കോഴിക്കോട്: ആദ്യം സമയത്തെ തോൽപ്പിച്ചു. പിന്നെ വേഗതയെ മറികടന്നു. ഇപ്പോൾ ദൂരത്തെയും കീഴടക്കി കോഴിക്കോട് ഒളവണ്ണയിലെ വിഷ്‌ണു ഒടുമ്പ്ര നേടിയത് ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡ് (Best of India World Record for Chenda Artist Vishnu). 36 കിലോമീറ്റർ ദൂരം ചെണ്ടകൊട്ടി നടന്നാണ് പുതിയ റെക്കോഡ് ഇട്ടത്. 9 മണിക്കൂർ 29 മിനിറ്റ് സമയം നടന്ന് ചെണ്ട കൊട്ടിയാണ് വിഷ്‌ണുവിന്‍റെ റെക്കോഡ്.
മൂന്നാമതും റെക്കോഡ്
2022 ജനുവരി മാസം തുടർച്ചയായി 104 മണിക്കൂർ ചെണ്ടകൊട്ടി ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോഡ് നേടിയിരുന്നു. 2023 മെയ് മാസം ഒരു മിനിറ്റിൽ 704 തവണ ചെണ്ട കൊട്ടി ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോഡ് വീണ്ടും നേടി. രണ്ട് റെക്കോഡുകൾ കയ്യിലിരിക്കെ ഇപ്പോൾ
ഇത്രയേറെ ദൂരം നടന്നുകൊട്ടി വിഷ്‌ണു മൂന്നാമതും ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡ് കൈപ്പിടിയിൽ ഒതുക്കി.
വിഷ്‌ണു പഠിച്ച കോഴിക്കോട് തിരുവണ്ണൂരിലെ ഗവൺമെന്‍റ് യു.പി സ്‌കൂളിന് മുന്നിൽ വെച്ചാണ് ശിങ്കാരിമേളം നടന്ന് കൊട്ടി കയറി റെക്കോർഡ് ഇട്ടത്. രാവിലെ എട്ടു മണിയോടുകൂടിയാണ് ചെണ്ട കൊട്ടൽ ആരംഭിച്ചത്. വിഷ്‌ണു ഒടുംമ്പ്രയുടെ റെക്കോഡ് നേട്ടം കാണുന്നതിന് രാവിലെ മുതൽ വൈകുന്നേരം വരെ നിരവധി പേരാണ് സ്‌കൂളിൽ എത്തിച്ചേർന്നത്.
എളുപ്പമല്ല നടന്നുള്ള ചെണ്ട കൊട്ടല്‍
പലപ്പോഴും ശാരീരികമായ പ്രയാസങ്ങൾ നേരിട്ടെങ്കിലും എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്‌താണ് വിഷ്‌ണുവിന്‍റെ പുതിയ റെക്കോഡ് നേട്ടം. 36 കിലോമീറ്റർ ദൂരം നടന്നുകൊട്ടി ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡ് നേടിയ വിഷ്‌ണുവിനെ ഹർഷാരവത്തോടെയാണ് റെക്കോഡ് നേട്ടം കാണാനെത്തിയവർ അനുമോദിച്ചത്. മൂന്നുമാസത്തെ കഠിനപ്രയത്നത്തിന്‍റെ ഫലമാണ് ഇപ്പോൾ ലഭിച്ച റെക്കോഡ് നേട്ടമെന്ന് വിഷ്‌ണു ഒടുംമ്പ്ര പറഞ്ഞു.
റെക്കോഡിനു വേണ്ടിയുള്ള ചെണ്ടകൊട്ടൽ കഴിഞ്ഞ ശേഷം നടന്ന ചടങ്ങിൽ റെക്കോർഡ് പുരസ്‌കാര കമ്മറ്റി അംഗം ജോസഫ് ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് വിഷ്‌ണു ഒടുമ്പ്രക്ക് കൈമാറി. പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്‌തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി ശാരുതി അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ വാർഡ് കൗൺസിലർ
കെ.നിർമ്മല, സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ലാലി ജോസഫ്, പുരസ്‌കാര കമ്മറ്റി അംഗം പീറ്റർ തുടങ്ങിയവർ സംസാരിച്ചു.