി മുഖ്യമന്ത്രിയെ കണ്ടപ്പോൾ പിണറായി വിജയൻ അനുഭാവപൂർവം അതിനെ നേരിട്ടു. ഉചിതമായ തീരുമാനം എടുക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ ഒരു ബന്ധം അവിടെ അരക്കിട്ടുറപ്പിച്ചു.

എന്നാൽ പ്രക്ഷോഭത്തിലൂടെ സർക്കാർ തീരുമാനം തിരുത്തിക്കാനായിരുന്നു ലീഗ് നീക്കം. പാർട്ടിയിലേയും സമുദായത്തിലേയും ജനസമൂഹത്തെ അണിനിരത്തി ലീഗ് സർക്കാരിനെതിരെ യുദ്ധം ചെയ്‌തു. എന്നാൽ അതൊന്നും വകവയ്ക്കാതെ സർക്കാർ മുന്നോട്ട് തന്നെ പോയി. പിണറായിയോട് വളരെ അടുത്ത് പ്രവർത്തിക്കുന്ന കാന്തപുരവും വിഷയത്തിൽ കൂടിക്കാഴ്‌ച നടത്തി.

തീരുമാനം എന്തായി എന്നറിയാൻ ജിഫ്രി തങ്ങളും സംഘവും വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചു. ഉചിതമായ തീരുമാനം എടുക്കാമെന്ന ഉറപ്പായിരുന്നു വീണ്ടും മറുപടി. എന്നാൽ എല്ലാ നീക്കവും രഹസ്യമായി തുടരുന്നതിനിടെ പി.കെ കുഞ്ഞാലിക്കുട്ടി വിഷയം വീണ്ടും സഭയിലുയർത്തി. വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറുന്നതായി മുഖ്യമന്ത്രിയുടെ മറുപടി വരുന്നു.

പിണറായി തന്ത്രം: 'ആര് നെല്ല് കുത്തിയാലും നെല്ല് വെളുത്താൽ മതി', ലീഗ് കടമ ഭംഗിയായി നിർവഹിച്ചു എന്നാണ് കുഞ്ഞാലിക്കുട്ടി ഇതിനെ വിശേഷിപ്പിച്ചത്. നിയമസഭയിൽ വിഷയം ഉന്നയിച്ചതും അനുകൂല മറുപടി വാങ്ങിയെടുത്തതും ലീഗാണ്. അതുകൊണ്ട് തന്നെ വഖഫിലെ വിജയം തങ്ങളുടേതാക്കി മാറ്റാനുള്ള പ്രചാരമായിരിക്കും മുസ്‌ലിംലീഗ് നേതാക്കൾ വരും ദിവസങ്ങളിൽ നടത്തുക.

പാർട്ടി യോഗത്തിൽ തനിക്കേറ്റ ക്ഷതത്തിൽ നിന്ന് ഒന്ന് തലപൊക്കാൻ കുഞ്ഞാലിക്കുട്ടിക്കും ഇത് ഉപകരിക്കും. മുസ്‌ലിം സംഘടനകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച് വഖഫ് നിയമന വിഷയത്തിൽ നിയമ ഭേദഗതി നടത്താനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്‌ത് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് കാന്തപുരം എ.പി. അബൂബക്കറും രംഗത്തെത്തി കഴിഞ്ഞു.

സർക്കാരിൻ്റെ പിന്മാറ്റം തങ്ങളുടെയൊക്കെ വിജയമാണെന്ന് ഓരോ സംഘടനകളും വ്യക്തികളും ഊറ്റം കൊള്ളുമ്പോൾ യഥാർഥ വിജയം നേടിയത് പിണറായി വിജയനാണ്, സമസ്‌തയെ ലീഗിൽ നിന്ന് അടർത്തിയെടുത്തതിലൂടെ. ഈ വഴിയിൽ ലീഗിൽ നിന്നടക്കമുള്ളവരും സഞ്ചരിക്കുന്നതോടെ മലപ്പുറത്തടക്കം വോട്ട് ബാങ്കിൽ നിക്ഷേപം വർധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.